രാവിലെ കോണ്‍ഗ്രസ് വിട്ട് ബിജെപിക്കാരനായ സുന്ദരം വൈകുന്നേരം വീണ്ടും കോണ്‍ഗ്രസുകാരനായി; സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

മംഗലുരു: കര്‍ണാടക തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയിലെ ആളുകള്‍ സീറ്റിനു വേണ്ടി മറുകണ്ടം ചാടല്‍ തുടരുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ നേതാവ് മണിക്കൂറുകള്‍ക്കകം തിരിച്ച് പഴയ പാര്‍ട്ടിയിലെത്തിയത് ഏവരെയും അദ്ഭുതപ്പെടുത്തി. പനേമംഗലുരു ബ്ലോക്ക് സെക്രട്ടറി സുന്ദര ദേവിനഗരയാണ് രാവിലെ ബിജെപിയിലേക്ക് പോയി വൈകിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നത്.

ശനിയാഴ്ച രാവിലെ ബിജെപി സ്ഥാനാര്‍ത്ഥി യു രാജേഷ് നായിക് സുന്ദരയ്ക്ക് പാര്‍ട്ടി പതാക നല്‍കി വരവേറ്റത്. വനം മന്ത്രി ബി രാമനാഥ റായിക്കെതിരെ മത്സരിക്കുന്നയാളാണ് രാജേഷ്. മണിക്കൂറുകള്‍ക്കു ശേഷം വൈകിട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സുന്ദര പാര്‍ട്ടിയില്‍ തിരിച്ചെത്തിയതായി പ്രഖ്യാപിച്ചു. ചന്ദ്രപ്രകാശ് ഷെട്ടി തുംബെയുള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത ചടങ്ങായിരുന്നു അത്.പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചകളേത്തുടര്‍ന്നാണ് സുന്ദര തിരിച്ച് കോണ്‍ഗ്രസിലെത്തിയത്. എന്നാല്‍ എന്തൊക്കെ ഉപാധികളാണ് അംഗീകരിച്ചത് എന്ന കാര്യം വ്യക്തമല്ല.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിമാറ്റം തകൃതിയായി നടക്കുന്നുണ്ട്. ആറു തവണ കോണ്‍ഗ്രസ് എംഎല്‍എ യും മന്ത്രിയുമായിരുന്ന മലികയ്യ വെങ്കയ്യ ഗുട്ടേദാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇക്കാര്യം നേരത്തെ പ്രഖ്യാപിച്ചതിനാല്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. അതേ സമയം മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ നയിക്കുന്ന ജെഡി(എസ്) ലെ ഏഴ് എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. എന്തായാലും ഇത്തവണത്തെ തെരഞ്ഞെടുപ്പ് പൊടിപാറുമെന്നുറപ്പ്.

 

Related posts