നമ്മുടെ പോലീസല്ലേ ഇതും ഇതിനപ്പുറവും നടക്കും… ചായയും പരിപ്പുവടയും കഴിച്ച് പെട്ടിക്കടയില്‍ നിന്ന തോക്കുസ്വാമി കലാപത്തിന് ശ്രമിച്ച് അറസ്റ്റിലായ ‘കോമഡിക്കഥ’ ഇങ്ങനെ

himaval 2തോക്കുസ്വാമിയെന്ന ഹിമവല്‍ഭദ്രാനന്ദയെ അറിയാത്തവര്‍ ചുരുക്കം. ഇടയ്ക്കിടെ വിവാദമുണ്ടാക്കി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന സ്വാമിക്ക് പിന്നീട് മാര്‍ക്കറ്റ് കുറയുകയും ചാനല്‍ വിട്ട് ഫേസ്ബുക്ക് വഴി ഓപ്പറേഷന്‍ തുടരുകയുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ നാലു ചീത്ത വിളിച്ച് ജയിലിലായിരുന്ന ഹിമവല്‍ഭദ്രാനന്ദ ജിഷ്ണുവിന്റെ അമ്മ ഡിജിപി ഓഫീസില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചത്. ജാമ്യമില്ലാതെ പതിനാലു ദിവസം റിമാന്‍ഡിലായത്. കേരള പോലീസിന്റെ ആടിനെ പട്ടിയാക്കുന്ന അക്കഥ ഇങ്ങനെ.

ജിഷ്ണു പ്രണോയിയെയോ അമ്മ മഹിജയെയോ നേരിട്ട് ഒരു പരിചയവുമില്ലാത്ത കക്ഷിയാണ് തോക്കുസ്വാമി. മഹിജ ഡിജിപി ഓഫീസിലെത്തിയ ദിവസം തോക്കുസ്വാമിയും കെട്ടും കിടക്കയുമായി തിരുവനന്തപുരത്തെത്തി. കേരളത്തെ ഞെട്ടിക്കുന്ന ഒരു ബോംബ് കൈയിലുണ്ടത്രേ. അത് ഡിജിപിക്ക് നല്കുകയായിരുന്നു കഥാനായകന്റെ ലക്ഷ്യം. സംഭവദിവസം രാവിലെ ഡിജിപി ഓഫീസിനു മുന്നിലെ പെട്ടിക്കടയില്‍ ചായയൊക്കെ കുടിച്ച് നില്ക്കുമ്പോഴാണ് മഹിജയെ പോലീസ് തടയുന്നതും ഷാജഹാനെയൊക്കെ കസ്റ്റഡിയിലെടുക്കുന്നത്. ഇതുകണ്ട് ചെറിയ കമന്റൊക്കെ പാസാക്കി നില്ക്കുമ്പോഴാണ് മ്യൂസിയം എസ്‌ഐയുടെ ദൃഷ്ടിയില്‍ സ്വാമി പെടുന്നത്. ഉടന്‍ ചോദ്യം വന്നു, ‘എന്താ ഇവിടെ’. സ്വാമിയുടെ മറുപടിയും പെട്ടെന്നായിരുന്നു. ‘ഡി.ജി.പിയെ കാണാന്‍ വന്നതാണ്.

ചോദ്യവും പറച്ചിലുമൊന്നും പിന്നെ ഉണ്ടായില്ല. നേരെ പോലീസിന്റെ ഇടിവണ്ടിയിലേക്ക് സ്വാമിക്ക് പ്രമോഷന്‍. സ്റ്റേഷനില്‍നിന്ന് നേരെ കോടതിയിലേക്ക്. കോടതിയില്‍വച്ചാണ് താന്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് പിടിയിലായതെന്ന കാര്യം സ്വാമി അറിയുന്നതത്രേ. എന്തായാലും ഇപ്പോള്‍ പതിനാലു ദിവസം പൂജപ്പുര ജയിലിലാണ് കക്ഷി.

Related posts