ജോപ്പന്‍ ഉണ്ടാക്കിയ കോടികള്‍ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് പറ്റാത്തതിനാല്‍ അത് സ്വിസ്ബാങ്കില്‍ ഇട്ടിരിക്കുകയാണ്; വിഷമമുണ്ട് ജോപ്പാ…എനിക്ക് നല്ല വിഷമമുണ്ട്; ടെന്നി ജോപ്പന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ പരിതപിച്ച് സംഗീതാ ലക്ഷ്മണ

സോളാര്‍ കേസില്‍ ഉരുണ്ട തലകളില്‍ ഒന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പന്റേത്. സോളാര്‍ കേസിന്റെ കോലാഹലങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാവരും ജോപ്പനെ മറന്നുവെങ്കിലും അഡ്വ. സംഗീത ലക്ഷ്മണയ്ക്ക് അത്ര പെട്ടെന്ന് ജോപ്പനെ മറക്കാന്‍ പറ്റുമായിരുന്നില്ല. ജോപ്പനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ജോപ്പന്റെ ഇപ്പോഴത്തെ അവസ്ഥ വിവരിക്കുകയാണ് സംഗീത ലക്ഷ്മണ.

എന്റെ കൂടെയുള്ള ഈ ആളിനെ അറിയുമോയെന്നു പറഞ്ഞ് തുടങ്ങുന്ന പോസ്റ്റില്‍ ജോപ്പന്റെ ഇന്നത്തെ അവസ്ഥ വളരെ കഷ്ടമാണെന്നും നഴ്‌സായി ജോലി നോക്കുന്ന ഭാര്യയുടെ ശമ്പളം മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനമെന്നും പറയുന്നു.”സോളാര്‍ കേസ് പൊട്ടിതെറിച്ച് പുറപ്പെട്ടപ്പോള്‍ മാധ്യമക്കാരുടെ കൊലവിളി ശമിപ്പിക്കാന്‍ വേണ്ടി യുഡിഎഫ്കാര്‍ കൊടുത്ത കുരുതി. നേര്‍ച്ച കോഴി. മുഖ്യമന്ത്രിയുടെ ഓഫീസിനെ വിറ്റ് കാശാക്കി, ക്ലിഫ് ഹൗസില്‍ വാണിജ്യത്തിനും പീഡനത്തിനും സൗകര്യം ചെയ്തു കൊടുത്തു എന്നൊക്കെയാവും അന്ന് ജോപ്പനെ കുറിച്ച് നമ്മളിലേക്ക് എത്തിയ മാധ്യമവാര്‍ത്തകള്‍. ജോപ്പന്റെ അറസ്റ്റോടുകൂടി കേരളത്തിലെ മുഴുവന്‍ ദുരന്തങ്ങളും അവസാനിച്ചു ഇനി പുതിയ നല്ല നാട് എന്ന ഭാവത്തില്‍ നമ്മടെ മാധ്യമക്കാര് പുതിയ ഇരയെ തേടി പോയി”. സംഗീത പറയുന്നു.

ജോപ്പന് പിന്നീട് എന്തു സംഭവിച്ചു എന്നു കൂടി നമ്മള്‍ അറിയേണ്ടതല്ലേ? ലക്ഷകണക്കിന്….. അല്ല കോടികളുടെ ആസ്ഥിയാണ് യു.ഡി.എഫ് സര്‍ക്കാറിന്റെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്ത വകയില്‍ ജോപ്പന്‍ ഉണ്ടാക്കിയത്. അത്രയും കാശ് ഉള്‍കൊള്ളിക്കാന്‍ കെല്‍പ്പുള്ള ബാങ്കുകള്‍ ഇന്ത്യയില്‍ ഇല്ലാത്തതു കൊണ്ട് ജോപ്പനത് മുഴുവന്‍ കൊണ്ട് പോയി സ്വിസ്സ് ബാങ്കില്‍ ഇട്ടിരിക്കുകയായിരുന്നു. അതിന്റെ പുറത്തു കൂടി മറ്റാരൊക്കെയോ കാശ് കൊണ്ടിട്ടുമൂടിയത് കൊണ്ട് അത് ജോപ്പന് എടുക്കാന്‍ പറ്റുന്നുണ്ടാവില്ല. ജീവിതത്തില്‍ ദിവസവും സുഖം മിച്ചം വരുന്നത് ജോപ്പനും കുടുബവും എടുത്ത് ഫ്രിഡ്ജില്‍ വെക്കും. പിറ്റേന്ന് തികഞ്ഞില്ലെങ്കില്‍ എടുത്ത് ഉപയോഗിക്കാനായി. ഇതൊക്കെയാവണം അന്നത്തെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നമ്മള്‍ പ്രതീക്ഷിക്കുന്നത്. ശരിയല്ലേ? സംഗീത ചോദിക്കുന്നു.

ജയിലില്‍ നിന്നും പുറത്തിറങ്ങിയ ജോപ്പന് ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലായിരുന്നെന്ന് സംഗീത പറയുന്നു. ഒടുവില്‍ ഭാര്യയെ കുവൈറ്റിലേക്ക് വിട്ടു. ആദ്യ ആറുമാസം ശമ്പളം പോലുമില്ലാതെയായിരുന്നു ജോപ്പന്റെ ഭാര്യ ജൂലി ജോലി ചെയ്തത്. പിന്നെ ഒരു തരത്തിലും കുവൈറ്റില്‍ നില്‍ക്കാന്‍ വയ്യാത്ത സാഹചര്യമായിരുന്നതിനാല്‍ ഒരു വര്‍ഷത്തിനു ശേഷം തിരിച്ചു പോന്നു. ഇക്കാലയളവില്‍ കുഞ്ഞു മകള്‍ മിനയെ നോക്കിയിരുന്നത് ജോപ്പനായിരുന്നു. ഇപ്പോള്‍ നാട്ടിലെ ഒരു ആശുപത്രിയില്‍ നിന്നു കിട്ടുന്ന 6000 രൂപ മാസശമ്പളമാണ് ഈ കുടുംബത്തിന്റെ ഏകവരുമാനമെന്നും സംഗീത പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം…

Related posts