പ്രണയം തലയ്ക്കു പിടിച്ചപ്പോള്‍ രേണുവിനുവേണ്ടി ചെറിയ സഹായം ചെയ്ത് കാമുകന്‍, പരീക്ഷയ്ക്കിടെ പെണ്ണ് ആണായത് കണ്ട പരീക്ഷ നടത്തിപ്പുകാര്‍ പിടികൂടി, രവി കൂട്ടിലാക്കിയ കഥയിങ്ങനെ

പ്രണയം തലയ്ക്കു പിടിച്ചാല്‍ എന്തും സംഭവിക്കും. കാമുകിയുടെ ഏതു കാര്യം പോലും ചെയ്തു കൊടുക്കും. അത്തരത്തിലൊരു കാമുകനായിരുന്നു രവിയും. കാമുകിയായ രേണുവിനു വേണ്ടി ചെയ്ത ഒരു സഹായമാണ് രവിയെ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. ജാര്‍ഖണ്ഡില്‍ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ (ഐആര്‍ബി) എന്‍ട്രന്‍സ് പരീക്ഷ എഴുതിയതിനാണ് രവിയെ പോലീസ് പൊക്കിയത്. ഹൈദര്‍നഗര്‍ സ്വദേശിയാണ് രവികുമാര്‍.

രേണുവിന് കമ്പ്യൂട്ടര്‍ അത്ര വശമില്ല. പരീക്ഷയ്ക്ക് പഠിച്ചിട്ടുമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഒന്നു സഹായിക്കാമോയെന്ന് രേണു ചോദിച്ചപ്പോള്‍ രവി പരീക്ഷയുടെ കാര്യം ഏറ്റെടുക്കുകയായിരുന്നു. രേണുവിന്റെ അഡ്മിറ്റ് കാര്‍ഡിലെ ഫോട്ടോ മാറ്റി രവിയുടെ ചിത്രം ഒട്ടിച്ചാണ് ജംഷഡ്പുര്‍ നര്‍ഭേരം ഹന്‍സ്രാജ് ഹൈസ്‌കൂളിലെ പരീക്ഷാഹാളിലേക്ക് ഇയാള്‍ പ്രവേശിച്ചത്. എന്നാല്‍ പരീക്ഷ ആരംഭിച്ചപ്പോള്‍, പെണ്‍കുട്ടിയുടെ സ്ഥാനത്ത് രവിയെ ശ്രദ്ധിച്ച എക്സാമിനര്‍ ഇയാളെ കയ്യോടെ പൊക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ യഥാര്‍ഥ അഡ്മിറ്റ് കാര്‍ഡും മറ്റ് രേഖകളും കണ്ടെടുത്തു. രവി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായാണ് ഐആര്‍ബിയുടെ മേല്‍നോട്ടം വഹിക്കുന്നത്. 2810 ഒഴിവുകളിലേക്ക് 3.5 ലക്ഷം ഉദ്യോഗാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. രവിയെ രേണു തള്ളി പറഞ്ഞോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല.

Related posts