പ്രവാസികളെ അതിഥികളായി മാത്രം കണ്ടുശീലിച്ചവര്‍ അറിഞ്ഞിരിക്കേണ്ടത്! വെളുത്ത മുണ്ടും ഷര്‍ട്ടുമിട്ട് പെര്‍ഫ്യൂം പൂശി ചുണ്ടില്‍ വില കൂടിയ സിഗരറ്റുമായി നില്‍ക്കുന്ന അച്ചനെ മാത്രം കണ്ടിട്ടുള്ള എനിക്ക് ഈ കാഴ്ച്ച താങ്ങാനായില്ല; ഒരു മകന്റെ അനുഭവകുറിപ്പ്

പ്രവാസികളായ പലരും അനുഭവിക്കുന്ന അവരിലൂടെ ലോകം അറിഞ്ഞിട്ടുള്ള ചില ദുഖ കഥകളുണ്ട്. ഒരു അതിഥിയെപ്പോലെ ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ മാത്രം വീടിന്റെ പടി കയറി വരുന്ന വീട്ടുകാര്‍ക്ക് മുഴുവനും പ്രത്യേകിച്ച് വീട്ടിലെ കുട്ടികള്‍ക്ക് ഒരപരിചിതനായി മാത്രം അനുഭവപ്പെടുന്ന പ്രവാസികള്‍ക്ക് പറയാനുള്ള കഥകളുടെയെല്ലാം ഉള്ളടക്കം ഏറെക്കുറെ സമാനവുമായിരിക്കും.

സ്വന്തം കുട്ടികള്‍ വളര്‍ന്ന് വലുതാകുമ്പോഴും പ്രവാസിയായ അച്ഛനോട് അവര്‍ക്ക് അകല്‍ച്ചയായിരിക്കും. എന്നാല്‍ പലപ്പോഴും പ്രവാസിയുടെ വേദന ആരും മനസിലാക്കപ്പെടാതെ പോവുകയാണ് പതിവ്. ഇത്തരത്തില്‍ പ്രവാസിയായ അച്ഛന്റെയും അദ്ദേഹത്തിന്റെ മകന്റെയും ജീവിതമാണ് റിജു കമാച്ചി എഴുതിയതെന്ന പേരില്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

എനിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് അച്ഛന്‍ ആദ്യമായി ഗള്‍ഫിലേക്ക് പോയത്..രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ ലീവില്‍ വരുന്ന അച്ഛനോട് എനിക്ക് വലിയ അടുപ്പം തോന്നാറില്ലായിരുന്നു. അമ്മയായിരുന്നു എനിക്കെല്ലാം..

ഞാനും അമ്മയും മാത്രമുള്ള എന്റെ കുഞ്ഞു ലോകത്തേക്ക് ഇടയ്ക്ക് അതിഥിയെപ്പോലെ കടന്നു വരാറുള്ള അച്ഛനോട് എന്തോ എനിക്ക് ഒരു അകല്‍ച്ചയായിരുന്നു. പുത്തനുടുപ്പുകളും കളിപ്പാട്ടങ്ങളുമെല്ലാം ആഹ്ലാദം പകരുമ്പോഴും അച്ഛന്‍ ലീവിന് വരുമ്പോഴെല്ലാം അടുത്ത മുറിയില്‍ ഒറ്റയ്ക്കുറങ്ങാന്‍ വിധിക്കപ്പെട്ടിരുന്നത് അച്ഛനോടുള്ള എന്റെ സ്‌നേഹക്കുറവിനു വീണ്ടും ഒരു കാരണമായി.

ഞാന്‍ വളരുന്നതോടൊപ്പം അച്ഛനോടുള്ള അകാരണമായ അകല്‍ച്ചയും വളരുകയായിരുന്നു. എന്‍ജിനീറിംഗ് പഠനം കഴിഞ്ഞ ഉടനെ അച്ഛന്‍ എനിക്കൊരു വിസ ശരിയാക്കി. ദുബായിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി. നാടും വീടും അമ്മയെയും പിരിയുക എന്നത് ഹൃദയ ഭേദകമായിരുന്നെങ്കിലും അച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു.

ദുബായ് എയര്‍പോര്‍ട്ടില്‍ അച്ഛന്‍ കൂട്ടുകാരന്‍ ‘സെയ്ദ്ക്കാ’യ്ക്കൊപ്പം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടയുടനെ അച്ഛന്റെ കണ്ണുകള്‍ എന്തിനോ നിറയുന്നുണ്ടായിരുന്നു. സെയ്ദ്ക്കായെ പരിചയപ്പെടുത്തി, നാട്ടിലെ വിശേഷങ്ങള്‍ ചോദിച്ചു. ഞാന്‍ എല്ലാത്തിനും ഹ്രസ്വമായ മറുപടികള്‍ മാത്രം നല്‍കി.

ഞാന്‍ ജോലി ചെയ്യാന്‍ പോകുന്ന കമ്പനിയുടെ താമസസ്ഥലത്തേക്ക് എന്നെ കൊണ്ട് വിട്ടിട്ട് അവര്‍ തിരിച്ചുപോയി. സെയ്ദ്ക്കാ താമസിക്കുന്നത് ഇവിടെ അടുത്താണ്. എന്താവശ്യമുണ്ടെങ്കിലും ഇക്കാനെ വിളിച്ച് പറഞ്ഞാല്‍ മതി’ എന്നും പറഞ്ഞ് അച്ഛന്‍ ഇക്കയുടെ നമ്പര്‍ തന്നിരുന്നു.

ഏസി മുറിയില്‍ ഇരുന്നുള്ള ജോലി, അത്യാധുനിക സൗകര്യങ്ങളുള്ള താമസം എല്ലാമുണ്ടായിട്ടും നാട് വിട്ടതിന്റെ സങ്കടം എന്നെ വല്ലാതെ അലട്ടാന്‍ തുടങ്ങി. ഒരു രാത്രിപോലും അമ്മയെ പിരിഞ്ഞിരുന്നിട്ടില്ലാത്ത എന്നോട് അച്ഛന്‍ ചെയ്തത് വല്ലാത്ത ക്രൂരതയായി പോയി.

ഇതുപോലുള്ള സുഖപ്രദമായ ജീവിതത്തില്‍ മതിമറന്നിട്ടാവണം അച്ഛന്‍ രണ്ടോ മൂന്നോ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഞങ്ങളെ കാണാന്‍ നാട്ടില്‍ വരാറുണ്ടായിരുന്നത്. ഇവിടെ കൊണ്ടു വിട്ടു പോയിട്ട് ഒരാഴ്ചയായി ഇങ്ങോട്ടൊന്നു തിരിഞ്ഞുനോക്കിയിട്ടു പോലുമില്ല. ചിന്തകളില്‍ അച്ഛനോടുള്ള അമര്‍ഷം കൂടിക്കൂടി വന്നു.

അമ്മയെ കാണാതെ എനിക്കിനി ജീവിക്കാന്‍ വയ്യ. സങ്കടം സഹിക്കാന്‍ വയ്യാതായപ്പോള്‍ ഞാന്‍ സെയ്ദ്ക്കായെ വിളിച്ചു. ഇക്കാ എനിക്കിനി ഒരു ദിവസം പോലും ഇവിടെ നിക്കാന്‍ വയ്യ എത്രയും പെട്ടെന്ന് നാട്ടില്‍ പോയേ പറ്റൂ..

ഇക്ക അച്ഛനോട് എനിക്കുവേണ്ടി സംസാരിക്കണം’ ‘മോന്‍ എന്താ ഈ പറയുന്നത്. മോന്റെ അച്ഛന്‍ എത്ര കഷ്ടപ്പെട്ടിട്ടാണെന്നറിയാമോ ഇത്രയും നല്ല ഒരു ജോലി തരപ്പെടുത്തിയത്.മോന്‍ ക്ഷമിക്കൂ.. ആദ്യമൊക്കെ ഇത്തരം ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കും ഉണ്ടാകും. എല്ലാം ശരിയാകും..’സെയ്ദ്ക്കായുടെ സമാധാന ശ്രമം പാഴായി.

‘ഇല്ല ഇക്കാ എനിക്ക് പോയേ പറ്റൂ.. ഇക്ക എനിക്ക് വേണ്ടി അച്ഛനോട് സംസാരിച്ചില്ലെങ്കില്‍ ഞാന്‍ അച്ഛനോട് പറയാതെ ജോലി രാജി വെയ്ക്കും തീര്‍ച്ച’ ‘ ശരി… മോന്‍ രണ്ടുദിവസം കൂടി സമാധാനിക്കൂ. വെള്ളിയാഴ്ച നമുക്ക് അച്ഛന്റെ അടുത്ത് പോയി സംസാരിക്കാം’. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഞങ്ങള്‍ പുറപ്പെട്ടു.

രണ്ടു മണിക്കൂറോളം സഞ്ചരിച് പട്ടണത്തില്‍ നിന്നും ഒരുപാട് അകലെയായി ഒരു ലേബര്‍ ക്യാമ്പിന്റെ മുന്നില്‍ വണ്ടി നിര്‍ത്തി. ലേബര്‍ ക്യാമ്പിലെ നിരയായി പണിത മുറികളില്‍ ഒന്നിലേക്ക് സെയ്ദ്ക്കാ എന്നെ കൂട്ടിക്കൊണ്ട് പോയി. നിരത്തിയിട്ടിരിക്കുന്ന കട്ടിലുകള്‍ക്കിടയില്‍ ഒരാള്‍ക്ക് കഷ്ടിച്ച് മാത്രം നടക്കാനുള്ള ഇടമുണ്ട്. കട്ടിലുകള്‍ക്ക് മുകളിലെ അഴകളില്‍ മുഷിഞ്ഞതും അല്ലാത്തതുമായ തുണികള്‍ കൊണ്ട് തോരണം തൂക്കിയിട്ടിരിക്കുന്നു.

അച്ഛന്‍ ‘സൈറ്റില്‍’ ആണെന്നും വരാറായെന്നും അച്ഛന്റെ സഹമുറിയരില്‍ ഒരാളായ ബംഗാളി പറഞ്ഞറിഞ്ഞു. വെള്ളിയാഴ്ചകളില്‍ പോലും അച്ഛന്‍ ലീവ് എടുക്കാറില്ലത്രെ. അതിന് എക്‌സ്ട്രാ സാലറി കിട്ടും. ‘അത് അച്ഛന്റെ കട്ടിലാണ്. മോന്‍ അവിടെ ഇരുന്നോളൂ’ മൂലയിലുള്ള കട്ടില്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് സെയ്ദ്ക്കാ പറഞ്ഞു. മൂന്നടി വീതിയുള്ള ഒരു കട്ടില്‍, തലഭാഗത്ത് അല്പം മുകളിലായി ഭിത്തിയില്‍ ഒരു ചെറിയ കബോര്‍ഡ് ഘടിപ്പിച്ചിരിക്കുന്നു.

അതിന്റെ മേല്‍ ഞാനും അമ്മയും കൂടിയുള്ള ഒരു ഫ്രെയിം ചെയ്ത ഫോട്ടോ, ടൈഗര്‍ ബാം, പിന്നെ കുറച്ചു മരുന്നുകളുടെ കവറുകളും അലസമായിട്ടിരിക്കിന്നു. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി എന്റെ അച്ഛന്‍ ജീവിച്ച ലോകം ഞാന്‍ നോക്കിക്കാണുകയായിരുന്നു. അമ്പരപ്പ് മാറും മുന്‍പേ മുറിയുടെ വാതില്‍ക്കല്‍ അച്ഛന്റെ ശബ്ദം. ‘നിങ്ങള്‍ ഒരു മുന്നറിയിപ്പും കൂടാതെ…??? എന്തുപറ്റി മോനേ എന്തെങ്കിലും അത്യാവശ്യം??’

ഞാന്‍ അച്ഛനെ നോക്കി. തലയില്‍ ഒരു തൂവാല കെട്ടിയിരിക്കുന്നു. മുഷിഞ്ഞ ഒരു ‘കവറോള്‍ ‘(boiler suite)ആണ് വേഷം. മരുഭൂമിയിലെ പൊടിമണലില്‍ മുങ്ങി നില്‍ക്കുന്ന ഒരു രൂപം. കണ്‍പീലികളില്‍ പോലും വെളുത്ത മണല്‍ തങ്ങി നില്‍ക്കുന്നത് കാണാം. വെളുത്ത മുണ്ടും ഷര്‍ട്ടുമിട്ട് പെര്‍ഫ്യൂം പൂശി ചുണ്ടില്‍ വില കൂടിയ സിഗരറ്റുമായി നില്‍ക്കുന്ന അച്ചനെ മാത്രം കണ്ടിട്ടുള്ള എനിക്ക് ഈ കാഴ്ച്ച താങ്ങാനായില്ല.

ഞാന്‍ ഓടിച്ചെന്ന് അച്ഛനെ കെട്ടിപിടിച്ചു. ‘എന്റെ മേല് മുഴുവന്‍ വിയര്‍പ്പും പൊടിയും ആണെടാ’ എന്നും പറഞ്ഞു അച്ഛന്‍ എന്നെ ഒന്നുകൂടെ മുറുക്കി കെട്ടിപ്പിടിച്ചു. ഇരുപത്തഞ്ചു വര്‍ഷങ്ങളായി കൈമാറാന്‍ മറന്നുപോയ സ്‌നേഹം ഒരു പേമാരിയായി പെയ്തിറങ്ങി. അച്ഛന്റെ കൈകൊണ്ട് ഒരു സുലൈമാനിയും കുടിച്ചു യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ സെയ്ദ്ക്കാ ചോദിച്ചു ‘മോനേ ഇനി പറ.. നാട്ടിലേക്കു തിരിച്ചുപോവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണോ?’

‘വേണം ഇക്കാ… പക്ഷേ എനിക്കല്ല… എന്റെ അച്ഛനു വേണ്ടി… കുടുംബത്തിനായ് ഈ മരുഭൂമിയില്‍ ജീവിതം ഹോമിച്ച എന്റെ അച്ഛന്‍ ഇനി വിശ്രമിക്കട്ടെ….നമ്മുടെ സ്വന്തം നാട്ടില്‍ സന്തോഷത്തോടെ…’വീട്ടുകാരുടെ സന്തോഷം കാത്തു സൂക്ഷിക്കാനായി സ്വന്തം കഷ്ടപ്പാടുകള്‍ മറച്ചുവെക്കുന്ന…,കുബ്ബൂസും പച്ചത്തൈരും കഴിച്ചിട്ട് ‘ഞങ്ങടെ ഓണസദ്യ ഗംഭീരമായിരുന്നു’ എന്ന് വീട്ടില്‍ വിളിച്ചു പറയുന്ന…സാധാരണക്കാരായ പ്രവാസികള്‍ക്കായി സ്‌നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു… (#dnPp) Riju Kamachi .

 

Related posts