സോഷ്യൽ മീഡിയ ഹർത്താലിന് പിന്നിൽ എസ്ഡിപിഐ; വടക്കൻ ജില്ലകൾ നിശ്ചലം; അപ്രഖ്യാപിത ഹർത്താൽ മനസിലാവാതെ ഇന്‍റലിജൻസും ഒന്നും ചെയ്യാനാവാതെ പോലീസും

കോഴിക്കോട്: സോഷ്യൽ മീഡിയ വഴി പ്രചരിച്ച ഹർത്താലിന്‍റെ പേരിൽ വടക്കൻ ജില്ലകൾ നിശ്ചലമായി. മലപ്പുറം, കണ്ണൂർ ജില്ലകളെയാണ് ഹർത്താൽ വലിയ തോതിൽ ബാധിച്ചത്. ആരുടെയും പേര് വയ്ക്കാതെ പ്രചരിച്ച ഹർത്താൽ സന്ദേശമായിരുന്നതിനാൽ രാവിലെ മുതൽ തന്നെ വാഹനങ്ങൾ നിരത്തിലിറങ്ങുകയും പതിവ് പോലെ കടകൾ തുറക്കുകയും ചെയ്തു.

എന്നാൽ ഒൻപതോടെ വടക്കൻ ജില്ലകളിൽ എസ്ഡിപിഐ പ്രവർത്തകർ തെരുവിലിറങ്ങി. ജമ്മു കാഷ്മീരിൽ മരിച്ച ഒൻപത് വയസുകാരിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് പ്രഖ്യാപിച്ച ജനകീയ ഹർത്താലാണെന്ന് പ്രഖ്യാപനത്തോടെയാണ് എസ്ഡിപിഐക്കാർ തെരുവുകൾ കീഴടക്കിയത്.

മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ വാഹനങ്ങൾ തടഞ്ഞതോടെ ആളുകൾ പെരുവഴിയിലായി. പലയിടത്തും എസ്ഡിപിഐക്കാർ ബലമായി കടകളടപ്പിക്കുകയും ചെയ്തു. അപ്രഖ്യാപിത ഹർത്താലായതിനാൽ പോലീസിനോ ഇന്‍റലിജൻസിനോ എസ്ഡിപിഐയുടെ ഒരു നീക്കവും മനസിലായിരുന്നില്ല. പോലീസ് തെരുവുകളിൽ ഇല്ലാതിരുന്നതിനാൽ സമരക്കാർ അക്ഷരാർഥത്തിൽ ജനജീവിതം സ്തംഭിപ്പിച്ച അവസ്ഥയായിരുന്നു മലബാർ മേഖലയിൽ.

എന്നാൽ വ്യാപകമായി വാഹനങ്ങൾ തടഞ്ഞതോടെ പോലീസ് നിരത്തിലിറങ്ങി. കോഴിക്കോട്ട് വാഹനങ്ങൾ തടയാൻ ശ്രമിക്കുകയും കടകൾ ബലമായി അടപ്പിക്കുകയും ചെയ്ത എട്ട് പേരെ കസ്റ്റഡിയിലെടുത്തു. താമരശേരി, മുക്കം, കൊയിലാണ്ടി എന്നിവടങ്ങളിലാണ് എസ്ഡിപിഐക്കാർ തെരുവ് കീഴടക്കിയത്.

താമരശേരി അടിവാരത്ത് വാഹനങ്ങൾ തടഞ്ഞിട്ടതോടെ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടന്ന ദീർഘദൂര ബസുകൾ ഉൾപ്പടെ റോഡിൽ കുടുങ്ങി. ചിലയിടത്ത് വാഹനങ്ങൾ തടഞ്ഞതിന് പുറമേ ടയറുകൾ റോഡിലിട്ട് കത്തിച്ചും തടസങ്ങൾ ഉണ്ടാക്കാൻ ശ്രമമുണ്ടായി.

മലപ്പുറത്ത് സ്വകാര്യ ബസുടമകളെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയതായും പരാതികൾ ഉയരുന്നുണ്ട്. റോഡിലിറങ്ങിയാൽ ബസുകൾ കത്തിക്കുമെന്ന ഭീഷണി ഭയന്ന് സ്വകാര്യ ബസുകൾ ഒന്നും ഓടിയില്ല. വാഹനങ്ങൾ വ്യാപകമായി തടയുകയും കടകൾ അടപ്പിക്കുകയും ചെയ്തതോടെ മലപ്പുറം അക്ഷരാർഥത്തിൽ ഹർത്താൽ ജില്ല പോലെയായി.

കണ്ണൂരിൽ നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു എസ്ഡിപിഐക്കാർ പ്രവർത്തിച്ചത്. സിറ്റി സർവീസുകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് കണ്ണൂരിൽ ഓടിയത്. കടകന്പോളങ്ങൾ അടഞ്ഞുകിടന്നതോടെ നഗരങ്ങൾ ഹർത്താലിന് സമാനമായി. ദീർഘദൂര ബസുകൾ തടഞ്ഞതോടെ യാത്രക്കാർ തെരുവിലായി. ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെ സ്വകാര്യ ബസുകൾ സർവീസ് നിർത്തുകയായിരുന്നു. കാസർഗോട്ടും എസ്ഡിപിഐക്കാർ പലയിടത്തും അപ്രഖ്യാപിത ഹർത്താലിന്‍റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചു.

Related posts