പുരട്ചി തലൈവി! തമിഴ്മക്കളുടെ പ്രിയ നേതാവ് ജയലളിതയുടെ സംഭവബഹുലമായ ജീവിതത്തിലൂടെ…

jayalalitha1ഒരു ജനത ഒരു സ്ത്രീയെ ഇത്രത്തോളം സ്‌നേഹിച്ചിട്ടുണ്ടാവില്ല. അതായിരുന്നു തമിഴ്‌നാട്ടിലെ ജനങ്ങളും മുഖ്യമന്ത്രിയായ ജയലളിതയും തമ്മിലുള്ള ബന്ധം. തമിഴ്മക്കള്‍ക്ക് അവര്‍ വെറുമൊരു മുഖ്യമന്ത്രിയായിരുന്നില്ല, അമ്മയായിരുന്നു. ഇപ്പോള്‍ മരണത്തോടു മല്ലടിച്ച് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കിടക്കുമ്പോള്‍  വെളിയില്‍ പ്രാര്‍ഥനയോടെ കാത്തു നില്‍ക്കുന്ന ജനക്കൂട്ടം സാക്ഷ്യം. ജയലളിത എന്ന സിനിമാതാരത്തില്‍ നിന്നും തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലേക്കുള്ള യാത്ര ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു.

1948  ഫെബ്രുവരി 24ന് കര്‍ണാടകത്തിലെ മാണ്ഡ്യയിലുള്ള മേലുകോട്ടെ എന്ന സ്ഥലത്തായിരുന്നു ജയലളിതാ ജയറാം എന്ന ജെ. ജയലളിതയുടെ ജനനം. ജയലളിതയുടേത് ഒരു തമിഴ് അയ്യങ്കാര്‍ കുടുംബമായിരുന്നു. മൈസൂറിലെ വോഡയാര്‍ രാജകുടുംബത്തിന്റെ തായ് വഴിയില്‍ പെട്ടതായിരുന്നു ജയയുടെ കുടുംബം. പിതാവ് ജയറാം ഒരു വക്കീലായിരുന്നു. ജയയുടെ രണ്ടാം വയസില്‍ പിതാവ് മരണമടഞ്ഞു. അതിനുശേഷം ജയ അമ്മയ്ക്കും സഹോദരന്‍ ജയകുമാറിനുമൊപ്പം ബംഗലുരുവിലേക്കു താമസംമാറി. അക്കാലത്ത് ജയയുടെ അമ്മ വേദവതി സന്ധ്യ എന്ന പേരില്‍ സിനിമയില്‍ അഭിനയിച്ചിരുന്നു. ബിഷപ് കോട്ടണ്‍ ഗേള്‍സ് സ്കൂളിലായിരുന്നു പ്രാഥമീക വിദ്യാഭ്യാസം.

അതിനുശേഷം ജയയും കുടുംബവും മദ്രാസിലേക്കു താമസം മാറി. മദ്രാസിലെ സേക്രട്ട് ഹാര്‍ട്ട് മെട്രിക്കുലേഷന്‍ സ്കൂളില്‍ ചേര്‍ന്ന് ജയ പഠനം തുടര്‍ന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന ജയയ്ക്ക് ലഭിച്ച ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പ് മികവിന്റെ സാക്ഷ്യപത്രമായിരുന്നു. എന്നാല്‍ തുടര്‍ന്നു പഠിക്കുന്നതിനു പകരം അമ്മയുടെ ചുവടുപിടിച്ച് സിനിമയിലേക്കു പ്രവേശിക്കുകയായിരുന്നു ജയ ചെയ്തത്. വെറും പതിനഞ്ചു വയസുള്ളപ്പോള്‍ തന്നെ തമിഴ്‌സിനിമാലോകം ജയയ്ക്ക് കൈ നിറയെ ഹിറ്റുകള്‍ സമ്മാനിച്ചു. എന്നാല്‍ ഇതിനിടയില്‍ സഹോദരന്‍ മരിച്ചത് ജയയ്ക്ക് വേദനയായി. തമിഴ് സിനിമാലോകത്ത് മിന്നും താരമായി ഉദിച്ചുയര്‍ന്നു കഴിഞ്ഞ ജയയെത്തേടി ഒരു ഇംഗ്ലീഷ് ചിത്രവുമെത്തി. എപ്പിസ്റ്റില്‍ എന്ന പേരില്‍ 1961ല്‍ പുറത്തിറങ്ങിയ ആ ചിത്രം സംവിധാനം ചെയ്തത് മുന്‍ രാഷ്ട്രപതിയായ വി. വി ഗിരിയുടെമകന്‍ ശങ്കര്‍ ഗിരിയായിരുന്നു.
jayalalitha2
1981ല്‍ എഐഎഡിഎംകെയില്‍ ചേര്‍ന്നതോടെയാണ് ജയയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1988ല്‍ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത് രഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ലായി. തമിഴ്‌സിനിമയിലെ സൂപ്പര്‍താരവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന എംജിആറുമായി ജയ സൗഹൃദം കാത്തു സൂക്ഷിച്ചു. നിരവധി പടങ്ങളില്‍ ജയയുടെ നായകനായിരുന്ന എംജിആര്‍ ജയ രാഷ്ട്രീയത്തില്‍ ഉയരങ്ങള്‍ താണ്ടിയതിനു പിന്നിലെ നിര്‍ണായക ശക്തിയായി. എന്നാല്‍ എംജിആറിന്റെ മരണത്തോടെ ജയയെ മോശമായി ചിത്രീകരിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശ്രമം നടന്നു. 1989ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജയ നിയമസഭാ ചരിത്രത്തിലെ ആദ്യ വനിതാപ്രതിപക്ഷ നേതാവായി.

1991ല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സഖ്യമുണ്ടാക്കി ഏതാനും ദിവസം പിന്നിടുമ്പോഴേക്കും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് ജയയ്ക്ക് ഗുണമായി. സഹതാപതരംഗത്തില്‍ വന്‍ഭൂരിപക്ഷത്തില്‍ ജയ ജയിച്ചു. ഇതോടെ തമിഴ്‌നാടിന്റെ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രി എന്ന ബഹുമതിയും ജയയ്ക്ക് സ്വന്തമായി. 1996ല്‍ ഭരണകാലാവധി അവസാനിക്കും വരെ ജയ പദവിയില്‍ തുടര്‍ന്നു.

എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ ഭരണം നേടുന്നതില്‍ പരാജയപ്പെട്ടു, കടുത്ത ഭരണവിരുദ്ധ വികാരമായിരുന്നു ഇതില്‍ പ്രധാനം. ജയയുടെയും മന്ത്രിമാരുടേയും പേരിലുള്ള അഴിമതിയാരോപണങ്ങളായിരുന്നു ഇതിന് ആക്കം കൂട്ടിയത്. കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ അധികാരത്തിലേറി. എന്നാല്‍ അഞ്ചു വര്‍ഷത്തിനു ശേഷം 2001ല്‍ നടന്ന അടുത്ത തെരഞ്ഞെടുപ്പില്‍ ജയ ശക്തമായി തിരിച്ചുവന്നു. തിരഞ്ഞെടുപ്പിനു മുമ്പേ നടന്ന സര്‍വേകളെയെല്ലാം നിഷ്ഫലമാക്കുന്നതായിരുന്നു ജയയുടെ വിജയം. എന്നാല്‍ മെയ് 14ന് ആരംഭിച്ച ഭരണം സെപ്റ്റംബര്‍ 21ന് അവസാനിച്ചു. ജയയുടെ നിയമനം ഭരണഘടനാവിരുദ്ധമാണെന്നു കണ്ടതിനെത്തുടര്‍ന്നായിരുന്നു അത്. അതിനുശേഷം ജയയുടെ വിശ്വസ്തനായ ഒ. പന്നീര്‍ശെല്‍വം മുഖ്യമന്ത്രിയായി.നിരപരാധിയാണെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന്  2002 മാര്‍ച്ചില്‍ മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിലേറി. 2006വരെ തുടരുകയും ചെയ്തു.
jayalalitha3
2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭരണം നഷ്ടമായതിനെത്തുടര്‍ന്ന് ഒ. പനീര്‍ശെല്‍വത്തെ പ്രതിപക്ഷനേതാവാക്കി. എന്നിരുന്നാലും പാര്‍ട്ടിയുടെ നിയന്ത്രണം ജയയുടെ കൈകളില്‍ തന്നെയായിരുന്നു. 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും മുഖ്യമന്ത്രി പദത്തില്‍ അവരോധിതയായി. ഇക്കാലയളവില്‍ സാധാരണക്കാര്‍ക്ക് ഉപകാരപ്രഥമായ പലകാര്യങ്ങളും ചെയ്തതുമൂലം വന്‍തോതിലുള്ള പിന്തുണ പുരട്ച്ചിതലൈവിയ്ക്കു ലഭിച്ചു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ 2014ല്‍ അറസ്റ്റിലായപ്പോള്‍ തമിഴ്‌നാട് നിന്നു കത്തി. പതിവുപോലെ പന്നീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി. 2015ല്‍ ചെന്നൈയിലെ ഡോ.രാധാകൃഷ്ണനഗറില്‍ നിന്നും നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ മാര്‍ജിനില്‍ വിജയിച്ച് വീണ്ടും മുഖ്യമന്ത്രിയായി. ആകെ വോട്ടു ചെയ്തതിന്റെ 88ശതമാനവും സ്വന്തമാക്കിയായിരുന്നു വിജയം.

2106ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എഐഎഡിഎംകെ ഭരണത്തുടര്‍ച്ച നേടി. ആര്‍. കെ നഗറില്‍ നിന്നും വിജയിച്ച ജയ, എംജിആറിനു ശേഷം രണ്ടുതവണ അടുപ്പിച്ച് മുഖ്യമന്ത്രിയാകുന്ന ആദ്യ വ്യക്തിയായി. അഴുമതിയാരോപണങ്ങള്‍ക്കൊന്നും തന്നിലുള്ള ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാന്‍ കഴിയില്ലയെന്ന് ജയ ഈ തിരഞ്ഞെടുപ്പോടെ തെളിയിച്ചു. ജീവിതത്തിനും മരണത്തിനുമിടയില്‍  അപ്പോളോ ആശുപത്രിയില്‍ കഴിയുമ്പോള്‍ അമ്മയുടെ ആയുസിനായി പ്രാര്‍ഥിച്ചു കൊണ്ടു പുറത്തു നില്‍ക്കുന്ന തമിഴ്മക്കളാണ് ജയലളിതയുടെ ഏറ്റവും വലിയ നേട്ടം. ഒരു പക്ഷെ ഇന്ത്യയിലെ മറ്റൊരു ഭരണാധികാരിക്കും ലഭിച്ചിട്ടില്ലാത്ത സുകൃതം.

(രാഷ്ട്രദീപികഡോട്ട്‌കോം തയ്യാറാക്കുന്ന സ്‌പെഷല്‍ ഫീച്ചറുകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അതേപടി കോപ്പിചെയ്ത് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്)

Related posts