ന്യൂഡൽഹി: സാന്പത്തികവളർച്ച വീണ്ടെടുക്കാനും തൊഴിൽ സൃഷ്ടിക്കാനുമായി അര ലക്ഷം കോടി രൂപയുടെ സാന്പത്തിക ഉത്തേജകപരിപാടി കേന്ദ്രഗവൺമെന്റ് പ്രഖ്യാപിക്കും. ധനകമ്മി 3.2 ശതമാനമേ ആകാവൂ എന്ന നിബന്ധന തത്കാലം മാറ്റിവയ്ക്കും.
കറൻസി റദ്ദാക്കലും വേണ്ടത്ര ഒരുക്കമില്ലാതെ ചരക്കു സേവനനികുതി (ജിഎസ്ടി) നടപ്പാക്കലും ചേർന്നു സാന്പത്തികവളർച്ച മൂന്നു വർഷത്തിനിടയിലെ ഏറ്റവും താണനിലയിലാക്കി. വളർച്ചത്തോത് ഒരു വർഷം മുന്പത്തെ 7.9 ശതമാനത്തിൽനിന്ന് 5.7 ശതമാനത്തിലേക്കു താണു. ഇതുവഴി രാജ്യത്തിനുള്ള സാന്പത്തികനഷ്ടം രണ്ടര ലക്ഷം കോടിയിലേറെ വരും. ഇതിനനുസരിച്ചു തൊഴിലും കുറഞ്ഞു.
ജിഎസ്ടി ചതിച്ചു
ജിഎസ്ടി നികുതി വരുമാനം കൂട്ടുമെന്നു കരുതിയെങ്കിലും അതു നടക്കുന്ന മട്ടില്ല. ജൂലൈയിലെ വ്യാപാരത്തിനു സമർപ്പിച്ച കണക്കനുസരിച്ചു 95,000 കോടി രൂപ നികുതിയാണു ലഭിക്കേണ്ടത്. പക്ഷേ, ജൂലൈക്കു മുന്പു വാങ്ങിയ സാധനങ്ങളുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ആയി 65,000 കോടി രൂപയാണു ഫാക്ടറികളും വ്യാപാരികളും കൂടി ചോദിച്ചിരിക്കുന്നത്. പരോക്ഷ നികുതിപിരിവ് മൊത്തം 1.2 ലക്ഷം കോടിരൂപ പ്രതീക്ഷിച്ച സ്ഥാനത്താണിത്. ഐടിസി മുഴുവൻ അനുവദിച്ചാൽ 30,000 കോടി രൂപയേ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കൂടി കിട്ടൂ.
ജൂലൈയിലേക്കാൾ മോശമാകാം ഓഗസ്റ്റിലെ നികുതി. ബുധനാഴ്ച രാത്രിയായിരുന്നു ഓഗസ്റ്റിലെ വ്യാപാരത്തിന്റെ റിട്ടേൺ സമർപ്പിക്കേണ്ട സമയം. അതവസാനിച്ചപ്പോൾ സമർപ്പിച്ച റിട്ടേൺ 29.6 ലക്ഷം മാത്രം. തലേ മാസം സമർപ്പിച്ചത് 32 ലക്ഷമാണ്. ര ണ്ടര ലക്ഷം റിട്ടേണുകൾ കുറവ്.
വരവിൽ തിരിച്ചടി
ബജറ്റിൽ പ്രതീക്ഷിച്ച പല വരുമാനവും കുറയുകയാണ്. റിസർവ് ബാങ്കിൽനിന്നു പ്രതീക്ഷിച്ചതിൽ പകുതിയേ ലാഭവീതം കിട്ടിയുള്ളൂ. പൊതുമേഖലാ ബാങ്കുകളും പ്രതീക്ഷിച്ച ലാഭം ഉണ്ടാക്കില്ല. പകരം 25,000 കോടി രൂപകൂടി അവയ്ക്കു മൂലധനത്തിനായി വേണം.
കയറ്റുമതിക്കാർക്കു ജിഎസ്ടിയും തിരിച്ചടിയായി. നികുതി അടച്ചിട്ടേ കയറ്റുമതി പറ്റൂ. അടച്ച നികുതി തിരിച്ചുകിട്ടും. പക്ഷേ അതിനു മാസങ്ങളെടുക്കും. ഇതു സ്ഥാപനങ്ങളുടെ പ്രവർത്തനമൂലധനച്ചെലവ് പല മടങ്ങായി വർധിപ്പിച്ചു. ഉത്തേജകപദ്ധതിയെപ്പറ്റി ഗവൺമെന്റിൽ രണ്ടു ചിന്താഗതിയുണ്ട്. ധനകമ്മി ലക്ഷ്യം തെറ്റിക്കരുതെന്ന് ഒരുപക്ഷം. കമ്മിലക്ഷ്യം മാറ്റിവച്ച് വളർച്ചയും തൊഴിലും ഉണ്ടാക്കണമെന്നു മറുപക്ഷം.
രാജി അഭ്യൂഹം
കേന്ദ്രഗവൺമെന്റിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ രാജിവച്ചതായ കിംവദന്തി ഇന്നലെ പരന്നു. രാജിവച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ കാലാവധി നീട്ടാൻ ആലോചിക്കുകയാണെന്നും ധനമന്ത്രാലയം വിശദീകരിക്കേണ്ടിവന്നു.
ഉത്തേജക പദ്ധതിയിൽ പ്രതീക്ഷിക്കുന്നത്
* കയറ്റുമതി പ്രോത്സാഹനം. ജിഎസ്ടി അടച്ച തുക നേരത്തേ തിരിച്ചുകൊടുക്കും.
* ഇടത്തരം – ചെറുകിട – സൂക്ഷ്മ വ്യവസായങ്ങൾക്കു പലിശ സബ്സിഡി.
*ധനകമ്മി ലക്ഷ്യം മാറ്റി പ്രഖ്യാപിക്കും. ജിഡിപിയുടെ 3.2 ശതമാനമായിരുന്നു ബജറ്റിലെ ലക്ഷ്യം. അത് 3.7 ശതമാനമെങ്കിലുമാക്കും.
*പൊതുമേഖലാ ബാങ്കുകൾക്കു കൂടുതൽ മൂലധനം. ഇതു കൂടുതൽ വായ്പ നല്കാൻ ബാങ്കുകളെ സഹായിക്കും.
മൻമോഹന്റെ വഴി
2008ൽ അമേരിക്കയിലാരംഭിച്ചു ലോകമെങ്ങും പടർന്ന സാന്പത്തികമാന്ദ്യത്തിൽ ഇന്ത്യ പിടിച്ചുനിന്നതു ഡോ. മൻമോഹൻസിംഗിന്റെ സർക്കാർ ഉത്തേജകപദ്ധതി നടപ്പാക്കിയതു വഴിയാണ്്. രണ്ടു ഘടകങ്ങളാണ് അതിനുണ്ടായിരുന്നത്. ഒന്ന് നികുതി കുറയ്ക്കൽ. രണ്ട് ചെലവ് കൂട്ടൽ.
എക്സൈസ് ഡ്യൂട്ടി നിരക്കുകൾ നാലു ശതമാനം വീതം കുറച്ചു. നാലു മാസത്തേക്കു സർക്കാരിന് 8700 കോടി രൂപ നഷ്ടം വരുത്തുന്നതായിരുന്നു അത്. കാർ, സിമന്റ്, തുണി തുടങ്ങിയവയ്ക്കെല്ലാം വില കുറഞ്ഞു. അത് അവയുടെ വില്പനയും ഉത്പാദനവും അനുബന്ധ തൊഴിലും കൂട്ടി. അടിസ്ഥാന സൗകര്യമേഖലയിലും കയറ്റുമതിയിലും വലിയ തുകമുടക്കി. അത് ഉത്പാദനവും തൊഴിലും വർധിപ്പിച്ചു. മൊത്തം 30,000 കോടി രൂപ പ്രഖ്യാപിച്ച ഉത്തേജകപദ്ധതി ഒടുവിൽ 40,000 കോടിയുടേതായി. ബജറ്റിലെ കമ്മി ലക്ഷ്യംപാളി. പക്ഷേ രാജ്യം രക്ഷപ്പെട്ടു.ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ മൻമോഹന്റെ വഴിയേ വരാൻ നിർബന്ധിതമായി. അന്നു വിദേശസംഭവഗതികളുടെ പേരിലായിരുന്നെങ്കിൽ ഇന്നു സ്വയംകൃതാനർഥം എന്ന വ്യത്യാസം മാത്രം.