അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനുറച്ച് ഇന്നസെന്റ്; ബാലചന്ദ്രമേനോന് നറുക്കു വീഴാന്‍ സാധ്യത; ഇതിനോട് യോജിക്കാതെ മഞ്ജുവും സംഘവും; നടി ആക്രമിക്കപ്പെട്ട കേസ് അമ്മയുടെ അടിവേരിളക്കുമോ ?

balu600കൊച്ചി: നടിയെ ആക്രമിച്ച കേസ് മലയാള സിനിമാ സംഘടനയായ അമ്മയ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ അതിരൂക്ഷമാക്കിയതായി സൂചന. ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം ഒഴിയാനൊരുങ്ങുന്നതായാണ് വിവരം. ഇക്കാര്യം മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ഇന്നസെന്റ് വിശദീകരിച്ചു കഴിഞ്ഞു. ജനപ്രതിനിധിയായ തനിക്ക് ഇനി ആരേയും സംരക്ഷിക്കാന്‍ കഴിയില്ലയെന്നും ഈ സാഹചര്യത്തില്‍ അധ്യക്ഷ പദം ഒഴിയുന്നതാണ് നല്ലതെന്നും ഇന്നസെന്റ് പറഞ്ഞതായാണ് വിവരം. ഈ സാഹചര്യത്തില്‍ ബാലചന്ദ്രമേനോന് നറുക്ക് വീഴാനാണ് സാധ്യത. എന്നാല്‍ ഇന്നസെന്റിനെ പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്താന്‍ പല രീതിയിലുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

മോഹന്‍ലാലിനും മമ്മൂട്ടിക്കും പ്രസിഡന്റ് സ്ഥാനത്തോടു താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് ബാലചന്ദ്രമേനോനെ പരിഗണിക്കുന്നത്. എന്നാല്‍ നിര്‍ണ്ണായക ഘട്ടത്തില്‍ സംഘടനയുടെ തലപ്പത്ത് വരാന്‍ ബാലചന്ദ്രമേനോന്‍ തയ്യാറാകുമോ എന്നത് ശ്രദ്ധേയമാണ്. പൊതുസമ്മതനെന്ന പ്രതിച്ഛായയാണ് ബാലചന്ദ്രമേനോനിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. അതിനിടെ നിലവിലെ വിവാദങ്ങളുടെ സാഹചര്യത്തില്‍ സംഘടനയുടെ ഭാരവാഹികള്‍ എല്ലാം രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. അമ്മയുടെ യോഗത്തിന് ശേഷം ഇരയെ അക്രമിച്ച ഗൂഢാലോചനക്കേസില്‍ സംശയ നിഴലിലുള്ള വ്യക്തിയെ പിന്തുണച്ചവര്‍ക്ക് സംഘടനയുടെ തലപ്പത്ത് ഇരിക്കാന്‍ അര്‍ഹതയില്ലെന്നാണ് ഈ ആവശ്യം ഉന്നയിക്കുന്നവരുടെ നിലപാട്.

കുഞ്ചാക്കോ ബോബനേപ്പോലൊരാള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വരണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും സൂപ്പര്‍താരങ്ങളുടെ ഇഷ്ടമനുസരിച്ചേ കാര്യങ്ങള്‍ നടക്കുകയുള്ളൂ എന്നതാണ് വാസ്തവം. ഈ സാഹചര്യത്തില്‍ ഇന്നസെന്റ് ഒഴിഞ്ഞാല്‍ ബാലചന്ദ്രമേനോന്‍ തന്നെയാകും പ്രസിഡന്റ് എന്നാണ് സൂചന. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്‍ പങ്കാളിയെന്ന നിലയില്‍ പ്രതിയാകുന്നവരെയെല്ലാം സംഘടനയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത് നിര്‍ത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

താര സംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സംഘടനയിലെ അംഗവും എംഎല്‍എയുമായ കെ.ബി. ഗണേശ് കുമാര്‍ പ്രസിഡന്റ് ഇന്നസെന്റിന് അയച്ച കത്ത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. നടിക്ക് ക്രൂരമായ അനുഭവമുണ്ടായപ്പോള്‍ ‘അമ്മ’ ഇടപെട്ടില്ല. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് എല്ലാവരും സ്വന്തം കാര്യം നോക്കണമെന്നും ഗണേശ് കുമാര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കത്ത് പുറത്തായത് ഇന്നസെന്റിനു നാണക്കേടാവുകയും ചെയ്തു.

ഇതിന് പിന്നാലെ ഇടതുപക്ഷവും കടുത്ത നിലപാട് എടുത്തു. പാര്‍ലമെന്റിലെ ഇടത് അംഗം എന്തിന്റെ പേരിലായാലും പീഡനക്കേസില്‍ ആരോപണ വിധേയനെ സംരക്ഷിക്കുമെന്ന് പറയുന്നത് ശരിയല്ല. അതും പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ഈ സാഹചര്യത്തില്‍ ഇന്നസെന്റ് പൊലീസ് അന്വേഷണത്തെ തള്ളിപ്പറയുന്നത് അംഗീകരിക്കാനും കഴിയില്ല. അതുകൊണ്ട് തന്നെ അമ്മയുടെ സ്ഥാനത്ത് തുടരുന്നതിനെ അംഗീകരിക്കാനാവില്ലെന്നാണ് സി.പി.എം നിലപാട്. ഇരയ്‌ക്കൊപ്പമാണ് പാര്‍ട്ടിയെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തെ ഗൗരവത്തോടെ ഇന്നസെന്റ് കണ്ടേ മതിയാകൂവെന്നാണ് ആവശ്യം.

അമ്മയ്‌ക്കെതിരെ വിമര്‍ശനവും ആരോപണങ്ങളുമായി കൂടുതല്‍ താരങ്ങള്‍ രംഗത്ത് എത്തിയും ഇന്നസെന്റിന് തിരിച്ചടിയാണ്. നടനും സംവിധായകനുമായ ബാബുരാജും അമ്മയ്‌ക്കെതിരേ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.’അമ്മ’യുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നു പണം ആദായനികുതി വകുപ്പ് കള്ളപ്പണമെന്ന പേരില്‍ കണ്ടുകെട്ടിയതും തിരിച്ചടിയാണ്. അമ്മയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 12 കോടിയില്‍ ഒന്‍പതു കോടി രൂപയാണ് ആദായനികുതി വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിപ്രകാരം പിടിച്ചെടുത്തത്. അതേസമയം പണം കണ്ടുകെട്ടിയത് പുറത്തറിയാതിരിക്കാന്‍ അംഗങ്ങളെ പോലും അറിയിക്കാതെ നേതൃത്വം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായി രജിസ്റ്റര്‍ ചെയ്യാതിരുന്നതാണ് പണം നഷ്ടമാക്കാന്‍ ഇടയാക്കിയത്. താരങ്ങള്‍ സ്‌റ്റേജ്‌ഷോ നടത്തിയും സംഭാവന സ്വീകരിച്ചും സമാഹരിച്ച പണം നിലവിലെ നേതൃത്വത്തിന്റെ അശ്രദ്ധയെ തുടര്‍ന്ന് നഷ്ടമായത് സംഘടനയ്ക്കുള്ളില്‍ പൊട്ടിത്തെറിക്ക് ഇടയാക്കിയിട്ടുണ്ട്.

കണക്കില്‍പ്പെടാത്ത പണം സൂക്ഷിച്ചതിന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയപ്പോഴാണ് അമ്മയുടെ നേതൃത്വവും ഇക്കാര്യം ശ്രദ്ധിക്കുന്നത്. സംഘടനയുടെ രജിസ്‌ട്രേഷനില്‍ പ്രശ്‌നമുണ്ടെന്ന് ഓഡിറ്റര്‍മാരും മുന്നറിയിപ്പ് നല്‍കാത്തത് താരങ്ങള്‍ക്കിടയില്‍ കടുത്ത ആശയക്കുഴപ്പമാണുണ്ടാക്കിയത്. പണം നഷ്ടപ്പെടാതിരിക്കാന്‍ താരരാജാക്കന്മാര്‍ തന്നെ രംഗത്തിറങ്ങിയെങ്കിലും വഴങ്ങാന്‍ ആദായനികുതി വകുപ്പ് തയാറായില്ല. ഇതോടെ ഈ പണമുപയോഗിച്ച് പാവപ്പെട്ടവര്‍ക്ക് വീടു വച്ചുനല്‍കാന്‍ ശ്രമമുണ്ടായെങ്കിലും അതും വിജയിച്ചില്ല.ഇതിനിടെ പ്രധാനമന്ത്രിയെ നേരിക്കണ്ട് സംഭവം വിശദീകരിക്കാന്‍ തീരുമാനിച്ചെങ്കിലും ഇത് നടക്കില്ലെന്നും ബോധ്യമായതോടെ പിഴയടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതിന് പിഴയായി ആദായനികുതി വകുപ്പ് ഈടാക്കിയത് മൊത്തം തുകയുടെ 80 ശതമാനമായിരുന്നു. ഇതോടെ 12 കോടിയുടെ സമ്പാദ്യം മൂന്നുകോടിയായി ചുരുങ്ങി. ഇതും ഇന്നസെന്റിന്റെ പിടിപ്പുകേടാണെന്ന ആരോപണമുണ്ടായി. സാഹചര്യങ്ങളെല്ലാം പ്രതികൂലമാണെന്ന തിരിച്ചറിവാണ് ഇന്നസെന്റിനെ പടിയിറങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.

Related posts