എന്റെ മകള്‍ക്ക് ഞാന്‍ മഞ്ച് വാങ്ങിക്കൊടുത്തോളാം ! മഞ്ചും പുസ്തകങ്ങളും നല്‍കാന്‍ വന്നതാണ് എന്നു പറഞ്ഞ് വന്ന സംഘത്തോട് ‘ കടക്കൂ പുറത്ത്’ എന്നു പറഞ്ഞ് ഹാദിയയുടെ അച്ഛന്‍; ശ്രമം പരാജയപ്പെട്ടപ്പോള്‍ പ്രതിഷേധം…

കൊച്ചി: വൈക്കത്ത് ഇസ്ലാമായി മതംമാറിയ അഖില എന്ന ഹാദിയയുടെ വീട്ടിലേക്ക് ഫെമിനിസ്റ്റുകള്‍ എന്നവകാശപ്പെട്ടെത്തിയ സംഘം അതിക്രമിച്ചു കടന്നതില്‍ പൊലീസ് കേസെടുത്തു. വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.

അതേസമയം ഇന്ന് സംഘടിപ്പിച്ച പ്രതിഷേധത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അശോകന്‍ തന്നെ മുമ്പ് പരാതിപ്പെട്ട സംഘടനയാണ് ഫെമിനിസ്റ്റു ഗ്രൂപ്പുകളുടെ പേരില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന് പിന്നിലെന്നാണ് അറിയുന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഏഴ് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘം എത്തിയത്. വീട്ടിലെത്തിയ ഇവര്‍ മതം മാറിയ അഖിലയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ കാണാന്‍ സാധിക്കില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ, അഖിലയുടെ പിതാവ് അശോകനെ കാണണമെന്ന് ആവശ്യപ്പെട്ടു. മഞ്ചും പുസ്തകങ്ങളും പൂക്കളും കൈയില്‍ കരുതിയായിരുന്നു ഇക്കൂട്ടര്‍ വൈക്കത്തെ വീട്ടിലെത്തിയത്.

തുടര്‍ന്ന് അഖിലയുടെ പിതാവ് അശോകനെ കണ്ട സ്ത്രീകള്‍ തങ്ങള്‍ കൊച്ചിയില്‍ നിന്നെത്തിയ ഫെമിനിസ്റ്റുകളാണെന്ന് അറിയിച്ചു. ഹാദിയയ്ക്ക് കുറച്ച് ചോക്കലേറ്റുകളും പുസ്തകങ്ങളും നല്‍കാന്‍ വന്നതാണെന്നും അറിയിച്ചു. എന്റെ മകള്‍ക്ക് മഞ്ച് ഞാന്‍ വാങ്ങിക്കൊടുത്തോളാമെന്നും മകളെ കാണാന്‍ സാധിക്കില്ലെന്നും അശോകന്‍ അറിയിച്ചെങ്കിലും ഇവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല.
ഇതേത്തുടര്‍ന്ന് വീടിന് കാവലില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കം രൂക്ഷമായപ്പോള്‍ ഇവര്‍ തന്നെ പിന്‍വലിഞ്ഞ് വീടിന് അമ്പത് മീറ്റര്‍ മാറി, ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കുക, പൊലീസ് നീതി പാലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ ചാര്‍ട്ട് പേപ്പറുകള്‍ പിടിച്ച് നിന്നു. മുന്‍കൂട്ടി കരുതിയ പേപ്പറില്‍ മുദ്രാവാക്യങ്ങളും എഴുതിയിരുന്നു. ഈ സമയം ഇവിടെയെത്തിയ  മീഡിയാ വണ്‍ ചാനല്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു.

പ്രതിഷേധം നടക്കുന്നതിനിടെ സ്ഥലത്തെത്തിയ വൈക്കം സിഐയുടെ നേതൃത്വത്തിലുള്ള സംഘം വനിതകളുള്‍പ്പടെയുള്ളവരെ ലാത്തി വീശി വിരട്ടിയോടിച്ചു. രഹസ്യാന്വേഷണ വിഭാഗം ഫെമിനിസ്റ്റുകളുടെ പ്രതിഷേധം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീടിനുള്ളില്‍ തന്നെ കഴിയുന്ന ഹാദിയയ്ക്ക് സമ്മാനങ്ങളുമായാണ് തങ്ങള്‍ എത്തിയതെന്നും, റീഡേഴ്‌സ് റിവ്യൂ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ പരിചയപ്പെട്ടവരാണ് തങ്ങളെന്നും പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷബ്‌ന സുമയ്യ, മൃദുല ഭവാനി, അമ്മു, ഫൈസല്‍ ഹസൈനാര്‍, തുടങ്ങിയവരുടെ സംഘമാണ് എത്തിയത്.

പ്രതിഷേധക്കാരെ വൈക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം അറിഞ്ഞ് പ്രദേശത്തേക്ക് ധാരാളം ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. ഇതിനിടെ പ്രതിഷേധക്കാരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തുവെന്ന് ഇവര്‍ ആരോപിക്കുന്നു. തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നും, എല്ലാത്തിനും സിസിടിവി ദൃശ്യങ്ങള്‍ സാക്ഷിയാണെന്നും അശോകന്‍ പറഞ്ഞു.

ഹാദിയയുടെ വീടിന് എസ്‌ഐയുടെ നേതൃത്വത്തില്‍ ആയുധ ധാരികളായ പൊലീസുകാരുള്‍പ്പടെ 20 ഓളം പേരാണ് കാവല്‍ നില്‍ക്കുന്നത്. വീടിനുള്ളില്‍ മുഴുവന്‍ സമയവും മൂന്ന് വനിത പൊലീസും കാവലിനായുണ്ട്. മെയ് അവസാനമാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഹാദിയയുടെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. ഹാദിയയുടെ മതം മാറ്റം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നതിനിടെയാണ് പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്. വീടിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് പൊലീസ് സോഴ്‌സ് മറുനാടന്‍ മലയാളിയെ അറിയിച്ചു. ആദ്യമായാണ് ഹാദിയയുടെ വീട്ടിനുമുന്നില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നത്. സംഭവത്തെ അതീവഗൗരവമായാണ് പൊലീസും രഹസ്യാന്വേഷണ വിഭാഗവും കാണുന്നത്.

 

Related posts