തട്ടിപ്പ് പുറത്തറിയിച്ചു, മനീഷ് ഭാര്യയെ കൊല്ലാന്‍ തോക്കുമായി ക്ലിനിക്കിലെത്തി, വെടിപൊട്ടാത്തതിനാല്‍ രക്ഷപ്പെട്ടത് സഹപ്രവര്‍ത്തകര്‍, വിവാഹ തട്ടിപ്പുവീരന്‍ കുടുങ്ങിയതിങ്ങനെ

ക്ലിനിക്കില്‍ ഡോക്ടറെ കൊല്ലാനെത്തിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ മാനസരോവറിലാണ് സംഭവം. മനീഷ് കൗള്‍ എന്ന വരുണ്‍ കൗളാണ് പോലീസ് കസ്റ്റഡിയിലായത്. ഭാര്യ തനിക്കെതിരെ നല്‍കിയ പരാതിയാണ് ഇയാളെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. വരുണ്‍ കൗളിനെ താന്‍ ഒരു വൈവാഹിക വെബ്‌സൈറ്റിലൂടെയാണ് പരിചയപ്പെട്ടതെന്നും അതില്‍ കൗള്‍ ഒരു എംബിബിഎസ് ഡോക്ടറാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതായും കാട്ടിയാണ് ഭാര്യ പോലീസിന് പരാതി നല്‍കിയിരുന്നത്.

ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായും പരാതിയില്‍ പറയുന്നു. മാത്രമല്ല ഭര്‍തൃപിതാവ് വ്യോമസേനയില്‍ നിന്ന് വിരമിച്ചതാണെന്നും കള്ളം പറഞ്ഞു. തന്നെ പലവട്ടം അയാള്‍ പീഡനത്തിനിരയാക്കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തനിക്കെതിരെ ഭാര്യ പരാതി നല്‍കിയതില്‍ രോഷാകുലനായ വരുണ്‍ കൗള്‍ ഭാര്യയെ കൊല്ലാനായി വെള്ളിയാഴ്ചയാണ് പശ്ചിമ ഡല്‍ഹിയിലെ മാനസരോവറിലുള്ള ക്ലിനിക്കിലെത്തിയത്.

ഈ സമയം കൗളിന്റെ ഭാര്യ അവിടെ ഇല്ലായിരുന്നു. തുടര്‍ന്ന് കൗള്‍ തന്റെ കൈത്തോക്ക് നീട്ടി ഭാര്യയുടെ സഹപ്രവര്‍ത്തകരിലൊരാളെ ഭീഷണിപ്പെടുത്തി. പോലീസെത്തിയപ്പോള്‍ ഇയാള്‍ നിറയൊഴിക്കാന്‍ ശ്രമിച്ചെങ്കിലും തോക്കിന്റെ തകരാറു കാരണം തിര കുരുങ്ങിക്കിടന്നതിനാല്‍ അപകടം ഒഴിവായി. ഏറ്റുമുട്ടലിനു ശേഷമാണ് ഇയാളെ പൊലീസ് കീഴടക്കിയത്.

Related posts