മലപ്പുറത്ത് രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തത് 13 ബാലപീഡനക്കേസുകള്‍ ! പെണ്‍കുട്ടികള്‍ക്കു മാത്രമല്ല ആണ്‍കുട്ടികള്‍ക്കും രക്ഷയില്ല; അരീക്കോട് പതിനേഴുകാരനെ പീഡിപ്പിച്ചത് രണ്ടാനച്ഛന്‍…

മലപ്പുറം: എടപ്പാളിലെ സിനിമാ തീയറ്ററില്‍ ബാലിക പീഡിപ്പിക്കപ്പെട്ടത് മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ പുറത്തുവന്ന പീഡനങ്ങളേക്കാള്‍ വലിയ സംഭവങ്ങളാണ് മലപ്പുറത്തു നടന്നതെന്നു വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങള്‍. മലപ്പുറം ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ എന്ന പോലെ ആണ്‍കുട്ടികളും ലൈംഗിക അതിക്രമത്തിന് വ്യാപകമായി ഇരയാകുന്നുണ്ട്. ആണ്‍കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാകുന്നത് മതസ്ഥാപനങ്ങളില്‍ പോലുമുണ്ടെന്നാതാണ് ഞെട്ടിക്കുന്ന കാര്യം. എന്നാല്‍, ഇക്കാര്യങ്ങളിലൊക്കെ പരാതിയില്ലാത്തതിനാല്‍ അധികം കേസ് മുന്നോട്ടു പോകാറില്ല.

മലപ്പുറത്ത് ഈ മാസം 14 ദിവസത്തിനിടെ മലപ്പുറം ചൈല്‍ഡ്‌ലൈനില്‍ വന്നത് 13 ബാലപീഡനക്കേസുകളാണ്. ഇതില്‍ അധികവും പൊലീസ് അവഗണിച്ചുവിട്ടതാണെന്നതും ശ്രദ്ധേയമാണ്. അടുത്ത ബന്ധുക്കളില്‍ നിന്നും മറ്റുമാണ് പീഡനം ഏല്‍ക്കേണ്ടി വന്ന സംഭവം. പല കേസുകളിലും പൊലീസിന്റെ അലംഭാവം ശരിക്കും പ്രകടമാണ്. പല കേസുകളിലും ഇതുവരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. മങ്കടയില്‍ പത്തു ദിവസം മുമ്പാണ് രണ്ടു കുട്ടികളെ അമ്മയുടെ അനുമതിയോടെ പലരും പീഡിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ പ്രതി അമ്മയെയും കുട്ടികളെയും സ്വാധീനിച്ചു.

എഫ്.ഐ.ആര്‍. പോലും രജിസ്റ്റര്‍ ചെയ്യാതെ ആ കേസ് തേഞ്ഞുമാഞ്ഞുപോകുന്ന അവസ്ഥയിലാണ്. അധികാരവും പണവും ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും ചെയ്യാവുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.
അരീക്കോട്ടെ പതിനേഴുകാരനെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച കേസും വ്യക്തമായ തെളിവുള്ളതായിരുന്നു. കുട്ടിയുടെ മാനസികസംഘര്‍ഷം കണ്ട് അമ്മ കൗണ്‍സലറുടെ സഹായം തേടിയപ്പോഴാണ് സംഭവം പുറത്താവുന്നത്. കുട്ടി പൊലീസിന് വ്യക്തമായി സംഭവം എഴുതിക്കൊടുത്തിട്ടും എഫ്.ഐ.ആര്‍. പോലും എടുത്തിട്ടില്ല. സ്വന്തം പിതാവ് പീഡിപ്പിച്ച് ബാലിക പ്രസവിച്ച സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചൈല്‍ഡ്‌ലൈന്‍ ജാഗ്രതയോടെ ഇടപെട്ടതിനെ തുടര്‍ന്നാണ് ഈ കേസില്‍ എഫ്.ഐ.ആര്‍. ഇട്ടത്.

തേഞ്ഞിപ്പലത്ത് ആറുവയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയായാക്കിയത് ഒരു ഓട്ടോഡ്രൈവറാണ്. അശ്ലീല വീഡിയോ കുട്ടിക്ക് കാണിച്ചുകൊടുത്താണ് ലൈംഗികമായി ഉപയോഗിച്ചത്. മേലാറ്റൂരില്‍ മൂന്നു കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതും കഴിഞ്ഞയാഴ്ചയാണ്. ജില്ലയില്‍ മുന്‍കാലങ്ങളില്‍ പീഡിപ്പിക്കപ്പെട്ടിരുന്നത് കൂടുതലും ആണ്‍കുട്ടികളായിരുന്നെങ്കില്‍ ഇപ്പോള്‍ ഏറക്കുറേ തുല്യമാണ്. എന്നാല്‍ ബാലപീഡനങ്ങളുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടിവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 160 ബാലപീഡനക്കേസുകളായിരുന്നെങ്കില്‍ ഈ വര്‍ഷം അഞ്ചു മാസത്തിനിടയില്‍ തന്നെ കേസുകളുടെ എണ്ണം 113 ആയി.

 

 

Related posts