ഇടപാടുകാരെ കണ്ടെത്തുന്നത് വാട്‌സ് ആപ്പിലൂടെ; ഇരകളില്‍ പലരും പതിനെട്ടു വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍; വേറിട്ടരീതിയില്‍ പെണ്‍വാണിഭം നടത്തി അമ്മയും മകളും…

 

കൗമാരക്കാരികളായ പെണ്‍കുട്ടികളെ ചതിയിലൂടെ ദുബായിലെത്തിച്ച ശേഷം പെണ്‍വാണിഭത്തിനുപയോഗിക്കുന്ന യുവതിയായ വീട്ടമ്മയും മാതാവും പിടിയില്‍. വിദേശരാജ്യങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ രഹസ്യമായി യുഎഇലെത്തിച്ച ശേഷം കൂടെ താമസിപ്പിച്ചാണ് ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്. രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇവര്‍ക്കു പിടിവീണത്. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതിയിലാണ് കേസ്. ഇവര്‍ വാട്സ് ആപ്പ് വഴിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. കലാപ കലുഷിതമായ അറബ് രാജ്യങ്ങളില്‍ നിന്നാണ് ഇവര്‍ പെണ്‍കുട്ടികളെ ദുബായിലെത്തിച്ചിരുന്നത്. നിരവധി പെണ്‍കുട്ടികളെ യുവതിയും മാതാവും ഇത്തരത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്റ്റിലായ യുവതിയും മാതാവും ഇറാഖ് സ്വദേശികളാണ്. വീട്ടമ്മയ്ക്ക് 31 വയസും മാതാവിന് 64 വയസുമാണ്. ഇരുവര്‍ക്കുമെതിരേ ഇറാഖില്‍ നിന്ന് പെണ്‍വാണിഭത്തതിന് എത്തിച്ച പെണ്‍കുട്ടി തന്നെയാണ് പരാതി കൊടുത്തത്.

മികച്ച ജീവിത സാഹചര്യങ്ങള്‍ കാട്ടി പ്രലോഭിപ്പിച്ചാണ് പരാതിക്കാരിയായ പെണ്‍കുട്ടിയെ ഇവര്‍ 2013ല്‍ ദുബായിലെത്തിക്കുന്നത്.ഈ പെണ്‍കുട്ടിയുടെ സഹോദരിയെയും വീട്ടമ്മ ഇത്തരത്തില്‍ വഞ്ചിച്ചിട്ടുണ്ട്. ഇവരുടെ വിസാ നടപടികള്‍ എളുപ്പമാക്കുന്നതിന് വയസ് കൂട്ടിപ്പറയുകയാണ് ചെയ്യുന്നത്. പ്രായപൂര്‍ത്തിയായെന്ന രേഖയുണ്ടാക്കിയാണ് ദുബായിലെത്തിക്കുക. തുടര്‍ന്ന് വാട്സ് ആപ്പ് വഴി പുരുഷന്‍മാരെ ക്ഷണിക്കും. പെണ്‍കുട്ടികളുടെ ഫോട്ടോ വാട്സ് ആപ്പ് വഴി കൈമാറിയാണ് പുരുഷന്‍മാരെ ആകര്‍ഷിക്കുന്നത്. തുടര്‍ന്ന് ആളുകള്‍ പറയുന്ന സ്ഥലത്തേക്ക് പെണ്‍കുട്ടികളെ എത്തിക്കും. ചിലപ്പോള്‍ പുരുഷന്‍മാര്‍ ഇങ്ങോട്ടും വരാറുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ദുബായില്‍ കടുത്ത ശിക്ഷ കിട്ടുന്ന കുറ്റമാണ് മനുഷ്യക്കടത്ത്. വീട്ടമ്മയ്ക്കും മാതാവിനുമെതിരേ മനുഷ്യക്കടത്ത് കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

വിദേശരാജ്യത്തു നിന്നും ഇങ്ങനെ കൊണ്ടുവരുന്ന പെണ്‍കുട്ടികളെ വിവാഹം നടത്തിയെന്ന വ്യാജ രേഖയുണ്ടാക്കി കബളിപ്പിക്കുന്നുണ്ട്. ഇരയായ മറ്റൊരു പെണ്‍കുട്ടി ഇത്തരത്തിലുള്ള കാര്യങ്ങളാണ് പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് സംഘം ഖവാനീജിലെ വില്ലയില്‍ റെയ്ഡ് നടത്തി. ഇവിടെയുണ്ടായിരുന്ന പെണ്‍കുട്ടികളെ ദുബായ് ഫൗണ്ടേഷന്റെ കേന്ദ്രത്തിലേക്ക് മാറ്റി. ഇറാഖ് സ്വദേശിയാണ് പരാതിക്കാരി. ഇവളെ ദുബായിലെത്തിച്ച ശേഷം നിരവധി കടലാസുകളില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചു. വിസാ നടപടികള്‍ക്ക് വേണ്ടിയാണിതെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ സിറിയക്കാരനായ ഒരു യുവാവിനെ വിവാഹം ചെയ്തുവെന്ന രേഖയുണ്ടാക്കാനായിരുന്നു ഈ ഒപ്പുകള്‍. ഇത്തരത്തില്‍ രേഖകള്‍ ഉണ്ടാക്കിയാല്‍ ഏത് സമയത്തും പുരുഷനൊപ്പം യാത്ര ചെയ്യാനും ഹോട്ടലുകളില്‍ താമസിക്കാനും സാധിക്കും. ഇതിനു വേണ്ടിയായിരുന്നു ഈ രേഖയെന്ന പിന്നീടാണ് ബോധ്യപ്പെട്ടതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

വ്യാജ വിവാഹ രേഖയുണ്ടാക്കുന്നതിനായാണ് പ്രായത്തില്‍ തട്ടിപ്പ് നടത്തുന്നത്. ഇറാഖില്‍ നിന്നെത്തിയ 17 കാരിയെ വീട്ടമ്മ സിറിയക്കാരനായ യുവാവുമായി വിവാഹം ചെയ്ത രേഖയുണ്ടാക്കി. വീട്ടമ്മയുടെ സുഹൃത്തായിരുന്നുവത്രെ ഈ സിറിയക്കാരന്‍. ഇത്തരത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്ന പെണ്‍കുട്ടികളെ തൊട്ടടുത്തായുള്ള വില്ലകളിലാണ് താമസിപ്പിച്ചിരുന്നത്. ഇതില്‍ ഇറാഖില്‍ നിന്ന് കൊണ്ടുവന്ന പെണ്‍കുട്ടിയെ കുടുംബത്തെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണത്രെ ദുബായിലെത്തിച്ചത്. പെണ്‍കുട്ടിയുടെ ഇളയ സഹോദരിയെ ബലാല്‍സംഗം ചെയ്യുമെന്നായിരുന്നുവത്രെ ഭീഷണി. ദിവസങ്ങള്‍ക്ക് മുമ്പാണ് വാണിഭ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ട പെണ്‍കുട്ടി രക്ഷപ്പെട്ടത്. വില്ലയില്‍ നിന്നു പുറത്തെത്തിയ ഇവര്‍ മറ്റൊരു സ്ത്രീയെ കണ്ടു വിവരങ്ങള്‍ പറഞ്ഞു. ഈ സ്ത്രീയാണ് പെണ്‍കുട്ടിയെ പോലീസില്‍ എത്തിച്ചത്.

 

Related posts