കോട്ടയം: എരുമേലി-പന്പ റൂട്ടിൽ കണമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ ഏഴേകാലിന് കണമല മാക്കിൽപടിയിലാണ് അപകടം. സാരമായി പരിക്കേറ്റ നാലു പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കർണാടകയിൽ നിന്ന് ശബരിമലയിലേക്ക് പോയ തീർഥാടക സംഘം സഞ്ചരിച്ച കാറും എതിരേ പന്പാവാലിയിൽ നിന്ന് പൊൻകുന്നത്തിന് വരികയായിരുന്ന ഹോളി മേരി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസിന്റെ മുൻസീറ്റുകളിൽ ഇരുന്ന എട്ടു പേർക്കും കാറിൽ സഞ്ചരിച്ച അഞ്ചു പേർക്കുമാണ് പരിക്ക്. ഒൻപത് പേരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഈ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. എരുമേലി പോലീസ് സ്ഥലത്തെത്തിയാണ് ഗതഗാത തടസം ഒഴിവാക്കിയത്. അപകടമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെത്തിയ പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്. തീർഥാടകരിൽ സാരമായി പരിക്കേറ്റ മഞ്ചെണ്ണ (34), ഗിരീഷ് (30), ഗുണ്ട ഗൗഡ (42), രംഗനാഥ് (28) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു.
ബസിലെ യാത്രക്കാരായ കമലാസനൻ (64), രജനി (26), പ്രിൻസി (39), ബിന്ദു (45), സിനിമോൾ (21) എന്നിവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. കർണാടകയിലെ തുംഗൂർ ജില്ലയിൽ നിന്നുള്ളവരാണ് തീർഥാടകർ. എരുമേലി എസ്ഐ ജെർലിൻ വി സ്കറിയുടെ നേതൃത്വത്തിലുള്ള പോലീസ് അപകടവിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തി.