ഗോപാലകൃഷ്ണന്‍ എന്ന മിമിക്രിക്കാരനില്‍ നിന്നും കഠിനാധ്വാനം കൊണ്ട് സിനിമയിലേക്ക്; സഹതാരത്തില്‍ നിന്ന് സൂപ്പര്‍താരത്തിലേക്ക്; അത്യുന്നതിയില്‍ നിന്നും പടുകുഴിയിലേക്കുള്ള ആ വീഴ്ച ഇങ്ങനെ…

1സിനിമാ മോഹം കൊണ്ടു നടക്കുന്ന ആളുകളുടെ തട്ടകമായിരുന്ന മിമിക്രിയിലൂടെത്തന്നെയായിരുന്നു ഗോപാലകൃഷ്ണന്‍ എന്ന ദിലീപിന്റെയും വളര്‍ച്ച. മിമിക്രിയില്‍ നി്ന്നും സഹസംവിധായകന്‍, സഹനടന്‍ എന്നീ നിലകളില്‍ സിനിമയില്‍ സജീവമായി.പിന്നീട് നായകനായി, സൂപ്പര്‍താരമായി ഇതിനിടയില്‍ രണ്ടു വിവാഹങ്ങള്‍. രണ്ടും മലയാള സിനിമയിലെ അഭിനയതിലകങ്ങളെ. ഒടുവില്‍ എല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായി. ഇതാണ് ഇതുവരെയുള്ള ദിലീപിന്റെ ജീവിതകഥയുടെ ചുരുക്കെഴുത്ത്.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ കമലിന്റെ അസിസ്റ്റന്റായായിരുന്നു സിനിമ ലോകത്തേയ്ക്കുള്ള ദിലീപിന്റെ വരവ്. ഈ ചിത്രത്തില്‍ ചെറിയ വേഷത്തില്‍ കാവ്യ മാധവനും എത്തിരുന്നു. മാനത്തെക്കൊട്ടാരം, സൈന്യം, പിടക്കോഴികൂവുന്ന നൂറ്റാണ്ട്, സിന്ദൂര രേഖ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ എത്തിയ ദിലീപ് തുടര്‍ന്ന് മിമിക്രിയില്‍ സജീവമായി. ഏഴരക്കൂട്ടം എന്ന ചിത്രത്തിലൂടെ ആദ്യമായി നായകനായി. സല്ലാപത്തിലൂടെ മഞ്ജുവിന്റെ നായകനായി എത്തിയ ദിലീപ് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. മഞ്ജു കരുത്തുറ്റ വേഷങ്ങള്‍ ചെയ്ത് മലയള സിനിമയില്‍ സമാനതകളില്ലാത്ത പ്രതിഭയായി നില്‍ക്കുന്ന സമയത്താണ് ദിലീപിന്റെ നായികയായത്. സല്ലാപം, ഈ പുഴയും കടന്ന്, കുടമാറ്റം തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ക്കു ശേഷം മഞ്ജു വാര്യരും ദിലീപും വിവാഹിതരായി. അതോടെ മഞ്ജു സിനിമരംഗം ഉപേക്ഷിച്ചു.

മഞ്ജുവിനെ വിവാഹം ചെയ്തതോടെ ദിലീപിന്റെ ഭാഗ്യം തെളിയുകയായിരുന്നു. ഏതു വേഷവും ചെയ്യാനാവുന്ന നടന്‍ എന്ന നിലയിലേക്കായിരുന്നു പിന്നിട് ദിലീപിന്റെ വളര്‍ച്ച് ചാന്തുപൊട്ട്, മായമോഹിനി, പച്ചക്കുതിര പോലെ വളരെ വ്യത്യസ്ഥമായ വേഷങ്ങളില്‍ തകര്‍ത്തഭിനയിച്ച ദിലീപ് ജനപ്രിയനടനായി.മലയാളത്തിലെ മിനിമം ഗ്യാരന്റി നടന്‍ എന്ന വിശേഷണവും ലഭിച്ചു .കുടുംബ പ്രേക്ഷകര്‍ ദിലീപ് ചിത്രത്തിനായി തിയേറ്ററുകളിലേയ്ക്ക് ഒഴുകിയെത്തി. മഞ്ജു വാര്യര്‍ വിവാഹം കഴിച്ചു പോയതിനു പിന്നാലെ ആ താര പദവി കാവ്യ മാധവനിലായി. ചന്ദ്രനുദിക്കുന്ന ദിക്കു മുതല്‍ നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തുകയും അത് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്നു ഗോസിപ്പുകള്‍ പരന്നു.

എന്നാല്‍ കാവ്യ2009ല്‍ വിവാഹിതയായതോടെ എല്ലാ ഗോസിപ്പുകളും ഒതുങ്ങി. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം കാവ്യയുടെ ദാമ്പത്യബന്ധം അവസാനിച്ചതോടെ വീണ്ടും ഗോസിപ്പുകളുയര്‍ന്നു. കാവ്യയുടെ ദാമ്പത്യജീവിതത്തിന് ഇടങ്കോലിട്ടത് ദിലീപിന്റെ ഇടപെടലാണെന്ന തരത്തിലായിരുന്നു ആരോപണങ്ങള്‍. വിവാഹബന്ധം വേര്‍പിരിഞ്ഞ കാവ്യ വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത് ദിലീപ് നായകനായ പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെയായിരുന്നു. 2003 ല്‍ ദിലീപ് നിര്‍മ്മിച്ച് അഭിനയിച്ച സി ഐ ഡി മൂസ ഹിറ്റ് ആയതോടെയാണ് സിനിമ നിര്‍മ്മാണ രംഗത്തും ദീലിപ് ശക്തനായത്.  താരസംഘടനയായ അമ്മയ്ക്കു പണം കണ്ടെത്തുന്നതിന് വേണ്ടി ദിലീപ് നിര്‍മ്മിച്ച ട്വന്റി ട്വന്റിയും വന്‍ വിജയം കണ്ടു. ഇതോടെ നിര്‍മ്മാണ മേഖലയില്‍ ദിലീപ് അനിഷേധ്യനായി മാറി. ദിലീപ് നിര്‍മ്മിച്ച കഥാവശേഷന് കേരള സംസ്ഥാന ഫിലിം അവാര്‍ഡ് കൂടി ലഭിച്ചതോടെ അത് പൂര്‍ണ്ണമായി.
2
കൈവച്ച മേഖലയിലെല്ലാം വിജയിച്ചതോടെ കൊച്ചിയില്‍ ദേ പുട്ട് എന്ന പേരില്‍ റസസ്റ്ററന്റും ആരംഭിച്ചു. തുടര്‍ന്ന് മംഗോ ട്രീ എന്ന മറ്റൊരു റസ്റ്ററന്റും കൂടി തുടങ്ങിയതോടെ ദിലീപ് ഒരു നല്ല ബിസിനസ്കാരന്‍ എന്ന നിലയിലേയക്ക് ഉയര്‍ന്നു. 2014 ചാലക്കുടിയില്‍ ഡി സിനിമാസ് എന്ന പേരില്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍കൂടി ആരംഭിച്ചതോടെ ദിലീപ് വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായി. കുറച്ചു നാളുകള്‍ക്കു ശേഷം ദാമ്പത്യബന്ധത്തിലെ അസ്യാസ്ഥങ്ങളെത്തുടര്‍ന്ന് മഞ്ജു വാര്യരുമായി വേര്‍പിരിഞ്ഞു. 2014ല്‍ ആയിരുന്നു ഇത്. ഇതോടെ കാവ്യയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വീണ്ടും തലപൊക്കി. പടങ്ങള്‍ പലതും പരാജയപ്പെട്ടു. ഇനി ഒരു വിവാഹത്തിന് ഒരുക്കമല്ല എന്ന് ആവര്‍ത്തിച്ചു പറഞ്ഞ ദിലീപ് ഒരു സുപ്രഭാതത്തില്‍ കാവ്യാ മാധവനെ വിവാഹം കഴിച്ചത് എല്ലാവരെയും ഞെട്ടിച്ചു. പിന്നീട് വന്ന പടങ്ങള്‍ ഭൂരിഭാഗവും വിജയിച്ചതോടെ ദിലീപ് വീണ്ടും മലയാള സിനിമയില്‍ കളമുറപ്പിച്ചു. കാര്യങ്ങള്‍ അങ്ങനെ പോകുമ്പോഴാണ് ഏതാനും മാസങ്ങള്‍ക്കു മുമ്പ് നടി ആക്രമിക്കപ്പെടുന്നത്. ആ സംഭവം എ്ല്ലാം തകിടം മറിച്ചു. നിരന്തരമുള്ള ആരോപണങ്ങള്‍ക്കും ചോദ്യം ചെയ്യലിനും ശേഷം ഇപ്പോള്‍ അറസ്റ്റും. സൂപ്പര്‍താരത്തില്‍ നിന്നുള്ള വീഴ്്ചയും പൂര്‍ണം.

Related posts