ക്ഷമിക്കണം ഒരു അബദ്ധം പറ്റിയതാണ് ! ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ യുവനടിയെ കടന്നു പിടിച്ച യുവാവ് നടിയുടെ ഫോണില്‍ വിളിച്ചു മാപ്പു ചോദിച്ചു; നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

കോഴിക്കോട്: മുക്കത്ത് ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ യുവനടിയെ യുവാവ് കടന്നു പിടിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. യുവാവ് നടിയെ വിളിച്ചു മാപ്പു പറഞ്ഞു.സംഭവത്തില്‍ പൊലീസ് അറസ്റ്റു ചെയ്ത ഗോതമ്പ് റോഡ് ചേലാംകുന്ന് സ്വദേശി മനു അര്‍ജുന്‍ (21) ആണ് മാപ്പ് പറഞ്ഞത്. നടിയെ ഫോണില്‍ വിളിച്ചായിരുന്നു മാപ്പുപറച്ചില്‍.

തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. മുക്കത്ത് പുതുതായി ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് നോര്‍ത്ത് ഇന്ത്യന്‍ നടിയായിരുന്നു വരേണ്ടിയിരുന്നത്. എന്നാല്‍ കൃത്യസമയത്ത് അവര്‍ക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ ഉദ്ഘാടനത്തിനായി മലയാളത്തിലെ യുവനടിയെ ക്ഷണിക്കുകയായിരുന്നു. ഉദ്ഘാടനത്ത് ഒരു നടനും എത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന മനു തിക്കും തിരക്കിനുമിടയില്‍ നടിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവനടിയുടെ പരാതിയില്‍ മുക്കം പൊലീസ് മനുവിനെ അറസ്റ്റ് ചെയ്തു. മനു മാപ്പു പറഞ്ഞതിനെത്തുടര്‍ന്ന് ജാമ്യം നല്‍കി വിട്ടയയ്ക്കുകയായിരുന്നു.

നടിമാര്‍ക്കെതിരേ അടുത്തിടെയായി ആക്രമണങ്ങള്‍ ഏറിവരികയാണ്. അടുത്തിടെ ട്രെയിനില്‍ വെച്ച് തനിക്കെതിരെ അപമാന ശ്രമം ഉണ്ടായ കാര്യം യുവനടി സനുഷ തുറന്നു പറഞ്ഞിരുന്നു. കണ്ണൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് സനുഷയ്ക്കുനേരെ അതിക്രമം ഉണ്ടായത്. സംഭവത്തില്‍ സഹയാത്രികനായ തമിഴ്‌നാട് സ്വദേശി ആന്റോ ബോസിനെ പൊലീസ് പിടികൂടുകയും ചെയ്തു. ഈ സംഭവത്തിന് ശേഷമാണ് അതുപോലെ ഒരു പൊതുസ്ഥലത്തുവച്ച് മറ്റൊരു നടിയെ അപമാനിക്കാന്‍ ശ്രമം ഉണ്ടായത്.

 

 

Related posts