ജിഷ്ണുവിന്റെ മരണത്തില്‍ അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് കെ.കെ.രമ

kkd-remaവടകര: തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായ കോളജ് അധികൃതരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.കെ.രമ. പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പരീക്ഷയില്‍ കോപ്പിയടിച്ചു വെന്ന നുണപറഞ്ഞ് കോളജ് അധികൃതര്‍ നടത്തിയ മാനസിക-ശാരീരിക പീഡനങ്ങളില്‍ മനസുതകര്‍ന്നാണ് ഹോസ്റ്റല്‍ മുറിയില്‍ ജിഷ്ണു ആത്മഹത്യ ചെയ്തത് എന്നാണ് സഹപാഠികള്‍ സാക്ഷ്യം പറയുന്നത്.

കോളജ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ ജിഷ്ണുവിന് ക്രൂര മര്‍ദ്ദനമേറ്റിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ജിഷ്ണുവിന്റെ മരണം അങ്ങേയറ്റം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്. പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും സ്കൂള്‍ പഠനകാലം മുതല്‍ മികവ് തെളിയിച്ച പ്രതിഭാശാലിയായൊരു വിദ്യാര്‍ഥിയെയാണ് പാമ്പാടി നെഹ്‌റു കോളജ് അധികാരികള്‍ പീഢിപ്പിച്ച് മരണത്തിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത്. ഇതിന് ഉത്തരവാദികളായ അധ്യാപകരടക്കമുള്ള കോളജ് അധികൃതര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യണം.

മാനേജ്മെന്റുകളുടെ വിദ്യാര്‍ഥി വേട്ട ചെറുക്കാന്‍ എല്ലാ പ്രൊഫഷണല്‍ കോളജുകളിലും വിദ്യാര്‍ഥികള്‍ക്ക് സ്വതന്ത്ര മായി സംഘടി ക്കാനും സംഘടനാ പ്രവര്‍ത്തനം നടത്താ നുമുള്ള അവകാശം നിയമം മൂലം ഉറപ്പുവരുത്തണമെന്നും രമ ആവശ്യപ്പെട്ടു.രമയും ആര്‍എംപിഐ നേതാക്കളും ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു. ആര്‍എംപിഐ നേതാക്കളായ ടി.കെ.വിമല, ടി.കെ.സിബി, എം.രാജീവന്‍, ടി.പി.മിനിക, മനീഷ് വള്ളിക്കാട് എന്നിവരും കൂടെയുണ്ടായിരുന്നു.

Related posts