കളമശേരി: സ്വന്തം വീടിനു മുകളിലൂടെ ഉദ്യോഗസ്ഥ ലോബി അനധികൃത വൈദ്യുതി ലൈൻ വലിച്ചത് ഒഴിപ്പിക്കാനുള്ള വീട്ടമ്മയുടെ പോരാട്ടം നാലു വർഷമായി തുടരുന്നു. കളമശേരി നഗരസഭ കൂനംതൈ പീച്ചിങ്ങപ്പറമ്പിൽ റോഡിലെ 107 ാം നമ്പർ വീട്ടിൽ ഷീല ആന്റണിയാണ് അയൽവാസികൾ പിൻമാറിയിട്ടും നീതിക്കായി പൊരുതുന്നത്.
2013ൽ ജോലിക്കു പോയി തിരിച്ചു വന്നപ്പോഴാണ് വീടിന് മുകളിലായി വൈദ്യുതി ലൈൻ ഷീല കാണുന്നത്. പരാതിപ്പെട്ടപ്പോൾ 36ലെ ഡിവിഷൻ കൗൺസിലറും കെഎസ്ഇബി ഉദ്യോഗസ്ഥരും താത്കാലിക സംവിധാനമാണെന്ന് അറിയിച്ചു. പിന്നീട് ഇരുവരും കൈയൊഴിഞ്ഞുവെന്നു മാത്രമല്ല ഇവരുടെ സ്വരം ഭീഷണിയുടേതായി മാറി.
എന്നാൽ ഷീല ഭീഷണിക്കു മുന്നിൽ വഴങ്ങാൻ തയാറായില്ല. കൂനംതൈ റെയിൽവേ ലൈനിനോട് ചേർന്ന വീടുകളുടെ ഇടയിലായിട്ടാണ് ഏഴ് പോസ്റ്റുകൾ ഇട്ടത്. ഈ പോസ്റ്റിൽ നിന്ന് വീടുകളിലേക്ക് വൈദ്യുതി ലൈൻ എടുത്തിട്ടുമില്ല. പിന്നെ എന്തിനാണ് ഇതിലൂടെ വൈദ്യുതി ലൈൻ എന്ന ചോദ്യത്തിന് കെഎസ്ഇബിക്കും ഉത്തരമില്ല.
ഇതു സംബന്ധിച്ച് ജില്ലാ കളക്ടറിന് പരാതി നൽകിയപ്പോൾ ലഭിച്ച മറുപടി പോസ്റ്റുകൾ ഉള്ളതായി രേഖയിലില്ല പിന്നെയെങ്ങനെ മാറ്റും എന്നാണ്. സമീപത്തെ വ്യക്തിക്കു വേണ്ടി ഉടമസ്ഥരുടെ അനുമതിയില്ലാതെയാണ് ഇത്രയും പേരുടെ പറമ്പിലൂടെ പുതിയ ലൈൻ വലിച്ചതെന്നും നന്പറില്ലാത്ത ഇൗ വൈദ്യതി പോസ്റ്റുകൾ അനധി കൃതമാണെന്നും ഷീല ആരോപിക്കുന്നു
. ഡിഗ്രിക്ക് പഠിക്കുന്ന മകനും ഭർത്താവിനുമൊപ്പം താമസിക്കുന്ന ഷീല ഒറ്റയ്ക്കാണ് നീതിയ്ക്കുവേണ്ടി പടപൊരുതുന്നത്. ആദ്യഘട്ടത്തിൽ അയൽവാസികൾ ഉണ്ടായിരുന്നെങ്കിലും ചിലർ മനം മടുത്തും മറ്റു ചിലർ സ്ഥലംവിറ്റും പിൻമാറി. പക്ഷേ ഷീല പോരാട്ടം തുടരുകയാണ്. സ്വന്തമായുള്ള മൂന്നര സെന്റിൽ നിൽക്കുന്ന വീടിനു മുകളിലേക്ക് ഒരു നില കൂടി പണിയുകയെന്ന സ്വപ്നത്തിനായി.