ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വശീകരിച്ചത് പട്ടാള ഉദ്യോഗസ്ഥന്‍ ചമഞ്ഞ്; ഒടുവില്‍ പീഡിപ്പിച്ച ശേഷം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു; ഇത് ഇയാളുടെ സ്ഥിരം പരിപാടിയെന്ന് പോലീസ്…

കായംകുളം: ആര്‍മി ഉദ്യോഗസ്ഥന്‍ എന്നു പറഞ്ഞ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വശീകരിച്ച ശേഷം പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം ശൂരനാട് തെക്ക് ആയിക്കുന്നം രഞ്ജിത്ത് ഭവനില്‍ രഞ്ജിത്ത് ആര്‍. പിള്ള(26)യെയാണ് കായംകുളം എസ്.ഐ: രാജന്‍ബാബുവിന്റെ നേതൃത്വത്തില്‍ പാലക്കാട്ടുനിന്ന് അറസ്റ്റ് ചെയ്തത്.

യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…കായംകുളം സ്വദേശിയായ യുവതിയെ ഫേസ്ബുക്ക് വഴിയാണ് ഇയാള്‍ പരിചയപ്പെട്ടത്. ആര്‍മി കമാന്‍ഡിംഗ് ഓഫീസറുടെ യൂണിഫോമിലുള്ള പ്രൊഫൈല്‍ ചിത്രമാണ് ഫേസ്ബുക്കിലിട്ടിട്ടുള്ളത്. ഉദ്യോഗസ്ഥനാണെന്നു യുവതിയെ തെറ്റിദ്ധരിപ്പിച്ച് ചാറ്റിംഗിലൂടെ വശീകരിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞു രേഖകള്‍ യുവതിയില്‍നിന്നു വാങ്ങിയശേഷം വിവാഹം രജിസ്റ്റര്‍ ചെയ്തതായി തെറ്റിദ്ധരിപ്പിച്ചു. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പാലക്കാട്ട് ലോഡ്ജില്‍ താമസിപ്പിച്ചു.

അവിടെനിന്നു വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി. ഒടുവില്‍ ജുഗല്‍പൂരിലെ പട്ടാള ക്യാമ്പിനു സമീപത്തെത്തി യൂണിഫോം ധരിച്ച് പട്ടാള ഉദ്യോഗസ്ഥനാണെന്ന് യുവതിയെ വിശ്വസിപ്പിച്ചു. ഇതിനുശേഷം പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി യുവതിയുടെ കൈവശമുണ്ടായിരുന്ന ഒരു പവന്‍ സ്വര്‍ണമാലയും കൈക്കലാക്കി. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. പാലക്കാട്ടെത്തിയതായി വിവരം ലഭിച്ചതോടെ നാടകീയമായി പിടികൂടുകയായിരുന്നു. ഭാര്യയും ഒരു കുട്ടിയുമുള്ള ഇയാള്‍ മുമ്പും യുവതികളെ വശീകരിച്ച് പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Related posts