മുണ്ടുടുത്തതിന്റെ പേരില്‍ മാളില്‍ കയറാന്‍ അനുവദിച്ചില്ല! ഇംഗ്ലീഷില്‍ സംസാരിച്ചപ്പോള്‍ എല്ലാം ശരിയായി; കൊല്‍ക്കത്തയിലെ ക്വസ്റ്റ് മാളില്‍ സംഭവിച്ചതിതൊക്കെ

dothiഒരാളുടെ വസ്ത്രധാരണത്തില്‍ നിന്ന് അയാളുടെ സ്വാഭാവം വെളിപ്പെടും എന്നത് പൊതുവെ പറയപ്പെടുന്ന ഒരു കാര്യമാണ്. എന്നാല്‍ ആധുനിക രീതിയില്‍ വസ്ത്രം ധരിച്ചില്ലെങ്കില്‍ അയാള്‍ വിലയില്ലാത്തവനായി തീരും എന്നത് വിശ്വസിക്കാനോ അംഗീകരിക്കാനോ കഴിയാത്ത കാര്യമാണ്. സാധാരണക്കാരന് ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ കൊല്‍ക്കത്തയില്‍ നിന്ന് വരുന്നത്. മുണ്ടുടുത്തെത്തി എന്നതിന്റെ പേരില്‍ ഒരാളെ ഷോപ്പിംഗ് മാളില്‍ കയറാന്‍ അനുവദിച്ചില്ല എന്ന വാര്‍ത്തയാണ് സാധാരണക്കാരായ ആളുകളില്‍ ഞെട്ടലുളവാക്കിയിരിക്കുന്നത്. കൊല്‍ക്കത്തിയിലെ ക്വസ്റ്റ് മാളിലാണ് സംഭവം. മുണ്ട് ഉടുത്തു എന്നതിന്റെ പേരില്‍ കൊല്‍ക്കത്തയിലെ ക്വസ്റ്റ് മാളില്‍ തന്നെ കയറാന്‍ അനുവദിച്ചില്ല എന്ന് വിശദീകരിച്ചു കൊണ്ടുള്ള സിനിമാ സംവിധായകന്‍ ആശിഷ് അവികുന്ദകിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. മുണ്ടും ലുങ്കിയും ഉടുത്തവരെ മാളിനകത്തു കയറ്റില്ല എന്ന നിലപാടാണ് മാളിലുണ്ടായിരുന്ന ജീവനക്കാര്‍ സ്വീകരിച്ചതെന്ന് ആശിഷ് പറയുന്നു.

ഒടുവില്‍ ഇംഗ്ലീഷില്‍ തന്റെ നിലപാട് വ്യക്തമാക്കി സംസാരിച്ചപ്പോളാണ് ആശിഷിന് അകത്തു കയറാന്‍ അനുവാദം ലഭിച്ചത് എന്നും പോസ്റ്റില്‍ പറയുന്നു. ആശിഷ് ഇഗ്ലീഷില്‍ സംസാരിച്ചപ്പോള്‍, ഉയര്‍ന്ന സോഷ്യല്‍ സ്റ്റാറ്റസില്‍ പെട്ടയാളാണ് ഇയാളെന്ന് മാളിലെ ജീവനക്കാര്‍ക്ക് തോന്നിയെന്നും തുടര്‍ന്ന് ഇയാളെ അകത്തു കയറ്റിയെന്നുമുള്ള രീതിയില്‍ പിന്നീട് വാര്‍ത്തകള്‍ വന്നു. 26 വര്‍ഷങ്ങളായി താന്‍ മുണ്ട് ധരിക്കാന്‍ തുടങ്ങിയിട്ട്. ഇതുവരെ ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ല. സുരക്ഷാ കാരണങ്ങളാലാണ് തനിക്ക് മാളിനകത്തു കയറാന്‍ അനുമതി നിഷേധിച്ചതെന്ന് ആശിഷ് അവികുന്ദക് ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ക്വസ്റ്റ് മാളിലെ ജീവനക്കാരും അധികൃതും ആശിഷിന്റെ വാദം തെറ്റാണെന്നു പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് ആകെ 20 സെക്കന്റ് മാത്രമേ കാത്തു നില്‍ക്കേണ്ടി വന്നിട്ടുള്ളൂവെന്നും അതിനു ശേഷം മാളിനകത്തു കയറാന്‍ അനുവദിച്ചുവെന്നും വാര്‍ത്ത നിഷേധിച്ചു കൊണ്ട് മാളിലെ അധികൃതര്‍ പറയുന്നു.

Related posts