കൊച്ചി: ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം സംസ്ഥാനത്തു വർധിച്ചിട്ടുണ്ടെന്നും മദ്യനിയന്ത്രണമാണ് ഇതിനു കാരണമെന്ന് ഉറപ്പിച്ചു പറയാനാകില്ലെന്നും എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. ഇതേക്കുറിച്ചു പഠിക്കാനായി എക്സൈസ് വകുപ്പിന്റെ മേൽനോട്ടത്തിൽ ഒരു വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ നാലു വർഷങ്ങളായി നിരോധിത ലഹരി മരുന്നുകളുടെ ഉപയോഗം ക്രമാതീതമായി കൂടുകയാണ്. 2014ൽ 900 ലഹരി മരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഈവർഷം ഇത് 4000 ആയി. രാജ്യത്തെ ലഹരി സംബന്ധിയായ കേസുകളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് കൊച്ചിയാണ്. എന്നാൽ കേസുകളുടെ കണക്കുകൾ മാത്രം അടിസ്ഥാനമാക്കി ഉപയോഗത്തിന്റെ വ്യാപ്തി തീരുമാനിക്കാനാവില്ല. പല സംസ്ഥാനങ്ങളിലും കൃത്യമായി കേസുകൾ രജിസ്റ്റർ ചെയ്യാറില്ലെന്നാണ് മനസിലാക്കുന്നത്.
കേരളത്തിലേക്കുള്ള കഞ്ചാവിന്റെ 95 ശതമാനവും എത്തുന്നത് തമിഴ്നാട്ടിൽനിന്നാണ്. ആന്ധ്ര പ്രദേശ്, തെലുങ്കാന തുടങ്ങിയയിടങ്ങളിലൊക്കെ വിപുലമായ കഞ്ചാവ് കൃഷി നടക്കുന്നുണ്ട്. ഇത് തമിഴ്നാട്ടിലേക്കും തുടർന്നു കേരളത്തിലേക്കും കടത്തുന്നു. കേരള അതിർത്തിയിൽ വലിയ അളവിൽ എത്തുന്ന കഞ്ചാവ് വിവിധ മാർഗങ്ങളിലൂടെ ചെറിയ അളവുകളായി കേരളത്തിലെത്തിക്കുന്ന രീതിയാണ് നിലവിലുള്ളത്.
മറ്റു സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലെത്തുന്ന ആഢംബര ബസുകളിലും ലഹരിമരുന്നുകൾ എത്തുന്നുണ്ട്. കേരളത്തിൽ ദിവസേന 1000 ആഢംബര ബസുകൾ എത്തുന്നുണ്ടെന്നാണു കണക്ക്. ഇവയെല്ലാം പരിശോധിക്കുക പ്രായോഗികമല്ല. യാത്രക്കാർ നിറഞ്ഞ ബസുകളിൽ വിശദപരിശോധനയും അസാധ്യമാണ്. ലഹരിമരുന്നുകളുടെ ഉപയോഗം ഇത്രയേറെ വർധിക്കുന്പോഴും ലഹരിമരുന്നു മാഫിയയുടെ സാന്നിധ്യം കൊച്ചിയിൽ ഉള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കമ്മീഷണർ വ്യക്തമാക്കി.
അനധികൃത മദ്യവും മയക്കുമരുന്നുകളും കണ്ടെത്തുന്നതിനായി കഴിഞ്ഞ പത്തു മാസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ 1,27,000 റെയ്ഡുകൾ നടത്തി. 23,600 അബ്കാരി കേസുകളും ലഹരിമരുന്നുകളുമായി ബന്ധപ്പെട്ട് 3600 കേസുകളും രജിസ്റ്റർ ചെയ്തു. അബ്കാരി കേസുകളിൽപെട്ട 22,000 പേരും ലഹരിമരുന്നു കേസുകളിൽപെട്ട 3900 പേരും ഉൽപ്പെടെ 25,900 പേർ ജയിലുകളിലുണ്ട്.
ഈ കാലയളവിൽ 34,600 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 10,400 ലിറ്റർ വ്യാജമദ്യം, 2,780 ലിറ്റർ സ്പിരിറ്റ്, 10,200 ലിറ്റർ കള്ള്, 1,48,000 ലിറ്റർ വാഷ്, 22,200 ലിറ്റർ അരിഷ്ടം, എന്നിവ പിടികൂടി. 1420 കടത്തു വാഹനങ്ങളും പിടിച്ചെടുത്തു. 813 കിലോഗ്രാം കഞ്ചാവ്, 2592 കഞ്ചാവ് ചെടികൾ, 135 ഗ്രാം ബ്രൗണ് ഷുഗർ, 2573 നൈട്രജൻ പാൻ എന്നിവയും പിടിച്ചെടുത്തിട്ടുണ്ടെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.