വാജിബിന് സുവര്‍ണ ചകോരം; സഞ്ജു സുരേന്ദ്രന്‍ മികച്ച നവാഗത സംവിധായകന്‍; തൊണ്ടിമുതലിന് പ്രത്യേക നെറ്റ്പാക് പുരസ്‌കാരം…

തിരുവനന്തപുരം:കേരളത്തിന്റെ 22-ാം രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പലസ്തീന്‍ ചിത്രം വാജിബിന്. പതിനഞ്ചു ലക്ഷം രൂപയാണ് പുരസ്‌കാര തുക. വാജിബിന്റെ സംവിധായക ആന്‍മരിയ വാസിര്‍ മന്ത്രി തോമസ് ഐസക്കില്‍ നിന്ന് ഏറ്റുവാങ്ങി. മികച്ച സംവിധായികയ്ക്കുള്ള രജതചകോരം അനുജ ബൂന്യവാതനയും (മലില ദി ഫെയര്‍വെല്‍ ഫ്‌ളവര്‍) നവാഗത സംവിധായകനുള്ള രജതചകോരം സഞ്ജു സുരേന്ദ്രനും (ഏദന്‍) കരസ്ഥമാക്കി. മാര്‍കോ മുള്ളര്‍ അധ്യക്ഷനായുള്ള ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.

മേളയില്‍ 65 രാജ്യങ്ങളില്‍നിന്നുള്ള 190ല്‍ പരം ചിത്രങ്ങളാണു പ്രദര്‍ശിപ്പിച്ചത്. ലോക സിനിമാ വിഭാഗത്തിലെ 81 ചിത്രങ്ങളും മല്‍സര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങളുമുള്‍പ്പെടെ 14 സിനിമകളുണ്ടായിരുന്നു. ജൂറി അംഗങ്ങളായ ടി.വി.ചന്ദ്രന്‍, കാര്‍ലോസ് മൊറെ, അലക്സാണ്ടര്‍ സൊകുറൊവ് എന്നിവരുടെ ചിത്രങ്ങളും മേളയിലുണ്ടായിരുന്നു. കാന്‍ഡലേറിയ, ഗ്രെയ്ന്‍, പൊംഗ്രനേറ്റ് ഓര്‍ച്ചാഡ്, സിംഫണി ഫോര്‍ അനാ, വൈറ്റ് ബ്രിഡ്ജ്, ഇന്ത്യന്‍ ചിത്രമായ ന്യൂട്ടന്‍ എന്നിവ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി.

ഫ്രഞ്ച് സംവിധായകനായ റോള്‍പെക്കിന്റെ ദ് യങ് കാള്‍മാര്‍ക്സും റഷ്യന്‍ ചിത്രം ലവ്ലെസും ഇറാനിയന്‍ ചിത്രം കുപാലും ഹംഗേറിയന്‍ ചിത്രം ഓറേറോ ബോറിയാലിസും ലോകസിനിമാ വിഭാഗത്തില്‍ പ്രേക്ഷകശ്രദ്ധ നേടി. വൈകിട്ട് നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങ് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു. വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സൊക്കുറോവിന് സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം തോമസ് ഐസക് സമ്മാനിച്ചു.

പ്രേക്ഷക പുരസ്‌കാരം റയാന ഒബര്‍മെയര്‍ സംവിധാനം ചെയ്ത ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക് എന്ന ചിത്രത്തിനാണ്.മലയാളചിത്രത്തിനുള്ള പ്രത്യേക നെറ്റ്പാക് പുരസ്‌കാരം തൊണ്ടിമുതലും ദൃക്‌സാക്ഷിയും കരസ്ഥമാക്കി.

Related posts