ശീതകാല പച്ചക്കറികള്‍ നടാന്‍ സമയമായി

Agri1കുറച്ചു വര്‍ഷങ്ങളായി കേരളത്തില്‍ ശീതകാലപച്ചക്കറി വിളകളായ കാബേജ്, കോളിഫ്‌ളവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ സമതലപ്രദേശങ്ങളില്‍ വിജയകരമായി കൃഷി ചെയ്തുവരുന്നു. ശൈത്യമേഖലകളായ വയനാട്, പാലക്കാടുള്ള നെല്ലിയാമ്പതി, ഇടുക്കിയിലെ കാന്തല്ലൂര്‍, വട്ടവട എന്നിയാണ് പരമ്പരാഗതമായി കേരളത്തില്‍ ശീതകാല പച്ചക്കറികള്‍ കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍. എന്നാല്‍ പങ്കാളിത്ത ഗവേഷണത്തിലൂടെ ഇവ മഞ്ഞുകാലം തുടങ്ങുന്ന സമയം മുതല്‍ കേരളത്തിലെ സമതലപ്രദേശങ്ങളിലും സമൃദ്ധമായി വളര്‍ത്തിയെടുക്കാമെന്ന് തെളിയിച്ചിട്ടുണ്ട്. ഈ ശീതകാല പച്ചക്കറികള്‍ വളര്‍ത്തുന്നത് ഒരു പുതിയ കാര്‍ഷിക അനുഭവമായും പല കര്‍ഷകരും കരുതുന്നു. ശക്തമായ കീടനാശിനികള്‍ ഉപയോഗിക്കപ്പെടുന്ന മറുനാടന്‍ കാബേജിനേയും കോളിഫ്‌ളവറിനേയും മാറ്റിനിര്‍ത്താന്‍ നമുക്കു കിട്ടുന്ന സുവര്‍ണാവസരമാണ് ഈ സമയം.

കാബേജ്, കോളിഫ്‌ളവര്‍

വിത്തുകള്‍ പാകി, പാകമായ തൈകള്‍ പറിച്ചുനടേണ്ട വിളകളാണ് കാബേജും കോളിഫ്‌ളവറും. വിത്തുകള്‍ കടുകു മണികള്‍ക്ക് സദൃശമാണ്. ഇവ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നില്ല എന്ന പ്രശ്‌നമുണ്ട.് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിത്തുകളാണ് നാം നടാനായി ഉപയോഗിക്കുന്നത്.

ഇനങ്ങള്‍

കാബേജ് എന്‍എസ്– 183, എന്‍എസ്– 43
കോളിഫ്‌ളവര്‍; ഹിമാനി, സ്വാതി, എന്‍എസ് 60, ബസന്ത് (എന്‍എസ്–245)

കൃഷിരീതി

ആദ്യം നഴ്‌സറി തയാറാക്കി അവയിലാണ് കാബേജിന്റേയും കോളിഫ്‌ളവറിന്റെയും വിത്തുകള്‍ പാകേണ്ടത്. വിത്തുകള്‍ ഭാരം കുറഞ്ഞതായതുകൊണ്ട് ശക്തമായ മഴയില്‍ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. തുറസായ സ്ഥല ത്തോ ചട്ടികളിലോ പ്ലാസ്റ്റി ക് ട്രേ (പ്രോട്രേയ്‌സ്) കളിലോ തൈ പാകി നിര്‍ത്താവുന്നതാണ്. ട്രേകളില്‍ തൈകള്‍ ഉണ്ടാക്കുകയാ ണെങ്കില്‍ ആദ്യം അവ അണുവിമുക്തമാക്കണം. പിന്നീട് അണുവിമുക്തമായ പിറ്റ്– വെര്‍മിക്കുലേറ്റ്– മണല്‍ മിശ്രിതമോ അല്ലെങ്കില്‍ പെര്‍ലൈറ്റ് ചകരിച്ചോര്‍ എന്നിവയോ ഉപയോഗിക്കാം. ഇങ്ങനെയുണ്ടാക്കിയെടുക്കുന്ന തൈകള്‍ കൂടുതല്‍ കരുത്തുള്ളവയും മാറ്റിനട്ടാല്‍ വളരെവേഗം വളര്‍ന്നുവരുന്നവയും ആയിരിക്കും.

മണ്ണിലാണ് വിത്തുകള്‍ പാകുന്നതെങ്കില്‍ മണല്‍, മേല്‍മണ്ണ്, ഉണക്കിപ്പൊടിച്ച കമ്പോസ്റ്റ് എന്നിവ തുല്യ അനുപാതത്തിലെടുത്തുവേണം നടേണ്ടത്. നടുന്നതിനുമുമ്പായി സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ എന്നതോതിലോ അല്ലെങ്കില്‍ ഫൈറ്റോലാന്‍ അഥവാ കോപ്പര്‍ ഓക്‌സിക്ലോറൈഡ് എന്ന കുമിള്‍ നാശിനി നാലു ഗ്രാം ഒരു ലിറ്റര്‍ എന്ന കണക്കിലോ എടുത്ത് തടം കുതിര്‍ക്കണം. കുമിള്‍നാശിനി ഒഴിച്ച് ഒരാഴ്ചയ്ക്കകം വിത്തുകള്‍ പാകാവുന്നതാണ്. ഒരു സെന്റീമീറ്റര്‍ ആഴത്തില്‍ മാത്രമേ വിത്തുകള്‍ നടാവൂ. ആഴം കൂടിയാല്‍ വിത്തുകള്‍ മുളച്ചു വരാന്‍ താമസിക്കും. 25 മുതല്‍ 30 ദിവസം പ്രായമായ തൈകള്‍ മാറ്റി നടാവുന്നതാണ്.

നല്ല നീര്‍വാര്‍ച്ചയും, ധാരാളം സൂര്യപ്രകാശവുമുള്ള സ്ഥലങ്ങളാണ് നടാന്‍ അനുയോജ്യം. തണല്‍ ഉള്ള സ്ഥലങ്ങളില്‍ നട്ടാല്‍ വളര്‍ന്നുവരുന്നതിന് കാലതാമസം നേരിടുകയും വളര്‍ച്ച കുറയുകയും ചെയ്യും. ഒരടി വീതിയിലും ആവശ്യമായ നീളത്തിലും രണ്ടടി അകലത്തില്‍ ചാലുകള്‍ കീറി അവയില്‍ ഉണക്കിപ്പൊടിച്ച ചാണകപ്പൊടി സെന്റിന് 100 കിലോ ചേര്‍ത്ത് മൂടണം. 25–30 ദിവസം പ്രായമായ തൈകള്‍ ഇതിലേക്ക് മാറ്റി നടാവുന്നതാണ്. ഇങ്ങനെ മാറ്റിനട്ടതിനുശേഷം ഒരാഴ്ചത്തേക്ക് തണല്‍ കുത്തിക്കൊടുക്കുന്നത് തൈകള്‍ എളു പ്പം പിടിച്ചുകിട്ടുന്നതിന് സഹായിക്കും. തനിവിളയായി ചെയ്യുമ്പോള്‍ ഒരു സെന്റില്‍ 150 ഓളം ചെടികള്‍ നടാം.

വളപ്രയോഗം

കാബേജിന്റേയും കോളിഫ്‌ളവറിന്റേയും വളപ്രയോഗരീതികള്‍ ഒരുപോലെയാണ്. രാസവളപ്രയോഗം സെന്റ് ഒന്നിന് എന്ന കണക്കില്‍ ഓരോ തവണ വളപ്രയോഗം നടത്തുന്നതിനൊപ്പം മണ്ണുകയറ്റി കൊടുക്കേണ്ടതാണ്. മഴയുടെ തോതനുസരിച്ച് നന ക്രമീകരിക്കണം. മഴ തീരെയില്ലെങ്കില്‍ ദിവസവും നനക്കേണ്ടിവരും.

രോഗങ്ങള്‍

മുളച്ചുവരുന്ന തൈകള്‍ക്ക് സാധാരണയായി കടചീയല്‍ എന്ന കുമിള്‍ രോഗം വരാറുണ്ട്. വിത്തു പാകുന്നതിനു മുമ്പ് സ്യൂഡോമോണാസ് അല്ലെങ്കില്‍ ഫൈറ്റോലാന്‍ എന്നിവയുടെ ഉപയോഗം ഇതിനെ ചെറുക്കാന്‍ പര്യാപ്തമാണ്. രോഗലക്ഷണം കണ്ടാല്‍ നന കുറയ്ക്കണം. തൈകള്‍ മാറ്റി നട്ടശേഷവും ഈ രോഗം പ്രത്യക്ഷപ്പെടാവുന്നതാണ്. അതിനാല്‍ മാറ്റി നടുന്നസ്ഥലങ്ങളിലും സ്യൂഡോമോണസിന്റെ ഉപയോഗം ഇതിനെ ചെറുക്കുന്നതിന് ഫലപ്രദമായിരിക്കും.

കീടങ്ങള്‍

സാധാരണയായി ഇലതീനിപ്പുഴുക്കള്‍ ധാരാളം കണ്ടുവരാറുണ്ട്. ഇവ രാത്രിയിലാണ് പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. ഇവയ്‌ക്കെതിരേ ഗോമൂത്രം– കാന്താരിമുളക് ലായനിയോ, വേപ്പധിഷ്ഠിത കീടനാശിനികളോ തളിക്കാം. ആക്രമണം ശക്തമായാല്‍ നുവാന്‍ ഒരുമില്ലി ഒരു ലിറ്റര്‍ എന്നതോതിലെടുത്തും ഉപയോഗിക്കാവുന്നതാണ്.

വിളവെടുപ്പ്

തൈകള്‍ മാറ്റി നട്ട് 60–70 ദിവസത്തിനുള്ളില്‍ കാബേജ് ഹെഡുകള്‍ ഉണ്ടായി തുടങ്ങും കോളിഫ്‌ളവര്‍ കര്‍ഡിന് പാകമാകാന്‍ 55–60 ദിവസം മതി. ഉണ്ടായിതുടങ്ങി 10–15 ദിവസത്തിനകം ഇവ വിളവെടുക്കാന്‍ തയാറാകുന്നതാണ്. വിളവെടുപ്പ് വൈകിയാല്‍ ഇവ വിടര്‍ന്നുംപോകും കോളിഫ്‌ളവര്‍ കര്‍ഡുകള്‍ക്ക് നല്ല നിറം കിട്ടുന്നതിന് അവ ഉണ്ടായിതുടങ്ങിയാല്‍ ചുറ്റുമുള്ള ഇലകള്‍കൊണ്ട് പൊതിഞ്ഞു കൊടുക്കാവുന്നതാണ്.

കാരറ്റ്

ഒക്ടോബര്‍ മാസത്തിലാണ് കാരറ്റ് കൃഷി ആരംഭിക്കേണ്ടത്. ഇളക്കമുള്ള മണ്ണിലാണ് കാരറ്റ് നന്നായി വളരുന്നത്. വേരിന്റെ വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനായി തടങ്ങള്‍ എടുക്കണം. കട്ടിയേറിയ കല്ലിന്റെ ഭാഗങ്ങള്‍ ഉള്ളിടത്ത് കാരറ്റിന്റെ വേരുകള്‍ ആഴ്ന്നിറങ്ങില്ല. വളര്‍ച്ചയും കുറവായിരിക്കും. 20 സെന്റീമീറ്റര്‍ ഉയരവും 35 സെന്റീമീറ്റര്‍ വീതിയുമുള്ള തടങ്ങള്‍ എടുത്ത് രണ്ടു വരികളിലായി വിത്തുപാകാം. വിത്തുകള്‍ മണലുമായി കുട്ടികലര്‍ത്തി പാകിയശേഷം മണ്ണു കൊണ്ട് മൂടുക. വിത്തിട്ടശേഷം പുതകൊടുക്കുന്നതു നല്ലതാണ്. ആദ്യഘട്ടത്തില്‍ കാരറ്റ് ചെടികള്‍ വളരെ സാവധാനം മാത്രമേ വളരുകയുള്ളൂ. ആ സമയത്ത് കളകള്‍ നീക്കം ചെയ്യേണ്ടതാണ്. ഒരു സെന്റ് കൃഷിചെയ്യാന്‍ 40 ഗ്രാം വിത്ത് വേണം. ഇനങ്ങള്‍: സൂപ്പര്‍ കുരോവ, ഷിന്‍ കുരോവ

തനിവിളയായി കാരറ്റ് കൃഷിചെയ്യുമ്പോള്‍ ഒരു സെന്റില്‍ 850 ഓളം ചെടികള്‍ കാണും. വേരിന്റെ വളര്‍ച്ച ത്വരിതപ്പെടുത്താനായി മണ്ണ് നന്നായി ഇളക്കികൊടുക്കണം. നട്ട് മൂന്നു മൂന്നര മാസത്തിനുള്ളില്‍ കാരറ്റ് വിളവെടുക്കാം. വിളവെടുക്കാറാകുമ്പോള്‍ തടങ്ങളില്‍ ചെറിയ വിള്ളലുകള്‍ കാണാം.

ബീറ്റ്‌റൂട്ട്

ഒക്ടോബര്‍–നവംബര്‍ മാസങ്ങള്‍ ബീറ്റ്‌റൂട്ട് കൃഷി തുടങ്ങേണ്ട കാലമാണ്. ഒരു സെന്റ് തനിവിളയായി ബീറ്റ്‌റൂട്ട് കൃഷിചെയ്യാന്‍ 35 ഗ്രാം വിത്തു വേണം. തടങ്ങളില്‍ തന്നെയാണ് ബീറ്റ്‌റൂട്ടും കൃഷി ചെയ്യേണ്ടത്. 30 സെന്റീമീറ്റര്‍ വീതിയും ആവശ്യത്തിന് നീളവുമുള്ള തടങ്ങള്‍ എടുത്ത് വിത്തു നടണം വിത്തിട്ട ശേഷം മുളയ്ക്കുന്നതുവരെ പുതകൊടുക്കണം ബീറ്റ് റൂട്ട് തൈകള്‍ ഒരിക്കലും പറിച്ചുടാന്‍ പാടില്ല.

വളപ്രയോഗം

ഒരുസെന്റ് തനിവിളയായി ബിറ്റ് റൂട്ട് കൃഷിചെയ്യുമ്പോള്‍ 440 ചെടികള്‍ ഉണ്ടാകും. വേരിന്റെ വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനായി കാരറ്റിനേപ്പോലെ നന്നായി മണ്ണിളക്കി കൊടുക്കണം. നട്ട് രണ്ടര–മൂന്നു മാസത്തിനുള്ളില്‍ വിളവെടുക്കാവുന്നതാണ്. ശീതകാല പച്ചക്കറികളുടെ (കാബേജ്, കോളിഫ്‌ളവര്‍) തൈകള്‍ വിഎഫ്പിസികെ, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാണ്. ഒക്ടോബര്‍ അവസാനത്തോടെ തൈകള്‍ വില്പനയ്ക്ക് തയാറാകും.

അഡ്രസ്
കേരള കാര്‍ഷിക സര്‍വകലാശാല
മണ്ണുത്തി: 04872371340
വിഎഫ്പിസികെ– കാക്കനാട്: 0484 2427560.

ജോസഫ് ജോണ്‍ തേറാട്ടില്‍
കൃഷി ഓഫീസര്‍
പഴയന്നൂര്‍, തൃശൂര്‍
ഫോണ്‍: 9447529904

Related posts