നിന്റെ അച്ഛനാടാ പറയുന്നത് കീഴടങ്ങടാ… അധ്യാപികയെ കുത്തിയ മകനെ അറസ്റ്റ് ചെയ്യാന്‍ രംഗത്തിറങ്ങിയത് എഎസ്‌ഐയായ അച്ഛന്‍, പോലീസുകാരന് അഭിനന്ദനപ്രവാഹം

asiഡല്‍ഹി പോലീസെന്നാല്‍ രാജ്യത്തെ പോലീസ് സംവിധാനത്തിനു തന്നെ അപമാനമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പോലീസും തമ്മിലുള്ള ശീതസമരം പുരോഗമിക്കുന്നതിനിടെ ഡല്‍ഹിയില്‍നിന്നുള്ള ഒരു വാര്‍ത്ത വ്യാപകശ്രദ്ധ നേടി. പ്ലേ സ്കൂള്‍ അധ്യാപികയെ കുത്തി പരിക്കേല്‍പ്പിച്ച സ്വന്തം മകനെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിടിച്ചുകൊടുത്താന്‍ സഹായിച്ച് പോലീസുകാരനായ അച്ഛനാണെന്നതായിരുന്നു ആ വാര്‍ത്ത. എഎസ്‌ഐ രാജ് സിംഗാണ് പോലീസുകാരന്റെ കര്‍ത്തവ്യബോധത്തിനു മുന്നില്‍ മകന് രണ്ടാം സ്ഥാനം മാത്രമാണുള്ളതെന്ന് തെളിയിച്ചത്.

ഇരുപത്തിമൂന്നുകാരിയായ അധ്യാപികയെ ഒമ്പതുതവണ കുത്തിയ രണ്ട് പേരില്‍ ഒരാളായിരുന്നു രാജ് സിംഗിന്റെ മകന്‍ അമിത്. സംഭവം നടക്കുമ്പോള്‍ രാജ് മെഡിക്കല്‍ ലീവിലായിരുന്നു. മകനാണ് അധ്യാപികയെ കുത്തിയതെന്ന് അറിഞ്ഞപ്പോള്‍ പിന്നെയൊന്നും നോക്കാതെ രാജ് സിംഗ് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ അടുത്തെത്തി സഹായം വാഗ്ദാനം ചെയ്തു. ആ സമയം പ്രതികളെ പിടികൂടാനുള്ള വഴിതേടുകയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍.

ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ട രാജ് സിംഗ് മകന് അഭയം നല്‍കരുതെന്ന മുന്നറിയിപ്പ് നല്‍കി. അമിത് അധ്യാപികയെ കുത്തിയ കാര്യം അറിയാതിരുന്ന ബന്ധുക്കളോട് ഇക്കാര്യം ധരിപ്പിച്ച ശേഷമായിരുന്നു മുന്നറിയിപ്പ്. മകന്‍ ഒളിവില്‍ കഴിയുന്നുണ്ടോ എന്നറിയാന്‍ റോഷന്‍പുരയിലെ ചില ബന്ധുവിടുകളില്‍ സിംഗ് നേരിട്ട് പോയും അന്വേഷണം നടത്തി. മകനെ പിടിക്കാന്‍ രാജ് സിങ്ങ് സഹായിച്ച കാര്യം ജോയിന്റ് കമ്മീഷണര്‍ ഓഫ് പോലീസ് ദീപേന്ദ്ര പഥക് സ്ഥിരീകരിച്ചു. സ്വന്തം കര്‍ത്തവ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയെ ബഹുമാനിക്കുന്നു. അദ്ദേഹം എല്ലാവര്‍ക്കും ഒരു മാതൃകയാണെന്നും പഥക് പറഞ്ഞു.

Related posts