കേഡലിന്റെ സഹായി ആര് ? പെട്രോള്‍ വാങ്ങാനെത്തിയത് മറ്റൊരാള്‍; പോലീസിനെ വട്ടം ചുറ്റിച്ച് കേഡല്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെട്രോള്‍ പമ്പ് ജീവനക്കാരന്‍

kedal jinsonനന്തന്‍കോട് കൊലപാതകം പുതിയ വഴിത്തിരിവിലേക്ക്. നാടിനെ നടുക്കിയ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പെട്രോള്‍ പമ്പ് ജീവനക്കാരന്‍. സംഭവത്തില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് സംശയം. പ്രതി പോലീസിനോട് പറഞ്ഞ സമയത്ത് പെട്രോള്‍ വാങ്ങാന്‍ പമ്പിലെത്തിയത് 25 വയസ് തോന്നിക്കുന്ന യുവാവാണെന്നു  പെട്രോള്‍ പമ്പ് ജീവനക്കാരന്‍.

മൃതദേഹങ്ങള്‍ കത്തിക്കാന്‍ കവടിയാറിലെ പമ്പില്‍നിന്ന് ഏപ്രില്‍ ആറിന് പെട്രോള്‍ വാങ്ങിയതായി പ്രതി കേഡല്‍ മൊഴി നല്‍കിയിരുന്നു. ഓട്ടോയിലെത്തിയാണ് യുവാവ് പെട്രോള്‍ വാങ്ങി പോയത്. എന്നാല്‍ കേഡലിനെ മുമ്പ് പമ്പില്‍വച്ച് കണ്ട് മുന്‍പരിചയമുണ്ടെന്നും പമ്പ് ജീവനക്കാരന്‍ വെളിപ്പെടുത്തി. ഇതോടെയാണ് കേസില്‍ മറ്റൊരാള്‍ക്കും പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നത്.

ഓരോ ദിവസവും മൊഴി മാറ്റി പോലീസിനെ പ്രതി വട്ടം ചുറ്റിക്കുകയാണ്. പിതാവിന്റെ സ്വഭാവദൂക്ഷ്യമായിരുന്നു കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നാണ് ജിന്‍സണ്‍  പറയുന്നത്. മദ്യലഹരിയില്‍ സ്ത്രീകളോട് ഫോണില്‍ അശ്ലീലം പറയുന്നത് പിതാവ് രാജതങ്കത്തിന്റെ സ്വഭാവമായിരുന്നുവെന്നും ഇതാണ് പിതാവിനോടുള്ള വൈരാഗ്യത്തിനു കാരണമെന്നും  ജിന്‍സണ്‍ പറഞ്ഞു. ഇത് അമ്മയെ അറിയിച്ചെങ്കിലും അമ്മ അത് കാര്യമായെടുത്തില്ല. അതിനാല്‍ ഇരുവരെയും കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

അച്ഛനും അമ്മയും ഇല്ലാതായാല്‍ സഹോദരിയും അന്ധയായ കുഞ്ഞമ്മയും ഒറ്റയ്ക്കാവുമെന്നതാണ് ഇവരെയും കൊല്ലാന്‍ കാരണം. ഏപ്രില്‍ രണ്ടിന് കൊലനടത്താന്‍ ശ്രമിച്ചെങ്കിലും കൈവിറച്ചതിനാല്‍ നടന്നില്ല. കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടാണ് ആസൂത്രണം ചെയ്തത്. ഡമ്മിയുണ്ടാക്കി പരിശീലിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെ കേഡല്‍ ആദ്യമായി കരയുകയും ചെയ്തു.

Related posts