സോളാറില്‍ ഉമ്മന്‍ചാണ്ടി കരിഞ്ഞു വീഴുമോയെന്ന് നാളെയറിയാം ? ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ; മുന്‍മുഖ്യമന്ത്രിയെ കൂടാതെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ഭീതിയില്‍

തിരുവനന്തപുരം: കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കേസില്‍ നാളെ നിര്‍ണായക ദിനം. സോളാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന് വൈകിട്ട് മൂന്നിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. മൂന്നര വര്‍ഷത്തിലേറെയായുള്ള പ്രവര്‍ത്തനത്തിനു ശേഷമാണ് കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നത്. ആദ്യം ആറു മാസത്തേക്കു നിയമിച്ച കമ്മിഷന് പലപ്പോഴായി കാലാവധി നീട്ടി നല്‍കുകയായിരുന്നു. സോളാര്‍ വിവാദത്തെ തുടര്‍ന്നു സെക്രട്ടേറിയറ്റ് പടിക്കല്‍ എല്‍ഡിഎഫ് നടത്തിയ ഉപരോധസമരം അവസാനിപ്പിച്ചത് 2013 ഓഗസ്റ്റ് 16നു മന്ത്രിസഭ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ്.

2013 സെപ്റ്റംബര്‍ രണ്ടിനു ചേര്‍ന്ന മന്ത്രിസഭ മുഖ്യമന്ത്രിയുടെ ഓഫിസിനെക്കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 10നു ചേര്‍ന്ന മന്ത്രിസഭാ യോഗം പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു. ഒക്ടോബര്‍ 23നു റിട്ട. ജസ്റ്റിസ് ജി.ശിവരാജനെ കമ്മിഷനായി നിശ്ചയിച്ചു. 2014 മാര്‍ച്ച് മൂന്നിനാണു കമ്മിഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. ആറുമാസ കാലാവധി പിന്നീടു പലതവണ നീട്ടി. കമ്മിഷനൊപ്പം അനുബന്ധ ജീവനക്കാരുടെയും കാലാവധി നീട്ടിനല്‍കിക്കൊണ്ടിരിക്കുകയാണ്.

ഇതിനിടെ സര്‍ക്കാര്‍ മാറി. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷവും ഒന്നിലധികം തവണ നീട്ടിനല്‍കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ വാദവും കേസിലെ തെളിവെടുപ്പും കമ്മിഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. ശേഖരിച്ച തെളിവുകള്‍ വിശകലനം ചെയ്താണ് കമ്മിഷന്‍ നിഗമനങ്ങളില്‍ എത്തിയിട്ടുള്ളത്. പ്രധാനസാക്ഷിയായ സരിത നായരില്‍ നിന്നടക്കം തെളിവുകള്‍ ശേഖരിക്കുന്നതില്‍ നേരിട്ട കാലതാമസമാണ് റിപ്പോര്‍ട്ട് സമര്‍പ്പണം ഇത്രയും വൈകിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ക്കനുസരിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.

Related posts