തെരഞ്ഞെടുപ്പ് അടുക്കുന്തോറും കൂടെ പാര്‍ട്ടിയും പാര്‍ട്ടിക്കാരും ഇല്ലാത്ത അവസ്ഥയായി! സുരേഷ് ഗോപിയെ പലവട്ടം പ്രചരണത്തിന് വിളിച്ചിട്ടും അദ്ദേഹം പത്തനാപുരത്ത് മാത്രം വന്നില്ല; തെരഞ്ഞെടുപ്പ് അനുഭവത്തെക്കുറിച്ച് ഭീമന്‍ രഘു പറയുന്നു

പത്തനാപുരം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരിക്കുമ്പോള്‍ താന്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ഭീമന്‍ രഘു. ബഹ്‌റിനില്‍ ബന്ധുവിന്റെ കട ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു അദ്ദേഹം. മാധ്യമങ്ങളോട് സംസാരിക്കവെയാണ് രഘു ഇക്കാര്യങ്ങള്‍ പറഞ്ഞത്. കുട്ടിക്കാലം മുതലെ ആര്‍എസ്എസിനോട് താത്പര്യമുണ്ട്. ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദിയോടുള്ള വ്യക്തിപരമായ ഇഷ്ടമാണ് ബിജെപി സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രധാന കാരണം. ഒപ്പം പത്താനപുരം സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായിരുന്നു. ആ ധൈര്യമായിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ വിജയ സാധ്യത ശക്തമായിരുന്നു. ആദ്യ പത്ത് ദിവസം നല്ല രീതിയിലുള്ള പ്രചാരണവും പ്രതികരണവും കിട്ടി. അതോടെ പ്രതീക്ഷയും കൂടിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തകരായി കൂടെ നിന്നവര്‍ പലരും കാലുവാരിയതായും ഭീമന്‍ രഘു തുറന്നടിച്ചു. മറ്റ് വല്ല സ്വാധീനത്തിന്റെയും ഫലമായായിരിക്കും പ്രവര്‍ത്തകര്‍ പിന്നോട്ട് പോയതും തന്നോട് ആ രീതിയില്‍ പെരുമാറിയതും എന്നും തോന്നി. തെരഞ്ഞെടുപ്പ് ദിവസം അടുക്കുംതോറും കൂടെ പാര്‍ട്ടിയും പാര്‍ട്ടിക്കാരും ആരും തന്നെ ഇല്ലാത്ത അവസ്ഥയായി.

സുരേഷ് ഗോപിയെ പലവട്ടം പ്രചരണത്തിന് വിളിച്ചിട്ടും അദ്ദേഹം പത്തനാപുരത്ത് മാത്രം വന്നില്ല. ഒരു ദിവസം മാത്രം പത്ത് തവണ താന്‍ ഫോണില്‍ വിളിച്ചിട്ടും വരാത്തപ്പോള്‍ വിഷമം തോന്നി. ഫലം വന്നപ്പോള്‍ തനിക്ക് കിട്ടിയ വോട്ടുകളില്‍ കൂടുതലും മുസ്ലിം സുഹൃത്തുക്കളുടേതായിരുന്നു. രഘു പറയുന്നു. പ്രധാന പ്രശ്‌നം എന്താണെന്നുവച്ചാല്‍ ജനങ്ങളുടെ ഇടയിലേക്ക് ഈ പാര്‍ട്ടി ഇറങ്ങി വരുന്നില്ല എന്നതാണ്. നേതാക്കള്‍ അതിനു മെനക്കെടാത്തതുകൊണ്ടാകാം പാര്‍ട്ടി ഇപ്പോഴും നില്‍ക്കുന്നിടത്ത് നിന്ന് ഒരു ചുവട് മുന്നോട്ട് പോകാത്തത് എന്നും രഘു പറയുന്നു. ഇനി സിനിമയാണ് പ്രധാനമെന്നും രഘു പറഞ്ഞു.

 

Related posts