താലികെട്ടുന്നതിനു മുമ്പ് വരന്‍ തൊപ്പിയൂരി; കഷണ്ടിത്തലയനെ തനിക്കു വേണ്ടെന്ന് പറഞ്ഞ് വധു ഇറങ്ങിപ്പോയി; ഒടുവില്‍ ഒരു പച്ചക്കറിക്കടക്കാരന്റെ മകളെ കല്യാണം കഴിച്ച് ഡോക്ടറുടെ പ്രതികാരം…

വിവാഹം കഴിക്കാന്‍ പോകുന്ന ആളെക്കുറിച്ച് ചില സങ്കല്‍പ്പങ്ങളുണ്ടെന്ന് എല്ലാ പെണ്‍കുട്ടികളും പറയാറുണ്ട്. മുടി നീട്ടി വളര്‍ത്തിയ നല്ലൊരു ചുള്ളന്‍ ചെക്കനെ പ്രതീക്ഷിച്ച് വിവാഹ മണ്ഡപത്തിലെത്തുമ്പോള്‍ അവിടെ കാത്തിരിക്കുന്നത് ഒരു കഷണ്ടിത്തലയനാണെങ്കില്‍ ആര്‍ക്കാണ് സഹിക്കാനാവുക. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ബിഹാറിലെ സുഗൗളി ഗ്രാമത്തിലെ വിവാഹപന്തലില്‍ നിന്ന് വധു ഇറങ്ങിപ്പോയത്.

പെണ്ണിന്റെ അച്ഛന്റെ വാക്കു വിശ്വസിച്ച് ഡല്‍ഹിയില്‍ നിന്നും വിവാഹം കഴിക്കാനായി ബിഹാറിലെത്തിയ രവികുമാര്‍ എന്ന ഡോക്ടര്‍ക്കാണ് ഈ ഗതിയുണ്ടായത്. ഒരു വര്‍ഷം മുമ്പാണ് ഇരുകുടുംബങ്ങളും ചേര്‍ന്ന് വിവാഹനിശ്ചയം നടത്തിയതെങ്കിലും ഇരുവരും തമ്മില്‍ കണ്ടിരുന്നില്ല. വിവാഹവേദിയില്‍ വച്ച് പരസ്പരം മാലചാര്‍ത്തിയതിനു ശേഷം വരന്‍ തൊപ്പിയൂരിയപ്പോഴാണ് വധു കഷണ്ടികണ്ടത്. തുടര്‍ന്ന് കഷണ്ടിക്കാരനെ കെട്ടാനില്ലെന്നു പറഞ്ഞ് വധു വിവാഹവേദി വിട്ടതോടെ രണ്ടു കുടുംബങ്ങളും വെട്ടിലായി.

വിവാഹം കഴിക്കാതെ ഡല്‍ഹിയിലേക്ക് മടങ്ങുന്നില്ലെന്ന് തീരുമാനിച്ചുറപ്പിച്ചെത്തിയ രവികുമാറും കുടുംബവും ഒടുവില്‍ ഗ്രാമസഭയില്‍ പരാതിപ്പെട്ടു. അതേ ഗ്രാമത്തില്‍ നിന്നു തന്നെ മറ്റൊരു പെണ്‍കുട്ടിയെ തിരഞ്ഞെടുക്കാന്‍ ഗ്രാമസഭ അനുവാദം നല്‍കി. ഒടുവില്‍ ഒരു പച്ചക്കറിക്കടക്കാരന്റെ മകളായ നേഹാ കുമാരിയെന്ന യുവതിയെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അലസിപ്പോയ ആദ്യവിവാഹത്തിന്റെ രണ്ടാം നാള്‍ നേഹാകുമാരിയെ രാംജാനകി അമ്പലത്തില്‍ വച്ച് രവികുമാര്‍ മിന്നുകെട്ടി.

ആദ്യ ശ്രമം അലസിപ്പോയെങ്കിലും രണ്ടാം ശ്രമത്തില്‍ വിവാഹിതനായതിന്റെ സന്തോഷത്തിലാണ് രവികുമാറും കുടുംബവും. എന്നാല്‍ ഗ്രാമസഭയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് നേഹാകുമാരി വിവാഹത്തിനു സമ്മതിച്ചതെന്നും സൂചനയുണ്ട്. ഇരുവരുടെയും വിവാഹഫോട്ടോയില്‍ തന്നെ ഇത് വ്യക്തമാണ്.

Related posts