ഒരു ഡോക്ടറുടെ ഡയറിക്കുറിപ്പ്! ഒരു പുരുഷന്‍ അവളുടെ മാനം കവര്‍ന്നപ്പോള്‍ മറ്റൊരു പുരുഷന്‍ അവള്‍ക്ക് ദൈവമായി! ഹൗസ് സര്‍ജന്‍സി കാലത്ത് പരിചയപ്പെട്ട ആ വ്യക്തിത്വത്തെക്കുറിച്ച് യുവഡോക്ടര്‍

കാലം പുരോഗമിക്കുന്തോറും സ്ത്രീ പീഡനങ്ങള്‍ക്ക് കുറവു വരുമെന്ന് കരുതിയിരുന്നെങ്കിലും ദിവസം തോറും പീഡന വാര്‍ത്തകള്‍ വര്‍ദ്ധിച്ചുവരുന്ന കാഴ്ചയാണ് നാമിപ്പോള്‍ കാണുന്നത്. പ്രശസ്തരായവരുടെ വാര്‍ത്തകള്‍ തേടി മാധ്യമങ്ങളും ഒപ്പം ജനങ്ങളും നീങ്ങുമ്പോള്‍ ആരും അറിയാതെ പോവുന്ന ചില ഞെട്ടിയ്ക്കുന്ന സംഭവങ്ങള്‍ ലോകത്ത് അനുദിനം അരങ്ങേറുന്നുണ്ട്. എന്നാല്‍ അത് ഒട്ടുമിക്കയാളുകളും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. ഇത്തരത്തില്‍ ലോക ശ്രദ്ധയില്‍പ്പെടാത്ത അനേകം വാര്‍ത്തകളില്‍  ഒന്നും, വെറും പതിനെട്ട് വയസ് മാത്രമുള്ളതുമായ പെണ്‍കുട്ടിയുടെ ജീവിതാനുഭവം പങ്കുവയ്ക്കുകയാണ് ഡോ.ഷിനു ശ്യാമളന്‍ എന്ന യുവതി. തന്റെ ഹൗസ് സര്‍ജന്‍സി കാലത്തെ അനുഭവങ്ങള്‍ ഫേസ്ബുക്കിലൂടെയാണ് ഡോ. ഷിനു പങ്കുവച്ചിരിക്കുന്നത്.

ഡോ.ഷിനുശ്യാമളന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

**ഒരു ഡോക്ടറുടെ ഡയറി കുറിപ്പ്**

2015 ഡിസംബര്‍ 12. തിവുപോലെ രാവിലെ ആശുപത്രിയിലെത്തി. രണ്ടുവര്‍ഷം മുന്‍പ് അവസാനവര്‍ഷം ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലം. രാവിലെ 8 മണിക്ക് റൗണ്ട്‌സ് എടുക്കുമ്പോള്‍ ലേബര്‍ റൂമില്‍ ഓരോരോ ഗര്‍ഭിണികള്‍ കിടക്കുന്നുണ്ട്. ചിലര്‍ക്ക് മാസം തികഞ്ഞു,മറ്റുചിലര്‍ ബ്ലീഡിംഗ് ഒക്കെയായി എത്തിയവര്‍. പെട്ടെന്ന് ഒരു കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചു.ഒരു പക്ഷേ ചെറിയ കുട്ടിയെ പോലെ തോന്നിയത് കൊണ്ടാകും. സാര്‍ ലാസ്റ്റ് മാസക്കുളി എന്നാണായതെന്ന് ചോദിച്ചു. 9 മാസം ആയിരിക്കുന്നു. ഡലിവറി ഡേയിറ്റിന് രണ്ടു ദിവസം മാത്രം ബാക്കി.സര്‍ എന്നോട് ആ കുട്ടിയുടെ കേസ് ഷീറ്റ് വായിക്കാന്‍ പറഞ്ഞു. പേര്: രാധ (എന്ന് വിളിക്കാം). 18 വയസ്സ്. പെട്ടെന്നാണ് ഞാന്‍ അത് ശ്രദ്ധിച്ചത് രണ്ടാമത്തെ ഗര്‍ഭമാണ്.ഒരു നിമിഷം ഞാന്‍ ഒന്ന് പതറി.അപ്പോ ആദ്യത്തെ ഡെലിവറി?? രണ്ട് വര്‍ഷം മുന്‍പായിരുന്നു രാധയുടെ ആദ്യത്തെ ഡെലിവറി.16 വയസ്സില്‍വല്ലാത്ത ഒരു മരവിപ്പ് തോന്നി.മനുഷ്യത്വമുള്ള ഓരോ മനസ്സും ഒരു നിമിഷമെങ്കിലും ഒന്നു പിടയും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവളുടെ വയറു വീര്‍ത്തത് ആരും അങ്ങനെ ശ്രദ്ധിച്ചില്ല.തല കറങ്ങി വീണപ്പോളാണ് അമ്മ അവളേം കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് ഓടിയത്.

ആ അമ്മ തകര്‍ന്നു പോയി. അവള്‍ 6 മാസം ഗര്‍ഭിണിയാണ്.ചോദിച്ചപ്പോള്‍ അവള്‍പൊട്ടി കരഞ്ഞു.സ്വന്തം അച്ഛന്റെ കൂട്ടുകാരനായിരുന്നു ആ മഹാപാപി.ആ കഥ തീപോലെ നാട്ടിലാകെ പാട്ടായി. പക്ഷേ അവള്‍ക്കുവേണ്ടി ഭൂമിയില്‍ ഒരു ദൈവമുണ്ടായിരുന്നു.കല്ലില്‍ കൊത്തിയ ശില്‍പമല്ല.ജീവനുള്ള ഒരു ഹൃദയം അവള്‍ക്ക് വേണ്ടി തുടിച്ചു.സുരേഷ് എന്നു വിളിക്കാം ആ ചെറുപ്പകാരനെ.ഒരു ലോറി ഡ്രൈവറായിരുന്നു.അവളുടെ കഥ അറിഞ്ഞ് അവന്‍ സ്വമേധയാ അവളെ കെട്ടി.ആരോ ചെയ്ത തെറ്റ് പക്ഷേ അവന്‍ അവളെ നിറഞ്ഞ വയറുമായി തന്നെ താളികെട്ടി. 2 വര്‍ഷം കഴിഞ്ഞ് അവള്‍ ഇപ്പോള്‍ രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്നു.ആദ്യത്തെ കുട്ടിയെ സുരേഷ് സ്വന്തം മകനെ പോലെ ജീവനുതുല്യം സ്‌നേഹിക്കുന്നു. റൗണ്ട്‌സ് ഒക്കെ കഴിഞ്ഞ് ആ കഥ പറഞ്ഞു തീര്‍ന്നതും രോഗികളുടെ കൂട്ടിരുപ്പുകാരെ വിളിച്ചുവരുത്തി.എന്റെ കണ്ണുകള്‍ തിരഞ്ഞത് ആ ചെറുപ്പക്കാരനെയായിരുന്നു.

”രാധ യുടെ കൂടെ വന്നവര്‍ വരൂ’ എന്ന് സിസ്റ്റര്‍ വിളിച്ചതും ദ്ദേ നില്‍ക്കുന്നു സുരേഷ്.അറിയാതെ മനസ്സുകൊണ്ട് തൊഴുത് പോയി. ഇന്നും ആ മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു കത്തുന്നൂ. ഇന്നവര്‍ എവിടെയാണെന്ന് അറിയില്ല.എങ്കിലും ദൈവം അവര്‍ക്ക് നല്ലത് മാത്രം വരുതട്ടെ. ഒരു പുരുഷന്‍ അവളുടെ മാനം നശിപ്പിച്ചപ്പോള്‍ മറ്റൊരു പുരുഷന്‍ അവള്‍ക്ക് ദൈവമായി. ഇതല്ലേ ഭൂമിയില്‍ നമ്മള്‍ തൊഴുതേണ്ട ദൈവങ്ങള്‍??

Dr Shinu Syamalan

(N.B രാധയും സുരേഷും അവരുടെ മക്കളും എവിടെയോ സന്തോഷത്തോടെ ജീവിച്ചിരിപ്പുണ്ട്.പക്ഷേ പീഡനത്തിനിരയായി എത്രയോ പെണ്‍കുട്ടികളുടെ ജീവിതം പൊലിഞ്ഞു പോയി.അവരെ ഒരു നിമിഷം ഓര്‍ക്കാം)

Related posts