കൈറിയെ പണം..! പരീക്ഷണങ്ങളുടെ വഴിയില്‍ ഹുസൈന്റെ കൂണ്‍കൃഷി ഹിറ്റ്; ഒപ്പം നല്ല ലാഭവും

ekm-koonവൈപ്പിന്‍: പോക്കറ്റ് നിറയെ പണം ലഭിക്കാന്‍ ഏറ്റവും നല്ല കൃഷി ഏതെന്ന് ചോദിച്ചാല്‍ അറുപത്തിരണ്ടുകാരനായ ഹുസൈന്റെ ഉത്തരം കൂണ്‍ എന്നായിരിക്കും.  ജൈവകര്‍ഷകനായ എടവനക്കാട് ചാത്തങ്ങാട് കിഴക്കേവീട്ടില്‍ ഹുസൈന്‍ തന്റെ വീട്ടുവളപ്പില്‍ പരീക്ഷണാര്‍ത്ഥം തുടങ്ങിയ കൂണ്‍ കൃഷി  നല്ല വരുമാനം നല്‍കിത്തു ടങ്ങിയതോടെയാണ് കൂണ്‍കൃഷിയോട് ഇത്രയ്ക്ക് മമതയേറിയത്.  ചിപ്പിക്കൂണുകളും മില്‍ക്കി കൂണുകളുമാണ് ഹുസൈന്‍ കൃഷി ചെയ്യുന്നത്. പ്ലാസ്റ്റിക് കവറുകളില്‍ റബര്‍ മരത്തിന്റെ അറക്കപ്പൊടി നിറച്ചശേഷം വിത്തുകള്‍ പാകി രൂപം നല്‍കിയ 150 ഓളം ബഡ്ഡുകളാണ് ഹുസൈന്റെ കൂണ്‍ ഫാമില്‍  നിലം തൊടാതെ ഉറിപോലെ കെട്ടിത്തൂക്കിയിരിക്കുന്നത്.

പ്ലാസ്റ്റിക്ക് കൂടുകളില്‍ മൂന്നോ നാലോ സുഷിരങ്ങള്‍ ഇട്ടിട്ടുണ്ടാകും. ഏതാണ്ട് 20 ദിനങ്ങള്‍ പിന്നിടുന്‌പോള്‍ ഇതിലൂടെ മുളപുറത്തേക്ക് വരും. ഒരാഴ്ചകൂടി പിന്നിട്ടാല്‍ വിളവെടുപ്പിനു സമയമാകും.വിളവെടുപ്പ് കഴിഞ്ഞ് മാറ്റുന്നതനുസരിച്ച്  ദിവസവും അഞ്ചുവീതം ബഡ്ഡുകള്‍ ഷെഡിലേക്ക് കയറ്റിക്കൊടുക്കും. ഇതാണ് കൃഷിരീതി. ഒരു ബഡ്ഡിനു രൂപം നല്‍കാന്‍  ഏറ്റവും ചുരുങ്ങിയത് 40 രൂപയോളം ചെലവ് വരും. വിളവെടുക്കുന്‌പോള്‍ ഇതിന്റെ അഞ്ചിരട്ടി നേട്ടം ഉണ്ടാകും. ഗ്രാമപ്രദേശങ്ങളില്‍ കൂണ്‍ ഉപയോഗം വ്യാപകമല്ലാത്തതിനാല്‍ നഗരങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലാണ് കൂടുതലും വിറ്റുപോകുന്നത്.

ഏറെ പോഷക സമൃദ്ധമായ കൂണിന്റെ ഉപയോഗത്തെപ്പറ്റി നാട്ടിന്‍ പുറങ്ങളില്‍ ബോധവത്കരണം ഉണ്ടായാല്‍ മാത്രമേ പ്രാദേശിക ഡിമാന്‍ഡ് ഉണ്ടാകുകയുള്ളുവെന്നാണ് ഹുസൈന്റെ അഭിപ്രായം. കൃഷിയില്‍ പരിശീലനവും കൂണിന്റെ വിത്തും ഹുസൈന്‍ നല്‍കുന്നുണ്ട്.   എറണാകുളം കൃഷി വിജ്ഞാനകേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ഷിനോജ് സുബ്രഹ്മണ്യന്‍, സബ്ജക്ട് മാറ്റര്‍ സ്‌പെഷലിസ്റ്റ് ശ്രീലത, എടവനക്കാട് കൃഷിഭവന്‍ ഓഫീസര്‍ മോളി എന്നിവരാണ് കൂണ്‍കൃഷിയില്‍ ഹുസൈന്റെ വഴികാട്ടികള്‍. ഫോണ്‍9495114462.

Related posts