ഇറച്ചിക്കോഴി വിഭവങ്ങള്‍ ഉയര്‍ത്തുന്നത് വന്‍ രോഗഭീഷണി, ഫാമുകളിലെ ആന്റിബയോട്ടിക് മരുന്നുകളുടെ അളവ് ഇരട്ടിയായി, കെഎഫ്‌സിയും മക്‌ഡൊണാള്‍ഡും വില്ക്കുന്നത് വൃത്തിഹീന ചിക്കന്‍

ഏഷ്യയിലെ ഇറച്ചിക്കോഴി ഉത്പാദക കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ രോഗഭീഷണി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ ഏഷ്യയിലെ ഫാമുകള്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ അളവ് ഇരട്ടിയോളം വര്‍ദ്ധിച്ചതായാണ് കണക്കാക്കുന്നത്. ആന്റിബയോട്ടിക്കുകളുടെ കൂടുതലായുള്ള ഉപയോഗം രോഗാണുക്കളില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും വിദഗ്ദര്‍ പറയുന്നു. പക്ഷിപ്പനി പോലുള്ള മാരകരോഗങ്ങള്‍ അതിര്‍ത്തിഭേദമില്ലാതെ വ്യാപിക്കുന്നതിനും ഏഷ്യയിലെ ഫാക്ടറി ഫാമിങ് കാരണമാകുന്നുവെന്നും പറയപെടുന്നു.

നിലവിലെ സാഹചര്യം അനുസരിച്ച് 2030 ആകുമ്പോഴേയ്ക്കും ഏഷ്യയിലെ കോഴിപന്നി വളര്‍ത്തല്‍ ഫാമുകളിലെ ആന്റിബയോട്ടിക് ഉപയോഗത്തില്‍ നൂറ്റി ഇരുപതു ശതമാനത്തിലധികം വര്‍ദ്ധനവുണ്ടാകും. അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ വിറ്റഴിക്കപ്പെടുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ പകുതിയും ചൈനയാണ് ഉപയോഗിക്കുന്നത്. ചൈനയിലെ ന്യൂ ഹോപ് ഗ്രൂപ്, വെന്‍സ് ഗ്രൂപ് എന്നിവ ലോകത്തിലെ ഏറ്റവും വലിയ പത്ത് ഇറച്ചി കാലിത്തീറ്റ കമ്പനികളാണ്.

ഇന്റന്‍സീവ് യൂണിറ്റുകള്‍ വഴി മാംസോല്‍പ്പാദനം ത്വരിതഗതിയില്‍ നടക്കുന്ന ഏഷ്യന്‍ ഫാമുകളില്‍ നിന്നുമുള്ള വാതക ബഹിര്‍ഗമനം ഹരിതഗൃഹപ്രഭാവം വര്‍ദ്ധിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുണ്ട്. പ്രതിവര്‍ഷം മുന്നൂറ്റി അറുപത് ദശലക്ഷം ടണ്‍ വാതകമാണ് ഏഷ്യന്‍ ഫാമുകള്‍ പുറംതള്ളുന്നത്. ഇത് ഏകദേശം നൂറു കല്‍ക്കരി പ്ലാന്റുകള്‍ ഒരു വര്ഷം പുറംതള്ളുന്ന മലിനവാതകത്തിനു തുല്യമാണ്. വനനശീകരണം മുതലായ ചെയ്തികള്‍ തീവ്രമായി നടക്കുന്നത് മൂലം മലിനീകരത്തിന്റെ പ്രഭാവം പ്രകൃതിയെ കൂടുതലായി ബാധിക്കുകയും ചെയ്യുന്നു. ബ്രസീലിലെ മൊത്തം സോയാബീന്‍ ഉത്പാദനത്തിന്റെ മൂന്നിലൊരു ഭാഗവും ചൈനീസ് ഫാമുകളിലെ കാലിത്തീറ്റ ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കപ്പെടുന്നത്.

മക് ഡൊണാള്‍ഡ് , കെഎഫ്‌സി തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് മാംസം വിതരണം ചെയ്യുന്ന ചൈനീസ് കമ്പനികള്‍ വൃത്തിഹീനവും കാലാവധി കഴിഞ്ഞതുമായ ഇറച്ചി നല്‍കുന്നു എന്ന ആരോപണവുമുണ്ട്. യൂറോപ്പില്‍ വിതരണം ചെയ്യപ്പെടുന്ന മുട്ടകളില്‍ അപകടകരമാംവിധം രാസാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനികള്‍ തിരിച്ചെടുക്കുകയുമുണ്ടായി. വര്‍ദ്ധിച്ചു വരുന്ന ഭക്ഷ്യവിപണി സാധ്യതയെ മുതലെടുത്ത് ഏഷ്യന്‍ കമ്പനികള്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും സാധാരണക്കാര്‍ക്ക് കൂടി താങ്ങാവുന്ന വിലയില്‍ അവ വിറ്റഴിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ അല്പം പോലും ശ്രദ്ധ നല്‍കാന്‍ ഇവര്‍ തയ്യാറല്ല. ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഹാനികരമായ രാസവസ്തുക്കളാണ് ഇത്തരം കമ്പനികള്‍ കൂടുതലായും ഉപയോഗിക്കുന്നത്.

Related posts