ജനനേന്ദ്രിയം തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റില്ല; ഹരിസ്വാമി ആശുപത്രിയിലെത്തിയത് ജനനേന്ദ്രിയം 90% മുറിഞ്ഞുതൂങ്ങിയ നിലയില്‍, മൂത്രം പോകാനും രക്തസ്രാവം തടയാനും അടിയന്തര ശസ്ത്രക്രീയ

SWAMI1പീഡനശ്രമത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച ഹരിസ്വാമിയുടെ ആരോഗ്യനില തൃപ്തികരമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. ജനനേന്ദ്രിയം മുറിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു ഇദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇയാളുടെ നിലവിലെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി 12.39 നാണ് 54 വയസുകാരനെ ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ അവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടു വന്നത്. തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു എങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തിയെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിക്കുകയായിരുന്നു. തിരുവനന്തപുരം പേട്ടയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദത്തെയാണ് തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ താന്‍ ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന ഹരിസ്വാമി അവകാശപ്പെടുന്നത്. താന്‍ തന്നെ കത്തിയെടുത്ത് മുറിക്കുകയായിരുന്നുവെന്ന് അദ്ദേഹം പൊലീസിന് മൊഴി നല്‍കി. അതേസമയം ഈ മൊഴി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. പൊതുജനമധ്യത്തില്‍ പീഡനവിവരം പുറത്തായതോടെ രക്ഷപ്പെടാനായാണ് സ്വാമി ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നാണ് പൊലീസ് അനുമാനം. അതേസമയം വിഷയത്തില്‍ സ്വാമിയെ തള്ളി ചവറ പന്മന ആശ്രമ അധികൃതരും രംഗത്തെത്തി. ആശ്രമത്തിന്റെ സത്‌പേര് കളങ്കപ്പെടുത്തുക എന്ന ദുരുദ്യേശത്തോടെ പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റാണെന്നാണ് പന്മന ആശ്രമം അറിയിച്ചത്.

Related posts