സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നയാളെ കൊന്നു കളയുമെന്നു ഭീഷണി; അച്ഛനെ രക്ഷിക്കാന്‍ സഹായമര്‍ഭ്യത്ഥിച്ച് മകള്‍ സോഷ്യല്‍ മീഡിയയില്‍…

കാസര്‍ഗോഡ് : സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന അച്ഛനെ കൊന്നുകളയുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി മകള്‍. സംഭവത്തില്‍ പോലീസ് സംരക്ഷണവും നാട്ടുകാരുടെ പിന്തുണയും ആവശ്യപ്പെട്ടുകൊണ്ട് 16 കാരി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തിരിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.  പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്നവരാണ് അച്ഛനെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നും തന്റെ അച്ഛനെ രക്ഷിക്കണമെന്നുമാണ് എന്നാണ് പെണ്‍കുട്ടി വീഡിയോയിലൂടെ പറയുന്നത്. കിനാനൂര്‍ സ്വദേശി സി.കെ.സുകുമാരന്റെ മകളും ചായോത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ അശ്വിനിയാണ് അച്ഛനെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് രംഗത്തെത്തിയിരിക്കുന്നത്.

മുമ്പ് സിപിഎം പ്രവര്‍ത്തകനായിരുന്ന താന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം തന്നെ പല തവണ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതുസംബന്ധിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സുകുമാരന്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സുകുമാരന്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇതിനിടെയാണ് സിപിഎമ്മുകാരുടെ ഭാഗത്തു നിന്നും കൊന്നുകളയല്‍ ഭീഷണി ഉണ്ടായത്.

വീട്ടില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെയുള്ള ബസ് സ്റ്റോപ്പിലേക്ക് സുകുമാരനാണ് മകളെ ബൈക്കില്‍ എത്തിക്കുന്നത്. ഇതിനിടെ, കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ടെത്തിയ അശ്വിനിക്കൊപ്പം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ സുകുമാരനെ തടയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പിറ്റേന്ന് സ്‌കൂളിലെത്തിയ അശ്വിനി വിവരം കൂട്ടുകാരോട് പറഞ്ഞു. അങ്ങനെ സഹപാഠികളാണ് അച്ഛനെ കൊല്ലുമെന്ന ഭീഷണി പുറംലോകത്ത് എത്തിക്കാന്‍ അശ്വിനിയോട് നിര്‍ദേശിച്ചത്. തുടര്‍ന്നാണ് അശ്വിനി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

Related posts