ഇടുക്കിയിലെ ദുരന്തം ഒരൊറ്റ ചിത്രത്തിലൂടെ ലോകത്തെയറിയിച്ച ആ ക്ലിക്ക് നോവായി ഏറ്റെടുത്ത് മലയാളികള്‍, ദീപിക പ്രസിദ്ധീകരിച്ച ഹൃദയം നുറുങ്ങുന്ന ചിത്രം വന്നവഴിയെപ്പറ്റി ഫോട്ടോഗ്രാഫര്‍ക്ക് പറയാനുള്ളത്

ദുരന്തഭൂമിയായിരിക്കുകയാണ് കേരളം. മഴയുടെ തീവ്രത ഏറ്റവുമധികം ബാധിച്ച ഇടുക്കി പ്രളയതാഴ് വരയായി മാറിയിരിക്കുകയാണ്. പോലീസ്, ഫയര്‍ഫോഴ്‌സ്, മറ്റു സര്‍ക്കാര്‍ ജീവനക്കാരും നാട്ടുകാരും ഒരൊറ്റക്കെട്ടായാണ് ദുരന്തഭൂമിയില്‍ പ്രവര്‍ത്തിക്കുന്നത്.

ഒപ്പം മറ്റൊരു കൂട്ടര്‍ കൂടിയാണ്. ദുരന്തത്തിന്റെ വ്യാപ്തി ലോകത്തെ അറിയിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍. കുടുംബത്തെയും വേണ്ടപ്പെട്ടവരെയും വീട്ടില്‍ തനിച്ചാക്കിയാണ് പലരും ദുരന്തഭൂമിയില്‍ എത്തിയിരിക്കുന്നത്.

ഇടുക്കിയിലെ ദുരന്തത്തിന്റെ തീവ്രത എത്ര ഭയാനകമാണെന്ന് ലോകം ആദ്യം മനസിലാക്കിയത് രാഷ്ട്രദീപിക സായാഹ്നപത്രത്തില്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഫോട്ടോയിലൂടെയായിരുന്നു. ദീപിക ഫോട്ടോഗ്രാഫര്‍ ബിബിന്‍ സേവ്യര്‍ പകര്‍ത്തിയ ചിത്രം അത്രമേല്‍ ഓരോ ഹൃദയങ്ങളെയും സ്വാധീനിച്ചു. ഇടുക്കിയിലെ അടിമാലിയില്‍ പിഞ്ചുകുട്ടിയെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുക്കുന്ന ചിത്രത്തെക്കുറിച്ച് ബിബിന്‍ പറയുന്നതിങ്ങനെ-

വ്യാഴഴ്ച്ച രാവിലെ 4. 30 ന് ആണ് ആദ്യത്തെ കോള്‍. അടിമാലിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ആദ്യം സാധാരണ മണ്ണിടിച്ചില്‍ ആയിരിക്കും എന്ന് കരുതി വീണ്ടും കിടന്നു. കനത്ത മഴയുടെ ശബ്ദത്തിനു മുകളിലായി വീണ്ടും ഫോണിന്റെ ശബ്ദം.

ഒരു കുടുംബത്തിലെ മൂന്നുപേര് മണ്ണിന്റെ അടിയില്‍. പിന്നെ ഒന്നും ആലോചിക്കാന്‍ നിന്നില്ല. ബ്യുറോ ചീഫ് ജോണ്‍സണ്‍ സാറിനെ വിളിച്ചു. ഒന്നും നോക്കണ്ട ഇപ്പോള്‍ തന്നെ പുറപ്പെടാന്‍ നിര്‍ദ്ദേശം. മനസില്‍ ഇടുക്കി ഡാം തുറക്കുമോ എന്ന ആശങ്കയും അടിമാലിയില്‍ എന്താണ് സംഭവിച്ചത് എന്ന ചിന്തയോടും കൂടി അതിരാവിലെ അടിമാലിയിലേക്ക്. പോകുന്നതിനു മുന്‍പായി തൊടുപുഴ എസ് ഐ വിഷ്ണു സാറിന്റെ നിര്‍ദ്ദേശം.

പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ട് സൂക്ഷിക്കണം. നിസാം ചേട്ടന്‍ മറ്റൊന്നും നോക്കാതെ ഞാന്‍ വിചാരിച്ച സമയത്തിന് മുന്‍പായി അടിമാലിയില്‍ എത്തിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി നിറുത്താതെ പെയ്യുന്ന മഴയുടെ രൗദ്ര ഭാവത്തിനു ഒരു മാറ്റവുമുണ്ടായിരുന്നില്ല.

ഐസുപോലെ തണുത്ത വെള്ളത്തിലൂടെ സംഭവസ്ഥലതെക്ക് ഓടി ചെല്ലുമ്പോള്‍ തൊടുപുഴയിലെ പരിചയമുള്ള ഒത്തിരി പോലീസ് മുഖങ്ങള്‍. അരയ്ക്കൊപ്പം തണുത്ത ചെളിയില്‍ അവര്‍ തിരയുന്നു ജീവനുള്ള മുഖങ്ങള്‍ക്കു വേണ്ടി. ഒത്തിരി താമസമുണ്ടായില്ല ആദ്യം ഒരാളെ കിട്ടി. ജീവനുണ്ടായിരിക്കണേ എന്ന പ്രാര്‍ത്ഥനയോടെ ക്യാമറയില്‍ പകര്‍ത്തുന്നതിനിടയ്ക്കു വീണ്ടും ഒരാളെ കൂടി കിട്ടി. അതും ക്യാമറക്കുള്ളിലാക്കി നില്‍ക്കുമ്പോള്‍ ഒരു ശബ്ദം…

അങ്ങോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഹൃദയത്തില്‍ തട്ടുന്ന കാഴ്ച്ച. മണ്ണില്‍ പുതഞ്ഞു കിടന്ന ഒരു കുഞ്ഞു ശരീരം തന്റെ മാറോടു ചേര്‍ത്തുപിടിച്ചു ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍. ആ മുഖത്തെ ഭയപ്പാടിന്റെ അര്‍ത്ഥം ഇപ്പോഴും മനസിലാകുന്നില്ല. താന്‍ ചേര്‍ത്തു പിടിച്ചിരിക്കുന്ന ആ പിഞ്ചുശരീരത്തില്‍ ഒരു തുള്ളി ജീവന്‍ ബാക്കിയുണ്ടോ എന്ന ഭയം ആയിരിക്കാം. പകുതിയോളം ചെളിയില്‍ പുതഞ്ഞു നിന്നിട്ടും കാലൊന്നു ഇടറാതെ അദ്ദേഹം ആ മാലാഖ കുഞ്ഞിനെ ആംബുലന്‍സില്‍ എത്തിച്ചു.

ഇതിനിടയില്‍ പല തവണ എന്റെ ക്യാമറ ട്രിഗര്‍ പ്രസ് ആയി.. വീണ്ടും ഒരു കുഞ്ഞു ശരീരം കൂടി മണ്ണിനടിയില്‍ നിന്നും അവര്‍ കണ്ടെടുത്തു. കനത്ത മഴയില്‍ ബാപ്പയുടെയും ഉമ്മയുടെയും ചൂട് പറ്റി കിടന്നുറങ്ങിയ അവര്‍ തണുത്തുറഞ്ഞ മണ്ണിനടിയില്‍. ആ ചിത്രങ്ങളുമായി അടിമാലി ടൗണില്‍ വരുമ്പോള്‍ അടുത്ത ഫോണ്‍ കോള്‍. ഇടുക്കി ഡാം തുറക്കുന്നു.. ചരിത്ര പ്രധാനമായ ചിത്രം എടുക്കുമ്പോഴും മനസ്സില്‍ ആ കുഞ്ഞു മുഖങ്ങള്‍ മാത്രം….

Related posts