അല്ലയോ ഞരമ്പുരോഗികളേ നിങ്ങളിതു കേള്‍ക്കണം! തുണിയുരിക്കാനോ തുണിയുടുപ്പിക്കാനോ നിങ്ങള്‍ക്ക് സാധിക്കില്ല; സൈബര്‍ ഞരമ്പുകള്‍ക്ക് ദീപാ നിശാന്തിന്റെ കുറിയ്ക്കുകൊള്ളുന്ന മറുപടി

gdghftrghtgഎന്തും ഏതും അറപ്പോ ഉളുപ്പോ ഇല്ലാതെ വിളിച്ചുപറയാനുള്ള ഇടമായാണ് ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളെ ഞരമ്പുരോഗികളടക്കമുള്ള ചിലയാളുകള്‍ കണക്കാക്കുന്നത്. ആരേ ആക്ഷേപിച്ചാണോ പോസ്റ്റിടുന്നത് ആ വ്യക്തിയുടെ സമൂഹത്തിലെ സ്ഥാനമെന്തെന്ന് പോലും ചിന്തിക്കാതെയാണ് ഇത്തരക്കാര്‍ വൃത്തികേടുകള്‍ കാട്ടിക്കൂട്ടുന്നത്. അധ്യാപികയും സാമൂഹ്യപ്രവര്‍ത്തകയുമായ ദീപാ നിശാന്തിനെതിരെയാണ് ഏറ്റവുമൊടുവില്‍ സൈബര്‍ ആക്രമണം ഉണ്ടായത്. എസ്എഫ്ഐ കേരളവര്‍മ്മ കോളജില്‍ സ്ഥാപിച്ച എംഎഫ് ഹുസൈന്റെ ”സരസ്വതി”ചിത്രം പതിച്ച ബോര്‍ഡിന് നേരയുള്ള സംഘപരിവാര്‍ ആക്രമണങ്ങളെ വിമര്‍ശിച്ചതിനുള്ള മറുപടിയായി, അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് സൈബര്‍ ഇടത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. നഗ്‌നയായ ഒരു സ്ത്രീയുടെ ശരീരത്തില്‍ ദീപയുടെ മുഖം ചേര്‍ത്തുവച്ച് ഇത് ഞങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് എന്ന തരത്തിലുള്ള പ്രചരണമാണ് അക്രമികള്‍ നടത്തിയത്. വി ടി ബല്‍റാം ഉള്‍പ്പെടെ നിരവധിയാളുകള്‍ ടീച്ചര്‍ക്ക് പിന്തുണയറിയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഒന്നിലധികം ഫേക്ക് ഐഡികളിലൂടെ നടത്തിയ ഈ സൈബര്‍ കുറ്റകൃത്യത്തെ നിയമപരമായി തന്നെ നേരിടും എന്നു ദീപ നിശാന്ത് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് സൈബര്‍ പോരാളികള്‍ക്കുള്ള ഉത്തരമായി ദീപ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. ‘അല്ലയോ ഞരമ്പുരോഗികളേ…….,എന്ന് അഭിസംബോധന ചെയ്ത തുടങ്ങുന്ന പോസ്റ്റ് സൈബര്‍ ഇടങ്ങളില്‍ ഒളിയാക്രമണം നടത്തുന്നവര്‍ക്കുള്ള പ്രഹരമാണ്.

ദീപയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

‘അല്ലയോ ഞരമ്പുരോഗികളേ……., ഗതികേടിനോ ചതിക്കപ്പെട്ടോ അല്ലെങ്കില്‍ സ്വന്തം ഇഷ്ടത്തിനോ തുണിയില്ലാതെ, ലവലേശം കലയില്ലാതെ വെറുമൊരു ‘പോണ്‍ ഉടലായി ‘ ഫോട്ടോയില്‍പ്പെട്ടുപോയ ഏതെങ്കിലുമൊരു പാവം പെണ്‍കുട്ടിയുടെ ശരീരത്തില്‍ എന്റെ തല ദയനീയമായി ഫോട്ടോഷോപ്പ് ചെയ്ത് കേറ്റി നാടുമുഴുവനും പോരാത്തതിന് എന്റെ തന്നെ പോസ്റ്റിലും കൊണ്ട് ഒട്ടിക്കുന്ന എന്റെ പ്രിയപ്പെട്ടവരേ… കലയിലെ സ്വാതന്ത്ര്യമല്ല ഒരു ജീവിച്ചിരിക്കുന്ന വ്യക്തിയെ വച്ച് കളിക്കുന്നത് എന്ന് നിങ്ങള്‍ക്ക് താമസിയാതെ മനസ്സിലായിക്കോളും. മിത്തും റിയാലിറ്റിയും രണ്ടാണ്. നിങ്ങള്‍ക്ക് മിത്തിന്റെ പുറത്തേ സ്വാതന്ത്ര്യമുള്ളൂ, വ്യക്തികളുടെ പുറത്തില്ല. മിത്ത് ഏതോ കാലത്തിലെ ഭാവനയാണ്. ആ ഭാവനക്കുമുകളിലുള്ള തുടര്‍ഭാവനകളെ മരവിപ്പിക്കാന്‍ ആര്‍ക്കും ഒരു ജനാധിപത്യരാജ്യത്തില്‍ കഴിയില്ല. കഴിയുകയുമരുത്. നിങ്ങളീ കയറുപൊട്ടിക്കുന്ന ഇതിഹാസങ്ങളൊക്കെ അങ്ങനെ തുടര്‍ഭാവനകളില്‍ നൂറ്റാണ്ടുകള്‍ കൊണ്ട് രൂപമെടുത്തവയാണ്. നിങ്ങളെപ്പോലുള്ളവര്‍ അക്കാലത്ത് സാംസ്‌കാരികാധികാരം കയ്യാളാതിരുന്നതുകൊണ്ട് അവയൊക്കെ ഇന്ന് നമ്മള്‍ വായിക്കുന്നു .നിങ്ങള്‍ ഏകശിലാരൂപമാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുമതത്തിനകത്തെ നൂറുകണക്കിന് ധാരകളും ആയിരക്കണക്കിന് പിരിവുകളും ഇത്തരം ഭിന്ന- തുടര്‍ഭാവനകളുടെ സൃഷ്ടികളാണ്.

മിത്തുകള്‍ ഒരു ജനതയുടെ പൊതുസ്വത്താണ്. അല്ലാതെ ആ മിത്തുകളെ ഏറ്റെടുത്ത ഒരു പ്രത്യേക മതത്തിന്റെയോ പ്രദേശവാസികളുടെയോ കുത്തകയല്ല. ഹൈന്ദവപുരാണങ്ങളിലും ചരിത്രത്തിലും പരാമര്‍ശിക്കപ്പെടുന്ന പ്രദേശങ്ങളില്‍ നല്ലൊരു ഭാഗവും ഇന്നത്തെ പാക്കിസ്ഥാനിലും ചിലതൊക്കെ അഫ്ഘാനിസ്ഥാനില്‍ പോലുമാണ്. അതിന്റെ സാംസ്‌കാരികാവകാശികളായി അതാത് പ്രദേശത്തെ ജനതയെയോ അവിടങ്ങളിലെ ഭൂരിപക്ഷമതത്തെയോ ഏല്‍പ്പിക്കുന്നതുപോലെ അസംബന്ധമാണ് ഹിന്ദുമതം സ്വാംശീകരിച്ച ഇന്ത്യന്‍ മിത്തുകളുടെ അവകാശം ഇവിടത്തെ ഹിന്ദുക്കള്‍ ഏറ്റെടുക്കുന്നതും. എന്തിന്, ഇന്ന് ഹിന്ദുദൈവങ്ങളായി ആരാധിക്കപ്പെടുന്നവ ഒരുകാലത്ത് പരസ്പരം കൊന്നുമുടിച്ചിരുന്ന ശൈവ-വൈഷ്ണവ ദൈവസങ്കല്പങ്ങളുടെ സഞ്ചിതരൂപമാണ്. എന്തിന് ഏകശിലാത്മക ഹിന്ദുമതത്തിന്റെ പൊതുസ്വഭാവമായി നിങ്ങള്‍ നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്ന ബ്രാഹ്മണരുടെ വെജിറ്റേറിയനിസം തന്നെ ബുദ്ധമതത്തില്‍ നിന്ന് കടം കൊണ്ടതാണ്. മിത്തല്ല വ്യക്തി. അത് ചോരയും നീരും ജീവനും വികാരവും ബുദ്ധിയുമുള്ള ജനനവും മരണവുമുള്ള ഒരു മനുഷ്യജീവിയാണ്. നിലനില്‍ക്കുന്ന ഭൗതികയാഥാര്‍ത്ഥ്യമാണ്. ഭരണഘടനാവകാശങ്ങളുള്ള പൗരനാണ്. അതിന്റെ പുറത്ത് വല്ലാണ്ടങ്ങ് ഭാവനിക്കാന്‍ പറ്റില്ല. നിങ്ങള്‍ക്ക് തോന്നുന്നത് കൂട്ടിച്ചേര്‍ക്കാന്‍ പറ്റില്ല . തുണിയുരിക്കാനോ നിങ്ങള്‍ക്കിഷ്ടമുള്ള തുണിയുടുപ്പിക്കാനോ പറ്റില്ല എന്നര്‍ത്ഥം.

നിങ്ങളുടെ മിത്തുകളിലെ കഥാപാത്രങ്ങളുടെ ഇഷ്ടഭക്ഷണം പൗരന്‍ കഴിക്കണമെന്നോ ഇഷ്ടമില്ലാത്തത് കഴിക്കരുതെന്നോ വാശിപിടിക്കാന്‍ പറ്റില്ല. അതവിടെ ഇരിക്കട്ടെ. അല്ലെങ്കിലും ഈ ആയുസ്സില്‍ അതൊന്നും നിങ്ങള്‍ക്ക് തിരിയാന്‍ പോകുന്നില്ല. എന്റെയൊരു സമാധാനത്തിന് പറഞ്ഞെന്നേയുള്ളൂ. ‘ഇയാള്‍ക്കെങ്ങനെ നോട്ട് നിരോധനത്തിന്റെ പ്രശ്‌നങ്ങള്‍ ആദ്യമേ മനസ്സിലായി?’ എന്ന ചോദ്യത്തിന് ‘തോമസ് ഐസക്ക് എക്കണോമിക്‌സ് പഠിച്ചത് യൂണിവേഴ്‌സിറ്റിയിലാണ്, അല്ലാതെ അമ്പാടിമുക്ക് ശാഖയിലല്ല!” എന്ന മറുപടി കേട്ടിട്ടി്‌ലേ? അത്രയും മനസ്സിലാക്കിയാല്‍ മതി. അതിനെ ഇങ്ങോട്ടങ്ങ് പറിച്ചുനട്ടാല്‍ മതി. അദ്ധ്വാനിച്ച് നേരം കളയണ്ട.

നിങ്ങള്‍ക്ക് ചിലപ്പോള്‍ മനസ്സിലായേക്കാവുന്ന വേറൊരു ഭാഷയില്‍ പറയാം. തലവെട്ടി വേറൊരു നഗ്‌നമായ ഉടലിലൊട്ടിച്ചത് കണ്ട് ഹൃദയം നൊന്ത് സ്വയം തീ കൊളുത്തുകയോ ഉത്തരത്തില്‍ സ്വന്തം ശരീരം കൊളുത്തിയിടുകയോ ചെയ്യേണ്ടിവന്നിരുന്ന പാവം പെണ്‍കുട്ടികളുടെ കാലമൊക്കെ കഴിഞ്ഞു ചേട്ടന്മാരേ. ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി, പരാതി കൊടുത്ത് രണ്ടാം ദിവസം കൂളായി ജോലിക്ക് ചെന്ന് ചെയ്തവനേം ചെയ്യിച്ചവനേം നാടുമുഴുവന്‍ കൊണ്ട് നടന്ന് പഴനിക്ക് പോവാന്‍ നോമ്പെടുത്തവരെപ്പോലെ തെണ്ടിക്കുന്ന കാലമാണ്. അതിന്റെടേലാണ് അവന്റൊരു ഫോട്ടോ മോര്‍ഫിങ്  അതുകണ്ട് ഇവിടാരും തൂങ്ങിച്ചാവാനൊന്നും പോണില്ല! പോയി പണി നോക്ക്!

‘മതവികാരം വ്രണപ്പെടുത്തുക ‘ എന്ന ഒരു വകുപ്പും വച്ചുള്ള നിങ്ങളുടെ ഭീഷണി അതിലും വലിയ തമാശയാണ്. അത് സാംസ്‌കാരികവ്യാഖ്യാനങ്ങള്‍ക്കെതിരെ പോലും ഉപയോഗിക്കാന്‍ കഴിയില്ല, അക്കാദമിക് സ്വാതന്ത്ര്യം എന്ന തൊഴില്‍പരമായ പ്രിവിലേജുകൂടി എനിക്കുണ്ട്. ഞാന്‍ പറഞ്ഞത് ദേവീശില്പങ്ങളില്‍ ആര്‍ക്കിയോളജിക്കലായി കാണുന്ന വസ്ത്രസംസ്‌കാരത്തിലും കൂടുതലായി കോളേജില്‍ പ്രദര്‍ശിപ്പിച്ച കലാസൃഷ്ടിയുടെ കോപ്പിയിലും ഒന്നുമില്ല എന്നതാണ്. അതെന്റെ അഭിപ്രായമാണ്. യോജിക്കാം വിയോജിക്കാം.. വിയോജിപ്പിന്റെ ഭാഷയിലാണ് പ്രശ്‌നം. പറയുന്ന വസ്തുതയില്‍ നിങ്ങളുടെ വികാരം വ്രണപ്പെടുന്നുണ്ടെങ്കില്‍ അതിന് മാനസികരോഗാശുപത്രിയിലാണ് പോകേണ്ടത്. കോടതിയിലല്ല!

എന്നുവച്ച് ‘ ഞാന്‍ ചുമ്മാ ഫോട്ടോ മോര്‍ഫ് ചെയ്തല്ലേയുള്ളൂ’ എന്ന് കരുതി വീട്ടിലിരിക്കാമെന്ന് ആരും കരുതണ്ട. വരേണ്ടവര്‍ വീട്ടില്‍ എത്തും താമസിയാതെ. നടന്ന് തെറിവിളിച്ച കമന്റുകളും പോസ്റ്റുകളും’ സ്വമേധയാ ‘അപ്രത്യക്ഷമാകുന്നുണ്ട്. ചിലരെ ബ്ലോക്കിയിട്ടുണ്ട്. പേടിച്ചിട്ടാണെന്ന് കരുതരുത്. പ്ലീസ്.. കമന്റും കൊണ്ട് ഓടാതിരിക്കാനാണ്.. ഐഡി ഡീആക്റ്റിവേറ്റ് ചെയ്ത് ഹിമാലയ പ്രാന്തപ്രദേശങ്ങളില്‍ ധ്യാനത്തിനു പോയ പരിശുദ്ധാത്മക്കള്‍ക്ക് ഉചിതമായ ഉദകക്രിയകള്‍ ചെയ്യുന്നതാണെന്നും ഞാനിതാ വാഗ്ദാനം ചെയ്യുന്നു. ഡെലീറ്റ് ചെയ്ത് ഊരിയാല്‍ പ്രത്യേകിച്ചൊരു കാര്യവുമില്ല. സി സി ടി വി യുടെ ദൃശ്യങ്ങള്‍ കൃത്യം മൂന്ന് ദിവസത്തേക്ക് മായ്ച്ചുകളഞ്ഞ ജനപ്രിയനടന്റെ അവസ്ഥയായിപ്പോകും. അതുതന്നെ തെളിവാകുമെന്നര്‍ത്ഥം. നിയമപ്രക്രിയക്കാവശ്യമുള്ള എല്ലാം ലിങ്കും ഉള്ളടക്കവും സ്‌ക്രീന്‍ ഷോട്ടും അടക്കം ശേഖരിച്ചിട്ടുണ്ട്. നമ്മുടെ നാട്ടില്‍ നിയമമുണ്ടോ എന്ന് അറിയണമല്ലോ.

അടുത്ത സ്ഥിരം ചോദ്യം എന്തുകൊണ്ട് മറ്റ് മതക്കാര്‍ക്കെതിരെ സംസാരിക്കുന്നില്ല എന്നാണ്. ഒന്നാമത് ഞാന്‍ ഒരു മതത്തിനും എതിരെ സംസാരിച്ചിട്ടില്ല. വിശ്വാസം ഒരു വ്യക്തിപരമായ ആഭിമുഖ്യമാണ്, അതില്‍ വിശ്വാസിയായ വ്യക്തിക്കൊഴിച്ച് മറ്റാര്‍ക്കും കാര്യമില്ല. ഞാന്‍ അഭിസംബോധന ചെയ്തത് തീവ്രവാദത്തെയാണ്.വിശ്വാസത്തെയല്ല. വിശ്വാസികളെയുമല്ല. അതൊരു സാമൂഹ്യപ്രശ്‌നമാണ്. നിങ്ങളുടെയും എന്റെ യും മതവിശ്വാസം എപ്പോഴെങ്കിലും സമൂഹത്തിലെ മറ്റ് വ്യക്തികളുടെ അവകാശങ്ങളില്‍ സാമൂഹ്യമായോ വ്യക്തിപരമായോ കടന്നുകയറുകയോ നിയന്ത്രിക്കാന്‍ ശ്രമിക്കുകയോ ചെയ്യുമ്പോള്‍ അത് തീവ്രവാദമാവും. ഒരു തീവ്രവാദം മറ്റൊരു തീവ്രവാദത്തിനുള്ള മറുപടിയോ ന്യായീകരണമോ അല്ല. മുന്നിലുണ്ടായിരുന്ന പ്രശ്‌നത്തിന്റെ സാമൂഹ്യ ഉത്തരവാദി ഹിന്ദുതീവ്രവാദമായിരുന്നതുകൊണ്ട് സ്വാഭാവികമായും ഹിന്ദുതീവ്രവാദികളെ അഭിമുഖീകരിച്ചാണ് സംസാരിച്ചത്. ഹൈന്ദവതയെ തീവ്രവാദത്തിന് ഉപയോഗിക്കുന്നവരെ മാത്രമാണ് ഞാനങ്ങനെ അഭിസംബോധന ചെയ്തിട്ടുള്ളത്. സാമാന്യവത്കരണമല്ല. സാമാന്യവത്കരണമാണെങ്കില്‍ അതില്‍ ഞാനും ഉള്‍പ്പെടും.ഹിന്ദു മതത്തില്‍ നിന്ന് വിട്ടു പോകാന്‍ ഞാനാഗ്രഹിക്കുന്നേ ഇല്ല. നിങ്ങള്‍ വിചാരിച്ചാല്‍ അത് സാധിക്കാനും പോണില്ല.

തീവ്രവാദം എന്ന സാമൂഹ്യപ്രശ്‌നം ഞാന്‍ പഠിപ്പിക്കുന്ന കോളേജിലെത്തി അവിടെ വിദ്യാര്‍ത്ഥികള്‍ കോപ്പി ചെയ്തുവച്ച ഇന്നേവരെ നിരോധിച്ചിട്ടില്ലാത്ത ഒരു കലാസൃഷ്ടിയുടെ പേരും പറഞ്ഞ് അക്കാര്യത്തില്‍ ഒരക്ഷരം മിണ്ടാതിരുന്ന എന്റെ ഫോട്ടോയും വച്ച് പോസ്റ്ററടിച്ച് നാടുനീളെ കൊണ്ടിട്ട് എന്റെ വായില്‍ കുത്തി പറയിപ്പിച്ചതാണ്. എന്റെ പോസ്റ്റ് ഞാന്‍ ജീവിക്കുന്ന ഇടത്തില്‍ ക്രമേണ എന്റെ വ്യക്തിത്വത്തിനുനേരെക്കൂടി വന്ന ഒരാക്രമണത്തിനോടുള്ള പ്രതിഷേധവും അതിന്റെ സാംസ്‌കാരികകാരണങ്ങളോടുള്ള വ്യക്തിയുടെ വിയോജനക്കുറിപ്പുമാണ്. അതില്‍ ഞാനെന്തിന് വിഷയവുമായി ബന്ധമില്ലാത്ത മറ്റ് മതത്തിലെ തീവ്രവാദത്തെ അഭിമുഖീകരിക്കണം? എന്റെ തെരഞ്ഞെടുപ്പുകള്‍ക്ക് ഞാനെന്തിന് ആരോടെങ്കിലും മറുപടി പറയണം? പിന്നെ,’പുസ്തകം വിറ്റു പോകാന്‍ ഇടക്കിടെ ഇങ്ങനെ വിവാദമുണ്ടാക്കും.. അതിലൊന്നും വല്യ കാര്യല്യ .’എന്നു പറയുന്ന ത്രികാലജ്ഞാനികളോട്,

എന്‍്െ പുസ്തകം ഇത്തരം വിവാദങ്ങളുടെ അകമ്പടിയില്ലാതെ തന്നെ നല്ല ഉഷാറുഷാറായി ചെലവാകുന്നുണ്ട്.. ഒന്നന്വേഷിച്ചാ മതി.. കൃത്യമായി പതിപ്പും ഇറങ്ങുന്നുണ്ട്. റോയല്‍റ്റി ഇനത്തില്‍ കനത്ത തുക കൈപ്പറ്റി ആ തുക കൊണ്ട് നാലു നേരോം ഞാന്‍ ബീഫ് ബിരിയാണി വാങ്ങിത്തിന്നുന്നുണ്ട്.ഇത്തരം ആരോപണങ്ങളുന്നയിക്കുന്ന എഴുത്തുകാരായ ആളുകള്‍ പറയാതെ പറഞ്ഞു വെക്കുന്ന ചിലതുണ്ട്. അവരുടെ പുസ്തകം ചെലവാകാത്തത് അവര്‍ ഇത്തരം വിവാദങ്ങളൊന്നും ഉണ്ടാക്കാതെ ലോകാ സമസ്താ സുഖിനോ ഭവന്തു ലൈനില്‍ ജീവിക്കുന്ന നിഷ്‌കളങ്ക പരബ്രഹ്മങ്ങളായതുകൊണ്ടാണ് എന്നാണ്. കപടലോകത്തിലാത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണ് നിങ്ങളുടെ പരാജയം എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? നിങ്ങളുടെ പുസ്തകം വായിച്ച് പ്രബുദ്ധരാവാനുള്ള ശേഷി മലയാളികള്‍ക്കുണ്ടാവാന്‍ ഞാനും പ്രാര്‍ത്ഥിക്കാം! മലയാള സാഹിത്യത്തിന്റെ ഭാവി അങ്ങനെ നന്നാവട്ടെ! ബുദ്ധിജീവികളേ വാഴ്ക !വാഴ്ക ! പിന്നെ, ടീച്ചറിന്റെ പുസ്തകം വായിച്ചിട്ട് ആദ്യോക്കെ ഇഷ്ടമായിരുന്നു. ഇപ്പോള്‍ വെറുക്കുന്നു എന്ന് പറയുന്ന ലിമിറ്റഡ് പിരീഡ് ഓഫര്‍ സ്‌നേഹക്കാരോട്,

പുസ്തകവായന എഴുത്തുകാരന്/ കാരിക്ക് നിങ്ങള്‍ കൊടുക്കുന്ന ഔദാര്യമല്ല. സ്‌നേഹവും ഔദാര്യമായി ആവശ്യമില്ല. എന്റെ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കാതെ ഭൂതകാലക്കുളിരും അയവിറക്കി ജീവിക്കുന്ന പരാന്നഭോജിയായി നിങ്ങളെന്നെ കാണേണ്ടതില്ല. വായിക്കേണ്ടതുമില്ല. നിങ്ങള്‍ക്കാവശ്യമുണ്ടെങ്കിലാണ് നിങ്ങള്‍ പുസ്തകം വാങ്ങേണ്ടത്. എന്റെ പുസ്തകത്തില്‍ ഈ ഫേസ്ബുക്കില്‍ ഞാന്‍ കുറിച്ചിട്ടതല്ലാതെ പുതുമയുള്ള മറ്റൊന്നും തന്നെയില്ല. വാങ്ങുകയോ വാങ്ങാതിരിക്കുകയോ നിങ്ങള്‍ക്ക് ചെയ്യാം. പുസ്തകം വാങ്ങുന്നതിനാല്‍ എനിക്ക് നിങ്ങളോട് വ്യക്തി എന്ന നിലയില്‍ എന്തെങ്കിലും ബാദ്ധ്യതയുണ്ടാവും എന്ന് കരുതരുത്. അഥവാ നിങ്ങളുടെ രാഷ്ട്രീയ- സാമൂഹ്യ – സാംസ്‌കാരിക പ്രതീക്ഷകള്‍ പ്രതി എന്റെ മുകളില്‍ പുസ്തകം വാങ്ങിക്കൊണ്ട് സ്ഥിരനിക്ഷേപം നടത്തരുത്. എന്റെ വ്യക്തിത്വം നിങ്ങളുടെ സ്ഥിരനിക്ഷേപത്തിന്റെ പലിശ കൊടുക്കാനായി മാറ്റിവെക്കല്‍ ഇത്തിരി ബുദ്ധിമുട്ടാണ്. ബുദ്ധിമുട്ടാണ് എന്നല്ല .പറ്റില്ല.. അത്ര തന്നെ!എന്റെ പുസ്തകം വാങ്ങി എന്നുവച്ച് നിങ്ങള്‍ പറയുന്നതൊക്കെ കേള്‍ക്കാന്‍ ഞാന്‍ ലോകബാങ്കില്‍നിന്ന് ലോണൊന്നുമല്ലല്ലോ എടുത്തിട്ടുള്ളത്? അപ്പോ ശരി. പൂര്‍വ്വാധികം ഭംഗിയായി നിങ്ങളുടെ ഉത്സവം നടക്കട്ടെ. (പശ്ചാത്തലമറിയാത്ത വായനക്കാരുണ്ടെങ്കില്‍ മുന്‍ പോസ്റ്റുകളും അതിനുതാഴെയുള്ള കമന്റുകളും വായിക്കുക. കമന്റുകളില്‍ സരസ്വതീപ്രസാദം കിട്ടിയ ആര്‍ഷഭാരതനാവുകളില്‍ നിന്ന് വരുന്ന വാക്കിന്റെ അമൃത് നേരിട്ട് രുചിക്കുക. നിങ്ങള്‍ക്കെന്റെ മംഗളാശംസകള്‍!)

Related posts