പിണറായി സര്‍ക്കാരിനെ പേടിച്ച് മിടുക്കരായ ഐഎഎസ് ഉദ്യോഗസ്ഥര്‍ നാടുവിടുന്നു ! പഠനത്തിനായി ശ്രീറാം; കേന്ദ്ര ഡെപ്യൂട്ടേഷനായി രാജമാണിക്യവും നിശാന്തിനിയും; പിന്നിലുള്ള കാരണങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: കേരളത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ എണ്ണം കൂടിവരുന്നു. കളക്ടര്‍ ബ്രോയ്ക്കു പിന്നാലെ മൂന്നാര്‍ സിങ്കം ശ്രീറാം വെങ്കട്ടരാമനും കേരളാ സര്‍വീസില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറിനില്‍ക്കാനാനൊരുങ്ങുകയാണ്. പത്ത് മാസത്തെ പഠനത്തിന് ഹാവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലേക്കാണ് ശ്രീറാം പറക്കുക. മൂന്നാറിലെ കൈയ്യേറ്റ മാഫിയയെ വിറപ്പിച്ച ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാമിനെ നാഷണല്‍ എപ്ലോയിമെന്റ് കേരളയുടെ ഡയറക്ടറായി സ്ഥലം മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് പഠനത്തിന്റെ പേരില്‍ ശ്രീറാം വെങ്കട്ടരാമന് കേരളം തല്‍കാലത്തേക്ക് വിടുന്നത്. പത്ത് മാസമാണ് കോഴ്‌സിന്റെ കാലാവധി. സര്‍ക്കാരിന്റെ അനുമതിയോടെയാകും പഠനത്തിനായി പറക്കുക.

ശ്രീറാമിനൊപ്പം ഇടുക്കിയുടെ കളക്ടറെന്ന നിലയില്‍ ശക്തമായ നിലപാട് എടുത്ത ജി.ആര്‍ ഗോകുലും സംസ്ഥാനം വിടും. ശ്രീറാമും ഗോകുലും അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ ,ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിനായാണ് പോകുന്നത്. പഠനം ‘സേവന’ കാലമായി ഉപയോഗപ്പെടുത്താനാണ് ശ്രീറാമും ഗോകുലും ശ്രമിക്കുന്നത്. സ്വന്തം കേഡറില്‍ എട്ടു വര്‍ഷം പൂര്‍ത്തിയാക്കിയാലേ ഡെപ്യൂട്ടേഷന് അപേക്ഷിക്കാനാകൂ. അതുകൊണ്ട് തന്നെ ശ്രീറാമിന് കേന്ദ്ര ഡെപ്യൂട്ടഷന് തല്‍കാലം അപേക്ഷിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് പഠനത്തിനായുള്ള വിദേശയാത്ര.

മുതിര്‍ന്ന ഐപിഎസുകാരനായ രാജമാണിക്യവും ഐ.പി.എസുകാരിയായ ഭാര്യ നിശാന്തിനിയും കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകാനുള്ള ശ്രമത്തിലാണ്. സര്‍ക്കാരിന്റെ അവഗണന തന്നെയാണ് ഇതിന് കാരണവും. പിണറായി സര്‍്ക്കാര്‍ മികച്ച ഉദ്യോഗസ്ഥരെ അവഗണിക്കുന്നതില്‍ സിവില്‍ സര്‍വ്വീസുകാര്‍ക്കിടയില്‍ അതൃപ്തി രൂക്ഷമാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 15 ഉദ്യോഗസ്ഥരാണ് സംസ്ഥാനം വിട്ടത്. അഞ്ച് വീതം ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരാണ് കേരളം വിട്ടത്. എട്ട് പേര്‍ അവധിയിലാണ്. ഇതില്‍ നാല് പേര്‍ ആറ് മാസത്തിലേറെയായി അവധിയിലുമാണ്.

നിലവിലെ ഇടുക്കി കളക്ടറായ ഗോകുല്‍ എന്നും സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു. ഈ സാഹചര്യത്തിലാണ് ഗോകുലം പഠനത്തിനായി കേരളം വിടുന്നത്. ശ്രീറാം ദേവികുളം സബ്കള്ടറായിരിക്കുമ്പോള്‍ ഗോകുലായിരുന്നു കളക്ടര്‍. ഇരുവരും ചേര്‍ന്ന് കൈയേറ്റ മാഫിയയെ ചെറുക്കാന്‍ കരുതലോടെ നീങ്ങി. അപ്രതീക്ഷിതമായി ശ്രീറാമിനെ സ്ഥലം മാറ്റി. സിപിഐയുടെ എതിര്‍പ്പുള്ളതു കൊണ്ട് തന്നെ പ്രമോഷന്‍ എന്ന ന്യായം പറഞ്ഞായിരുന്നു മാറ്റം. സര്‍വീസില്‍ മികവു പ്രകടിപ്പിച്ചും സര്‍ക്കാരില്‍ നിന്ന് അവഗണന നേരിടുന്ന ഉദ്യോഗസ്ഥരില്‍ പലരും ഈ പാതയിലാണെന്നതാണ് യാഥാര്‍ഥ്യം.

കെഎസ്ആര്‍ടിസി എംഡിയായിരുന്ന രാജമാണിക്യത്തോടു കാണിച്ച അവഗണന തന്നെയാണ് കോഴിക്കോട് കളക്ടറായിരുന്ന കളക്ടര്‍ ബ്രോ എന്നറിയപ്പെടുന്ന എന്‍.പ്രശാന്തിനും ലഭിച്ചത്. ഉത്തരവാദിത്തമൊന്നുമില്ലാതെ ഏറെക്കാലം പ്രശാന്ത് അവധിയിലായിരുന്നു. പിന്നീട് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്ത് ഡല്‍ഹിക്ക് പോയി. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അജിതാ ബീഗത്തെയും ഭര്‍ത്താവ് കൂടിയായ പത്തനം തിട്ട മുന്‍ എസ്പി സതീഷ് ബിനോയ് യെയും കേന്ദ്ര ഡെപ്യൂട്ടേഷന് എന്‍.ഒ.സി തേടിയ ഉടനെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയത് വലിയ വിവാദമായിരുന്നു. സിപിഎമ്മുകാരുടെ പരാതിയിലായിരുന്നു നടപടി. ഇവര്‍ക്ക് പകരം നിയമനം പോലും നല്‍കാതിരുന്ന നടപടി ഐ.പി.എസ് അസോസിയേഷനിലും കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു.

കണ്ണൂര്‍ റേഞ്ച് ഐ.ജി മഹിപാല്‍ യാദവാകട്ടെ ബി.എസ്.എഫിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയതും ഈയിടെയാണ്. ഷുഹൈബ് വധക്കേസ് മേല്‍നോട്ട ചുമതലയും ഇദ്ദേഹത്തിനായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡെപ്യൂട്ടേഷനില്‍ പോയ സീനിയര്‍ ഐ.പി.എസ് ഓഫീസര്‍ രവത ചന്ദ്രശേഖര്‍(ഐ.ബി) വിക്രം (സിഐഎസ്.എഫ്) ഡി.ഐ.ജിമാരായ ഹര്‍ഷിത അട്ടല്ലൂരി, നാഗരാജ്(സിബിഐ) തുടങ്ങിയ പലരും ഇപ്പോഴും ഡെപ്യൂട്ടേഷനില്‍ തുടരുകയാണ്.

സീനിയോറിറ്റി മാനദണ്ഡങ്ങള്‍ തുടര്‍ച്ചയായി അട്ടിമറിക്കപ്പെടുന്നതും കേരളം വിട്ടുപോകാന്‍ ഇവര്‍ക്ക് പ്രചോദനമാകുന്നു. ഇഷ്ടക്കാരെ തിരുകിക്കയറ്റിയുംസ്ഥാപിത താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാത്തവരുമായ ഉദ്യോഗസ്ഥരെ വെട്ടിനിരത്തുന്നതും പതിവായിരിക്കുകയാണ്. രാജുനാരായണ സ്വാമിയടക്കമുള്ള പലരും ഇതിന്റെ ഇരകളാണുതാനും.

 

 

Related posts