അന്ന് ഞാന്‍ നിര്‍മാതാവിനോടു തീര്‍ത്തു പറഞ്ഞു എനിക്ക് ഷൂട്ടിംഗിന് വരാന്‍ പറ്റില്ലെന്ന്; കാല്‍ നൂറ്റാണ്ടിലെ അഭിനയ ജീവിതത്തില്‍ കജോള്‍ ഷൂട്ടിംഗ് മുടക്കിയത് ആ ഒരു ദിവസം മാത്രം

ബോളിവുഡിലെ നിത്യഹരിത നായിക കജോള്‍ സിനിമയിലെത്തിയിട്ട് 25 വര്‍ഷം പിന്നിടുന്നു.1992 ജൂലൈ 31 നാണ് കജോളിന്റെ ആദ്യ ബോളിവുഡ് ചിത്രമായ ‘ബേഹുതി’ പുറത്തിറങ്ങുന്നത്. ചിത്രം വിജയം നേടിയില്ലെങ്കിലും കജോളിന്റെ രാധിക എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനുപിന്നാലെ കിംഗ് ഖാനൊപ്പം അഭിനയിച്ച ‘ബാസിഗര്‍’ വന്‍ ഹിറ്റായി. പിന്നീടങ്ങോട്ട് ദില്‍വാലേ ദുല്‍ഹനിയ ലേ ജായേങ്ക, കുച്ച് കുച്ച് ഹോത്താ ഹെ, ഗുപ്ത് തുടങ്ങി കജോളിന്റ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ട എത്രയെത്ര ഹിറ്റ് ചിത്രങ്ങള്‍. 25 വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തിനിടയില്‍ കജോള്‍ ഷൂട്ടിങ് മുടക്കിയത് ഒരേയൊരു തവണ മാത്രമാണ്. മകള്‍ നൈസയ്ക്ക് സുഖമില്ലാതിരുന്ന ദിവസമായിരുന്നു അത്. 14 കാരിയായ നൈസയെക്കൂടാതെ 7 വയസ്സുളള യുഗ് എന്ന മകന്‍ കൂടി കജോള്‍-അജയ് ദേവ്ഗണ്‍ ദമ്പതിമാര്‍ക്കുണ്ട്.

”ഒരു ദിവസം എന്റെ മകള്‍ക്ക് തീരെ സുഖമില്ലാതായി. അവള്‍ക്ക് 104 ഡിഗ്രി പനിയുണ്ടായിരുന്നു. ആ ഒരു ദിവസം മാത്രമാണ് നിര്‍മ്മാതാവിനോട് എനിക്ക് ഷൂട്ടിംഗിന് വരാന്‍ പറ്റില്ല എന്നു പറഞ്ഞിട്ടുളളത്. മറിച്ച് എനിക്ക് പനിയായ ദിവസം കൂടി ഞാന്‍ ഷൂട്ടിംഗിന് പോവുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 25 വര്‍ഷത്തിനിടയില്‍ ഈ ഒരു ദിവസം അല്ലാതെ മറ്റൊരു ദിവസവും ഞാന്‍ ഷൂട്ടിംഗ് മുടക്കിയിട്ടില്ല. ഈ ദിവസം വരെ ഒരു വിമാനം മിസ് ചെയ്യുകയോ ഷൂട്ടിംഗ് മുടക്കുകയോ ചെയ്തിട്ടില്ലെന്ന് സത്യസന്ധമായി ഞാന്‍ പറയുന്നു”- പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കജോള്‍ പറഞ്ഞു. അസുഖം മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ നിങ്ങള്‍ ഷൂട്ടിംഗ് മുടക്കുമ്പോള്‍ മറ്റൊരാളിന്റെ പോക്കറ്റില്‍ നിന്നു പോകുന്നത് ലക്ഷങ്ങളായിരിക്കുമെന്നും സിനിമാമേഖലയില്‍ ഇത്തരം വലിയൊരു ഉത്തരവാദിത്തം നിങ്ങളുടെ മേല്‍ ഉണ്ടെന്നും കാജോള്‍ പറയുന്നു.

Related posts