ചെറിയാന്‍ ഫിലിപ്പ് ബിജെപിയിലേക്ക് ? ഇടതു സഹയാത്രികനെ പാളയത്തിലെത്തിക്കാനുള്ള ചുമതല ശ്രീധരന്‍ പിള്ളയ്ക്ക്, ആദ്യ ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് സൂചന, കൂടുതല്‍ നേതാക്കളെ വലയിലാക്കാന്‍ അമിത് ഷാ അടുത്തമാസം കേരളത്തില്‍

bjpകേരളത്തില്‍ താമര വിരിയിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ പുതിയ ഘട്ടത്തിലേക്ക്. ജനപ്രീതിയുള്ള മറ്റു പാര്‍ട്ടികളെ അസംതൃപ്തരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് ഊര്‍ജിതമായതായി സൂചന. ആദ്യ ഘട്ടത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിനെയും ബിജെപി ക്യാമ്പ് ഉന്നംവയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.എസ്. ശ്രീധരന്‍പിള്ളയാണ് പഴയ കോണ്‍ഗ്രസുകാരന്‍ കൂടിയായ ചെറിയാനെ കാവിപ്പാളയത്തിലെത്തിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും കഴിഞ്ഞദിവസം കൂടിക്കാഴ്ച്ച നടത്തിയതായി ചില പത്രങ്ങള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്തമാസം 25, 26, 27 തിയതികളില്‍ കേരളത്തിലെത്തും. 2019ലെ പൊതുതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് ഷായുടെ വരവ്. സന്ദര്‍ശനത്തിനിടെ കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം. മാണിയുമായി ചര്‍ച്ച നടത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ മാണിയുടെ ഭാഗത്തുനിന്നും കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. യുഡിഎഫിലേക്കില്ലെന്ന് പറയുമ്പോള്‍ തന്നെയും ബിജെപിയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടോയെന്ന് അദേഹം പറഞ്ഞിട്ടുമില്ല.

അമിത് ഷായുടെ സന്ദര്‍ശനത്തോടെ ബോര്‍ഡ്, കോര്‍പറേഷനുകളില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതിയംഗവുമായ സി.കെ. പത്മനാഭന്റെ പേരാണ് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്കു നിര്‍ദേശിച്ചിരിക്കുന്നത്. ബിഡിജെഎസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ സ്‌െപെസസ് ബോര്‍ഡ് ചെയര്‍മാനാക്കാനും ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ. ജാനുവിനെ ദേശീയ പട്ടികജാതി കമ്മിഷനംഗവുമാക്കാനുള്ള നിര്‍ദേശങ്ങളും ബിജെപി കേന്ദ്ര നേതൃത്വത്തിനു മുമ്പിലുണ്ട്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിയാക്കണമെന്നുള്ള നിര്‍ദേശം ഷായ്ക്കു മുന്നില്‍ വയ്ക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുത്തേക്കും. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിനും താല്പര്യക്കുറവില്ല. എന്നാല്‍ കുമ്മനത്തിനു പകരം മറ്റൊരാളെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു കണ്ടെത്തുകയെന്ന വെല്ലുവിളി നിലനില്‍ക്കുന്നതാണ് കുമ്മനത്തിന്റെ സ്ഥാനലബ്ദി വൈകുന്നതിനു കാരണം. ദേശീയ നിര്‍വാഹക സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേരും കേന്ദ്രമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താന്‍ ഈ നീക്കം ഉപകരിക്കുമെന്നതാണ് ഇത്തരമൊരു ആലോചനയ്ക്കു കാരണം.

Related posts