ഭാമയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിനിമാസെറ്റിലേക്ക് ഫോണ്‍കോളുകളുടെ പ്രവാഹം; വിളിച്ചറിഞ്ഞയാളെ തിരിച്ചറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി; കാരവാന്‍ ആവശ്യപ്പെടുന്നത് സുരക്ഷിതമായി വസ്ത്രം മാറാനെന്ന് തുറന്നു പറഞ്ഞ് ഭാമ

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ സമാനരീതിയില്‍ ആക്രമണം നേരിട്ടു എന്ന നിലയില്‍ ഉയര്‍ന്നു കേട്ട പേരുകളിലൊന്നാണ് ഭാമയുടേത്. എന്നാല്‍ തനിക്ക് നേരേ അങ്ങിനെ ഒരു ആക്രമണവും ഉണ്ടായിട്ടില്ല എന്ന് ഭാമ വ്യക്തമാക്കിയിരുന്നു. വ്യാജവാര്‍ത്തകളില്‍ പെടുത്തി വിവാദത്തിലേയ്ക്ക് വെറുതേ വലിച്ചിഴയ്ക്കക്കരുതേ എന്നും ഭാമ പറഞ്ഞിരുന്നു. എന്നാല്‍ മലയാള സിനിമയില്‍ അവസരം കുറഞ്ഞതില്‍ ചില അറിയാക്കഥകള്‍ ഉണ്ടെന്നാണ് ഭാമ ഇപ്പോള്‍ നല്കുന്ന സൂചന. ഒരു പ്രമുഖ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഭാമയുടെ പുതിയ വെളിപ്പെടുത്തലുകള്‍ .

ലോഹിതദാസ് ചിത്രമായ നിവേദ്യത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഭാമ വളരെപ്പെട്ടെന്നു തന്നെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും തിരക്കുള്ള നടിയായി. എന്നാല്‍ ഇടക്കാലത്തോടെ ഭാമയ്ക്ക് അവസരങ്ങള്‍ കുറഞ്ഞു. ചിലര്‍ ഭാമയെ ഒഴിവാക്കാന്‍ ശ്രമിച്ചതായി വാര്‍ത്തകളുമെത്തി. ഇതിനോട് പ്രതികരിക്കാന്‍ ഭാമ തയ്യാറായതുമില്ല. എന്നാല്‍ അത്തരമൊരു ഇടപെടല്‍ തനിക്കെതിരെ നടന്നിരുന്നതായി സ്ഥിരീകരിക്കുകയാണ് താരമിപ്പോള്‍.

ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയിലേയ്ക്ക് കരാറുറപ്പിച്ച കാലം. സംവിധായകനായ സജി സുരേന്ദ്രന്റെ ഫോണിലേയ്ക്ക് കോള്‍ വന്നു ഭാമയെ ഈ സിനിമയില്‍ അഭിനയിപ്പിക്കരുത്. സിനിമ അനൗണ്‍സ് ചെയ്തപ്പോഴേ ഒരാള്‍ വിളിച്ചു ഭാമയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എല്ലാം ഫിക്‌സ് ചെയ്തു കഴിഞ്ഞു എന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ അവര്‍ തലവേദനയാകും എന്ന് സംവിധായകന് മുന്നറിയിപ്പ് നല്‍കി. അതവര്‍ കാര്യമാക്കിയില്ല. എനിക്കും സിനിമയില്‍ ശത്രുക്കളോ എന്നൊക്കെ വിചാരിച്ചു. സിനിമ നേരത്തേ തീരുമാനിച്ചപോലെ തന്നെ ചിത്രീകരണവും പൂര്‍ത്തിയാക്കി.

വീണ്ടും ചില സംവിധായകര്‍ ഇത്തരം ഭീഷണികളെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് ഭാമ പറയുന്നു. വിഎം വിനു സംവിധാനം ചെയ്ത മറുപടിയില്‍ അഭിനയിക്കുന്ന അവസരം. ഷൂട്ടിങ് തീരാറായ ദിവസങ്ങളൊന്നില്‍ വിനു ചേട്ടന്‍ പറഞ്ഞു. നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലല്ലോ. സിനിമ തുടങ്ങും മുന്‍പ് ഒരാള്‍ വിളിച്ചു ആവശ്യപ്പെട്ടു നിന്നെ മാറ്റണം അല്ലെങ്കില്‍ പുലിവാലാകും എന്ന് ചേട്ടന്‍ എനിക്കൊരു ഉപകാരം ചെയ്യണം ആരാണ് വിളിച്ചതെന്ന് മാത്രമൊന്നു പറയാമോ? ഒരു കരുതലിന് വേണ്ടി മാത്രമാണ്.

ഞാന്‍ ആവശ്യപ്പെട്ടു. വിനുചേട്ടന്‍ പറഞ്ഞ പേര് കേട്ട് ഞാന്‍ ഞെട്ടി. ഞാനൊക്കെ ഒരുപാട് ബഹുമാനിക്കുന്ന ആള്‍. ചില ചടങ്ങുകളില്‍ വെച്ച് അദ്ദേഹത്തെ കാണാറുണ്ടെന്നല്ലാതെ മറ്റൊരു ബന്ധവും ഞങ്ങള്‍ തമ്മിലില്ല. ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല. എന്നിട്ടും എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ എന്തിന് ശ്രമിക്കുന്നു എന്നറിയില്ല. ‘- ഭാമ പറയുന്നു. പിന്നീട് തന്റെപേരില്‍ ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടായി. സിനിമയില്‍ മാത്രമല്ല, സിനിമയ്ക്കു പുറത്തും തനിക്കെതിരേ വ്യാജവാര്‍ത്തകളുണ്ടായി. എന്തുകൊണ്ടാകാം അങ്ങനെ ഉണ്ടാകുന്നതെന്ന ചോദ്യത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയുന്നതു കൊണ്ടാവാമെന്നായിരുന്നു ഭാമയുടെ മറുപടി. ഒരു പെണ്‍കുട്ടി എന്ന നിലയില്‍ സുരക്ഷിതത്വം തോന്നുന്ന ചില കാര്യങ്ങളില്‍ വാശിപിടിക്കുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടാവില്ലെന്നും ഭാമ പറഞ്ഞുവയ്ക്കുന്നു.

പഞ്ചപാവമായി സംസാരിച്ചപ്പോഴൊക്കെ അതു മുതലാക്കാന്‍ ധാരാളം പേരെത്തി.ചെറിയ ബഡ്ജറ്റേയുള്ളവെന്ന് പറഞ്ഞും പ്രതിഫലം മുഴുവനായി തരാതെയുമൊക്കെ വഞ്ചിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എനിക്ക് മധുരമായി സംസാരിക്കാനറിയില്ല. ബാക്കി തുക അടുത്ത സിനിമയിലെങ്കിലും തരാമോ എന്നൊക്കെ ചോദിക്കാന്‍ എനിക്ക് പറ്റില്ല- ഭാമ പറയുന്നു. അതുപോലെ ലൊക്കേഷനില്‍ കാരവന്‍ ആവശ്യപ്പെടുന്നത് അഹങ്കാരം കൊണ്ടോ ആഡംബരം കാണിക്കാനോ ഒന്നുമല്ല. ലൊക്കേഷനില്‍ സുരക്ഷിതമായി വസ്ത്രംമാറാന്‍ അതാണ് നല്ലതെന്ന തിരിച്ചറിവുകൊണ്ടാണ്- ഇത്തരം കാര്യങ്ങള്‍ക്കൊക്കെയാണ് താന്‍ പൊതുവെ പ്രതികരിക്കാറുള്ളതെന്നും ഭാമ പറയുന്നു.

 

Related posts