‘അക്യൂട്ട് എന്‍സെഫാലിറ്റിസ് സിന്‍ഡ്രോം’ഉത്തര്‍പ്രദേശിന്റെ കാലനാകുമോ ? കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 3000 കുഞ്ഞുങ്ങളുടെ ജീവനെടുത്ത ഈ മാരക രോഗത്തെക്കുറിച്ചറിയാം…

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അഞ്ച് ദിവസം കൊണ്ട് മരണപ്പെട്ടത് 63 കുട്ടികളാണ് ദാരുണമായ ഈ സംഭവത്തിന് കാരണം ആശുപത്രിയില്‍ വേണ്ടത്ര ഓക്‌സിജന്‍ ഇല്ലാത്തതായിരുന്നു എന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നും ‘അക്യൂട്ട് എന്‍സെഫാലിറ്റിസ് സിന്‍ഡ്രോം’ (ജപ്പാന്‍ ജ്വരം) എന്ന മാരക രോഗം ബാധിച്ചാണെന്നുമായിരുന്നു ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വാദം.

വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടയിലും ‘അക്യൂട്ട് എന്‍സെഫാലിറ്റിസ് സിന്‍ഡ്രോം’ എന്ന മാരക രോഗത്തെപ്പറ്റി ചര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. ഉത്തര്‍ പ്രദേശിനെ ഇപ്പോള്‍ വേട്ടയാടുന്നത് ഈ കാലന്‍ രോഗമാണ്. ഗോരഖ്പൂരിലെ ആശുപത്രിയില്‍ മരിച്ച കുട്ടികളില്‍ ഭൂരിഭാഗവും ഈ രോഗബാധിതര്‍ ആയിരുന്നു എന്നാണ് വിവരം. ഇത് സമീപഭാവിയില്‍ കേരളത്തിലും ഉണ്ടായേക്കാം എന്ന് നാം ഓര്‍മിക്കേണ്ടിയിരിക്കുന്നു.

ഈ ആശുപത്രിയില്‍ മാത്രം 2012ന് ശേഷം 3000 കുഞ്ഞുങ്ങളാണ് മരിച്ചത്. ജപ്പാന്‍ ജ്വരം പടര്‍ന്നുപിടിച്ച പ്രദേശമാണ് ഗോരഖ്പുര്‍. 2012നു ശേഷം ഈ ആശുപത്രിയില്‍ ജാപ്പനീസ് ജ്വരം ബാധിച്ച് 3000 കുഞ്ഞുങ്ങള്‍ മരിച്ചിട്ടുണ്ട്. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ 50,000 കുട്ടികളാണ് ഈ രോഗം കാരണം മരിച്ചത്. 1978 മുതല്‍ ഗോരഖ്പുര്‍ പ്രദേശം ഈ രോഗത്തിന്റെ പിടിയിലാണ്. കിഴക്കന്‍ യു പിയിലെ ഏഴ് ജില്ലകളില്‍ ഈ രോഗപ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ 4000 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.

എന്‍സെഫാലിറ്റിസ് എന്ന് അറിയപ്പെടുന്നത് ഒരു തരം മസ്തിഷ്ക ജ്വരം ആണ്. തലച്ചോറിനെ ബാധിക്കുന്ന കഠിനമായ പനി തന്നെ. തലച്ചോറില്‍ നീര്‍ക്കെട്ട് പോലെ ഉണ്ടാകും, മരണകാരണം വരെ ആയേക്കുവുന്ന രോഗം. പല രീതികളിലാണ് ഈ രോഗം ബാധിക്കുക. വൈറസ്, ബാക്ടീരിയ, അമീബ എന്നിവ രോഗകാരണം ആകാം. മറ്റ് ചിലപ്പോള്‍ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് പറ്റുന്ന പിഴവും എന്‍സെഫാലിറ്റിസ് എന്ന മാരക രോഗത്തിന് കാരണമാകാറുണ്ട്.

ഏറ്റവും കൂടുതല്‍ ആയി കാണപ്പെടുന്ന വൈറസ് ആക്രമണം കൊണ്ടുളള എന്‍സെഫാലിറ്റിസ് ആണ്. എന്നാല്‍ എന്‍സെഫാലിറ്റിസിനെ ഒരു അപൂര്‍വ്വ രോഗമായിട്ടാണ് വിലയിരുത്താറുള്ളത്. കേരളത്തില്‍ വളരെ അപൂര്‍വ്വമായിട്ടാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യാറുളളത്. എന്ത് രോഗം ഉണ്ടായാലും അതിനെ പ്രതിരോധിക്കാനുളള സംവിധാനം നമ്മുടെ ശരീരത്തില്‍ തന്നെയുണ്ട് രോഗ പ്രതിരോധ സംവിധാനം. എന്നാല്‍ ചിലപ്പോള്‍ ഈ രോഗപ്രതിരോധ സംവിധാനത്തിനും തെറ്റ് പറ്റാം. അങ്ങനെ തെറ്റ് പറ്റി രോഗാണുക്കളെന്ന് കരുന്ന് മസ്തിഷ്ക കോശങ്ങളെ തന്നെ ആക്രമിക്കുന്ന സ്ഥിതി വിശേഷവും എന്‍സെഫാലിറ്റിസിലേക്ക് നയിക്കാം.

അപൂര്‍വ്വ രോഗം എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും എന്‍സെഫാലിറ്റിസ് ഉത്തര്‍ പ്രദേശിനെ സംബന്ധിച്ച് ഒരു കൂട്ടക്കൊലയാളിയായി മാറിയിട്ടുണ്ട്. നൂറ് കണക്കിന് കുട്ടികളാണ് ഈ രോഗം ബാധിച്ച് ഇതുവരെ അവിടെ മരിച്ചിട്ടുള്ളത്. തലവേദന, പനി, അമിതയാ ക്ഷീണം, കടുത്ത തളര്‍ച്ച തുടങ്ങിയവാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ചിച്ചാല്‍ മതിഭ്രമം, ഓര്‍മ നഷ്ടപ്പെടല്‍ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്.

രോഗബാധയ്ക്ക് പ്രത്യേക പ്രായപരിധിയൊന്നും ഇല്ല. എന്നാല്‍ രോഗം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് ചെറിയ കുട്ടികളേയും പ്രായമായവരേയും ആണ്. മരണ നിരക്കും ഇവരില്‍ തന്നെ ആണ് കൂടുതല്‍. രോഗാണുക്കള്‍ പലവിധത്തില്‍ ശരീരത്തില്‍ പ്രവേശിക്കാം. കൊതുകുകള്‍ വഴി വളരെ പെട്ടെന്ന് തന്നെ രോഗം പരക്കാം. അമീബിക് എന്‍സെഫാലിറ്റിസ് പരക്കുന്നത് വെള്ളത്തിലൂടെയാണ്.

എത്രയും പെട്ടെന്ന് മികച്ച് ചികിത്സ ലഭ്യമാക്കുക എന്നത് മാത്രമാണ് ഈ രോഗത്തിന്റെ കാര്യത്തില്‍ ചെയ്യാനുള്ളത്. ആദ്യം ഏത് തരത്തിലുള്ള രോഗമാണ് ബാധിച്ചിരിക്കുന്നത് എന്ന് തിരിച്ചറിയണം. അതിന് ആവശ്യമാണ് ഒട്ടനവധി പരിശോധനകള്‍ ലഭ്യമാണ്. ചില രോഗികളില്‍ ചികിത്സയും കാര്യമായി ഗുണം ചെയ്യാറില്ല എന്നതാണ് വേദനിപ്പിക്കുന്ന സത്യം.

 

Related posts