നാലു മാസങ്ങൾക്കു മുന്പ് തന്റെ യജമാനൻ മരിച്ചത് അറിയാതെ ആശുപത്രിക്കു മുന്പിൽ അദ്ദേഹത്തെ കാത്തിരിക്കുന്ന നായയുടെ കഥ സോഷ്യൽമീഡിയയുടെ കണ്ണുനനയിക്കുന്നു. ബ്രസീലിലെ സംപൗളോയിലാണ് സംഭവം. ഒരു വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഈ നായയുടെ ഉടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അന്പത്തിയൊന്പത് വയസുകാരനായ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത് ആംബുലൻസിൽ ആയിരുന്നു. അദ്ദേഹത്തെ വാഹനത്തിൽ പ്രവേശിപ്പിച്ചതു മുതൽ ആശുപത്രിയിൽ എത്തിച്ചതു വരെ ഈ നായ വാഹനത്തെ പിന്തുടർന്നിരുന്നുവെന്ന് ഡ്രൈവർ ഓർക്കുന്നു.
ആശുപത്രിക്ക് മുന്നിലെത്തിയ നായ പ്രവേശനവാതിലിനു മുന്പിൽ അന്നു മുതൽ തന്റെ കാത്തിരിപ്പ് ആരംഭിക്കുകയായിരുന്നു. അദ്ദേഹത്തിന് ആവശ്യമായ ചികിത്സ ആശുപത്രിയിൽ നിന്നും ലഭിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാൽ തന്നെ ഒറ്റയ്ക്കാക്കി തന്റെ ഉടമ യാത്രയായത് ഈ നായ അറിഞ്ഞിരുന്നില്ല. ആശുപത്രിക്കു മുന്പിലെ തന്റെ കാത്തിരിപ്പ് ഈ നായ തുടരുകയായിരുന്നു.
ആശുപത്രി ജീവനക്കാർക്കും ഇവിടെ വരുന്നർക്കും ഈ നായ ഒരു കൗതുകമായി മാറി. കഥയറിഞ്ഞവർ നായയ്ക്ക് ഭക്ഷണവും വെള്ളവും തുണിയും നൽകി. കഴിഞ്ഞ നാലുമാസത്തിനിടയിൽ ഒരു പ്രാവശ്യം പോലും ഈ നായ ആശുപത്രിക്കുള്ളിൽ പ്രവേശിക്കുവാൻ തുനിഞ്ഞിട്ടില്ലെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു.
ഈ കഥ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ ആരംഭിച്ചതോടെ ഒരു മൃഗസംരക്ഷണ സംഘടനയുടെ ഇടപെടലിൽ ഒരാൾ നായയെ ഏറ്റെടുത്തു. എന്നാൽ നായ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും തിരിച്ചു വരികയാണുണ്ടായത്. ഏകദേശം മൂന്നുകിലോമീറ്ററോളം സഞ്ചരിച്ച നായ ആശുപത്രി കവാടത്തിനു മുന്പിൽ വീണ്ടും കാത്തിരിപ്പ് ആരംഭിക്കുകയായിരുന്നു.
എന്നാൽ ആശുപത്രിയിലെ ജീവനക്കാരിലൊരാൾ തന്നെ ഈ നായയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാൽ ഈ നായ ഇവിടെ നിന്നും ഓടി പോകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും ഈ നായ അവർക്കൊപ്പം സന്തോഷമായി ജീവിക്കുന്നുവെന്നാണ് അറിയാൻ സാധിക്കുന്നത്. ഇതിനു സമമായി നിരവധി സംഭവങ്ങൾ ഇതിനു മുന്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.