ദിലീപിനെ മെരുക്കാന്‍ മോഹന്‍ലാലിനും കഴിഞ്ഞില്ല; എട്ടിലും എഴിലും അടുക്കാതെ പൃഥിയും കൂട്ടരും; ഒന്നു മിണ്ടാതെ മറ്റു ചില പ്രമുഖര്‍; താര സംഘടനയുടെ അവസാനം അടുത്തിരിക്കുന്നുവോ ?

കൊച്ചി: താര സംഘടനയായ അമ്മയിലെ പോര് മുറുകുന്നു. മോഹന്‍ലാല്‍ നടത്തിയ ഒത്തു തീര്‍പ്പു ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്നാണ് വിവരം. താരസംഘടനയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ദിലീപ് തയ്യാറായതു പോലുമില്ല.ദിലീപിനെ കുറ്റവിമുക്തരാക്കാനുള്ള നീക്കത്തില്‍ പൃഥിയും കൂട്ടരും അതൃപ്തരാണ്. ഈ സാഹചര്യത്തില്‍ അമ്മയുടെ യോഗം അനന്തമായി നീളാനാണ് സാധ്യത. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പോലും ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടുന്നില്ല.

നടി ആക്രമിക്കപ്പെട്ടപ്പോള്‍ തുടങ്ങിയ കോലാഹലങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഒരു വിഭാഗം ദിലീപ് കുറ്റക്കാരനല്ലെന്ന് പ്രഖ്യാപിച്ചതോടെ പൃഥിരാജിന്റെ നേതൃത്വത്തില്‍ മറുചേരി രൂപപ്പെടുകയായിരുന്നു. ഇവരുടെ സമ്മര്‍ദ്ദ ഫലമായി ദിലീപിനെ സംഘടനയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തനിക്ക് അമ്മയുമായി ബന്ധമില്ലെന്നാണ് ദിലീപ് പറയുന്നത്. അതുകൊണ്ട് തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറാവുന്നതുമില്ല. എന്നാല്‍ ദിലീപിനെ അനുകൂലിക്കുന്നവരാണ് സംഘടനയില്‍ ഭൂരിഭാഗവും. അവര്‍ ദിലീപിനെ പുറത്താക്കിയ നടപടിയെ അംഗീകരിക്കുന്നുമില്ല. അമ്മയുടെ യോഗം ചേര്‍ന്നാല്‍ ചേരിതിരിവ് ശക്തമാകും. ഇത് പരിഹരിക്കാനായിരുന്നു മോഹന്‍ലാലിന്റെ ശ്രമം.

ഒടിയന്റെ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും ലാല്‍ അനുരജ്ഞന ശ്രമങ്ങള്‍ക്കായി യത്‌നിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഇതോടെ ലാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇന്നസെന്റ് ഉള്‍പ്പെടെയുള്ള ഭാരവാഹികളും പ്രശ്‌നം പരിഹരിക്കാന്‍ താത്പര്യം കാട്ടുന്നില്ല. ഇതോടെ അമ്മയുടെ കാര്യം ഒരു വഴിക്കായിരിക്കുകയാണ്. നിലവിലെ ഭാരവാഹികള്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും അടുത്ത പൊതുയോഗം ചേരുമോയെന്നു പോലും ഇപ്പോള്‍ സംശയമാണ്. സംഘടനയെ നയിക്കാനാകട്ടെ ആര്‍ക്കുംതന്നെ താത്പര്യവുമില്ല. അറസ്റ്റോടെ ദിലീപ് അവസാനിച്ചു എന്നു കരുതിയവര്‍ കൂടുതല്‍ കരുത്തനായ ദിലീപിനെയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നേതൃത്വത്തിലേക്ക് വരാന്‍ ആരും തയ്യാറാകുന്നുമില്ല.

ദിലീപ് പിന്തുണച്ചില്ലെങ്കില്‍ അമ്മയെ നയിക്കുക അസാധ്യമെന്നതാണ് അവസ്ഥ. തീയറ്റര്‍ സംഘടനയുള്‍പ്പെടെ ദിലീപിന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് തന്നെ ദിലീപിനെ പിണക്കി സിനിമയിലെ താരങ്ങളുടെ സംഘടനയെ മുന്നോട്ട് നയിക്കാനാവില്ല. ഇത് മനസ്സിലായതോടെ പൃഥ്വിയും കൂട്ടരും സംഘടനാ നേതൃത്വത്തില്‍ സജീവമാകാനുള്ള നീക്കം ഉപേക്ഷിച്ചു. വനിതകളുടെ കൂട്ടായ്മയ്ക്കും ദിലീപിന്റെ സ്വാധീനത്തെ കുറിച്ച് അറിയാം. അതുകൊണ്ട് തന്നെ ദിലീപിനെ വിശ്വാസത്തിലെടുത്തു മാത്രമേ അമ്മയ്ക്ക് മുന്നോട്ട് പോകാനാകൂ. കേസും മറ്റ് വിഷയങ്ങളും തീര്‍ന്ന ശേഷം മാത്രമേ താന്‍ ഇനി മറ്റുകാര്യങ്ങളില്‍ ഇടപെടൂവെന്നാണ് ദിലീപിന്റെ പക്ഷം. ജയില്‍ മോചിതനായ ദിലീപുമായി മോഹന്‍ലാല്‍ നേരിട്ടും ആന്റണി പെരുമ്പാവൂര്‍ വഴിയും ആശയ വിനിമയും നടത്തിയതാണ് സൂചന.

പൃഥ്വിരാജും കൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ പൂര്‍ണ്ണമായും അടിയറവ് പറയുകയുമില്ല. വിചാരണ പൂര്‍ത്തിയാകും വരെ ദിലീപ് സംശയ നിഴലിലാണെന്നാണ് അവരുടെ പക്ഷം. ദിലീപിനെ അറസ്റ്റു ചെയ്ത പശ്ചാത്തലത്തില്‍ മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ അടിയന്തിര എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നിരുന്നു. ഇതിനൊടുവിലാണ് കേസില്‍ അകപ്പെട്ട ദിലീപിനെ സംഘടനയുടെ പ്രഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി മമ്മൂട്ടി മാധ്യമങ്ങളെ അറിയിച്ചത്. ഈ യോഗത്തിന് ശേഷം യുവ താരങ്ങള്‍ പെട്ടെന്ന് പുറത്തു പോയി. മമ്മൂട്ടിയുടെ വീട്ടില്‍ മോഹന്‍ലാല്‍ തുടര്‍ന്നു. അതിന് ശേഷമാണ് ഭാവി കാര്യങ്ങളില്‍ തീരുമാനം എടുത്തത്. അമ്മയുടെ നേതൃത്വം പുതു തലമുറയ്ക്ക് കൈമാറാനാണ് തീരുമാനം എടുത്തത്.

ദിലീപ് അറസ്റ്റിലായപ്പോള്‍ തന്നെ സ്ഥാനം ഒഴിയാന്‍ മുതിര്‍ന്ന താരങ്ങള്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും. യുവതാരങ്ങളുടെ രൂക്ഷമായ പ്രതികരണം പ്രശ്‌നം കൂടുതല്‍ വഷളാക്കി. നേരത്തെ നടിയെ ആക്രമിച്ച കേസില്‍ അമ്മ എക്സിക്യൂട്ടീവും ജനറല്‍ബോഡിയും ആരോപണവിധേയനായ ദിലീപിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ദിലീപിന്റെ അറസ്റ്റോടെ തിരുത്തി പറയേണ്ടി വന്നത്. തിലകന്‍ ചേട്ടന്‍ പറഞ്ഞപോലെ, മാഫിയാ ഗ്രൂപ്പുകളെപ്പോലെ പെരുമാറുന്നവരും ധാര്‍ഷ്ട്യവും തന്‍പ്രമാണിത്തവും കാണിക്കുന്ന സൂപ്പര്‍ താരങ്ങളുമടങ്ങിയ സംഘടനയാണ് അമ്മയെന്ന് സംവിധായകന്‍ വിനയന്‍ ആരോപിച്ചിരുന്നു. ദിലീപ് വിഷയം അമ്മയുടെ അടിക്കല്ല് ഇളക്കുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

 

Related posts