പണി പാളി…എന്നാ തോന്നുന്നത് ! മക്കള്‍ നീതി മയ്യത്തിലേക്ക് പ്രതീക്ഷിച്ച രീതിയില്‍ ആളുകളുടെ തള്ളിക്കയറ്റമുണ്ടായില്ല;പുതിയ വഴികള്‍ തേടി കമല്‍ഹാസന്‍

 

ചെന്നൈ: വലിയ പ്രതീക്ഷകളോടെയാണ് ചലച്ചിത്രതാരം കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ചത്. മക്കള്‍ നീതി മയ്യം എന്നാണ് കമല്‍ പാര്‍ട്ടിക്ക് പേരിട്ടത്. എന്നാല്‍ പ്രതീക്ഷിച്ചത്ര ആളുകള്‍ കമലിന്റെ പാര്‍ട്ടിയില്‍ അംഗമായിട്ടില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഓണ്‍ലൈനിലൂടെയുള്ള അംഗത്വ വിതരണത്തിനു സ്വീകാര്യത ലഭിക്കാത്തതിനാല്‍ മെംബര്‍ഷിപ്പ് ക്യാംപയിന്‍ തുടങ്ങാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതുവരെ പാര്‍ട്ടി പ്രഖ്യാപിച്ചില്ലെങ്കിലും സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത് വെബ്‌സൈറ്റ് വഴി നടത്തുന്ന പ്രചാരണത്തിനു വന്‍ സ്വീകാര്യതയാണു ലഭിക്കുന്നത്.

കഴിഞ്ഞ മാസം 21നു മധുരയില്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയതിനു ശേഷമുള്ള മൂന്നു ദിവസത്തില്‍ മൂന്നു ലക്ഷത്തിലധികം പേരാണ് ‘മക്കള്‍ നീതി മയ്യ’ത്തില്‍ അംഗത്വമെടുത്തത്. വിദേശരാജ്യങ്ങളില്‍നിന്ന് അര ലക്ഷത്തോളം പേരും അംഗങ്ങളായി. എന്നാല്‍ തുടര്‍ന്നിങ്ങോട്ടുള്ള ദിവസങ്ങളില്‍ പ്രതീക്ഷിച്ചത്ര സ്വീകാര്യത ലഭിച്ചില്ലെന്നാണ് പാര്‍ട്ടിയും കമല്‍ഹാസനും വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ പേരിലേക്ക് എത്താനുള്ള വഴി തേടുകയാണ് സംഘം.

പാര്‍ട്ടി ഭാരവാഹികളുമായും വക്താക്കളുമായും കമല്‍ഹാസന്‍ നടത്തുന്ന ചര്‍ച്ച തുടരും. പാര്‍ട്ടിയിലേക്ക് ആളുകളെ അടുപ്പിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്തുകയാണു ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നത്. മെംബര്‍ഷിപ്പ് ക്യാംപയിന്‍ തുടങ്ങാനും ആലോചനയുണ്ട്. ആല്‍വാര്‍പ്പേട്ടിലെ വീട്ടില്‍ പിന്തുണയുമായെത്തിയ വനിത സംരംഭകരുമായി കമല്‍ഹാസന്‍ ചര്‍ച്ച നടത്തി.വനിതാ ദിനമായ മാര്‍ച്ച് എട്ടിനു നടക്കുന്ന പൊതുയോഗത്തില്‍ കമല്‍ സംസാരിക്കും. ചെന്നൈയിലെ വിവിധ കോളജുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തില്‍ മികച്ച വിദ്യാഭ്യാസമുള്ളവരും കാര്‍ഷിക മേഖലയിലേക്ക് ഇറങ്ങണന്ന് കമല്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരുദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും മക്കള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ തന്നെ പഠിക്കുന്ന രീതിയിലേക്കു മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമലിന്റെ പുതിയ തന്ത്രം വിജയിക്കുമോയെന്ന് കണ്ടറിയണം.

 

Related posts