ദാ പിടിച്ചോ അടുത്തത് ! പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോബ് പരീക്ഷിക്കാനൊരുങ്ങി ഉത്തരകൊറിയ; ആറ്റംബോബിനേക്കാള്‍ മാരകമായ ബോംബ് സമുദ്രത്തിന്റെ സന്തുലിതാവസ്ഥ തന്നെ തകര്‍ക്കും

സോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് താക്കീതായി ആണവ പരീക്ഷണം നടത്തുമെന്ന് ഉത്തരകൊറിയ. പസിഫിക് സമുദ്രത്തില്‍ ഏറ്റവും ശക്തിയേറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനാണ് ഉത്തര കൊറിയയുടെ പദ്ധതി. ഉത്തരകൊറിയയെ തകര്‍ത്തു തരിപ്പണമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് മറുപടിയായാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാന്‍ ആലോചിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി റി യോങ് ഹോ വെളിപ്പെടുത്തി. ന്യൂയോര്‍ക്കില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴായിരുന്നു റി യോങ് ഹോ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘അപ്രതീക്ഷിത ശക്തിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ നേതാവാണ് കാര്യങ്ങള്‍ തീരുമാനിക്കുക. കൂടുതല്‍ അറിയില്ല’- റി യോങ് ഹോ പറഞ്ഞു.

ഈ മാസമാദ്യം ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് ഉത്തര കൊറിയ ലോകത്തെ ഞെട്ടിച്ചിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ അവസാന നാളുകളില്‍ ജപ്പാനിലെ ഹിരോഷിമയില്‍ യുഎസ് ബോംബര്‍ വിമാനങ്ങള്‍ വര്‍ഷിച്ച ‘ലിറ്റില്‍ ബോയ്’ അണുബോംബിന്റെ (15 കിലോ ടണ്‍) എട്ടിരട്ടി (120 കിലോ ടണ്‍) സംഹാരശേഷി ഇതിനുണ്ടായിരുന്നെന്നാണു നിഗമനം. വിവിധ ഭൂചലനമാപിനികളില്‍ 6.3 തീവ്രതയാണ് സ്‌ഫോടനം രേഖപ്പെടുത്തിയത്. ഉത്തരകൊറിയയുടെ ആറാമത്തെ ആണവ പരീക്ഷണമായിരുന്നു ഇത്. ഇതുവരെ നടത്തിയതില്‍ ഏറ്റവും ശക്തവുമാണിത്. ഇതിനേക്കാള്‍ വലിയ അണുബോംബ് പരീക്ഷിക്കാനാണു ഉത്തര കൊറിയ തയാറെടുക്കുന്നത്.

ഉത്തരകൊറിയയ്ക്കു മേല്‍ ഉപരോധം ശക്തമാക്കാന്‍ ട്രംപ് ഉത്തരവ് ഇറക്കിയതിനു തൊട്ടുപിന്നാലെയാണ് ഉത്തരകൊറിയയുടെ പുതിയ പ്രഖ്യാപനം. ‘ഭ്രാന്തുപിടിച്ച യുഎസ് വൃദ്ധനാ’ണ് ട്രംപ് എന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വിശേഷിപ്പിച്ചിരുന്നു. കിമ്മും ഉത്തരകൊറിയയും ഭീഷണി തുടര്‍ന്നാല്‍ ഉത്തരകൊറിയയെ ഭൂമുഖത്തു നിന്നു നീക്കം ചെയ്യുമെന്നായിരുന്നു ഐക്യരാഷ്ട്രസഭയിലെ കന്നി പ്രസംഗത്തില്‍ ട്രംപ് തുറന്നടിച്ചത്. തുടര്‍ച്ചയായി ആണവ പരീക്ഷണങ്ങള്‍ നടത്തുന്നതിനാല്‍ ഉത്തരകൊറിയയ്ക്കു മേല്‍ യുഎന്‍ രക്ഷാസമിതി കടുത്ത ഉപരോധമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Related posts