അവാര്‍ഡ് തുക മുഴുവന്‍ നിങ്ങള്‍ക്ക് തരണോ എന്നു ചോദിച്ച് സംവിധായകന്‍ ആക്ഷേപിച്ചു! പാര്‍വതി വിളിച്ചതുപോലുമില്ല; കഥ കൊടുത്തിട്ടും തനിക്ക് ലഭിച്ചത് അവഗണന മാത്രമെന്ന് ടേക്ക് ഓഫിലെ യഥാര്‍ത്ഥ നായിക

ഇറാഖില്‍ ഭീകരരുടെ കൈയില്‍ അകപ്പെട്ട നഴ്‌സുമാരുടെ ദുരിതങ്ങളും അവരുടെ അത്ഭുതകരമായ രക്ഷപ്പെടലും വിഷയമാക്കി മഹേഷ് നാരായണ്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ടേക്ക് ഓഫ്. കേരളത്തിലെ നഴുസുമാരുടെ അവസ്ഥ വെളിച്ചത്തുകൊണ്ടുവന്ന ചിത്രത്തില്‍ നടി പാര്‍വതിയായിരുന്നു നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയ മികവിന് പാര്‍വതി്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിക്കുകയുണ്ടായി. എന്നാല്‍ തന്റെ കഥ സ്‌ക്രീനില്‍ പ്രതിഫലിപ്പിച്ച നടിയ്ക്ക് അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെങ്കിലും കോട്ടയം പള്ളിക്കത്തോട് സ്വദേശിനി മെറീന ജോസ് എന്ന യഥാര്‍ത്ഥ കഥയിലെ നായികയ്ക്ക് ചില പരാതികളുണ്ട്.

മെറീനയും സംഘവും ഇറാഖിലെ തിക്‌റിതില്‍ നേരിട്ട അനുഭവങ്ങളുടെ കഥയാണ് സിനിമയായി എത്തിയത്. തങ്ങളുടെ കഥ പറഞ്ഞ ചിത്രവുമായി ബന്ധപ്പെട്ടവര്‍ തിളങ്ങുമ്പോള്‍ തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നാണ് മെറീന പറയുന്നത്. അവഗണന മാത്രമാണ് അണിയറപ്രവര്‍ത്തകരില്‍ നിന്നുണ്ടായതെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് മെറീന പറഞ്ഞു. മെറീന പറയുന്നതിങ്ങനെ.

ഇറാഖില്‍ നഴ്‌സുമാര്‍ക്കുണ്ടായ അനുഭവം മനസ്സിലാക്കാനായി ടേക്ക് ഓഫ് സിനിമയുടെ സംവിധായകന്‍ മഹേഷ് നാരായണ്‍ പലരെയും സമീപിച്ചിരുന്നു. അവരൊന്നും പറയാന്‍ താല്‍പര്യം കാണിച്ചില്ല. കൂടുതല്‍ അനുഭവമുള്ളയാള്‍ എന്ന നിലയില്‍ ചിലര്‍ എന്റെ നമ്പര്‍ നല്‍കി. വീട്ടില്‍ വന്ന അവര്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തു. അനുഭവം സിനിമയാക്കുമ്പോള്‍ നിങ്ങള്‍ക്ക് സഹായം നല്‍കും എന്ന വാഗ്ദാനത്തിലാണ് അവര്‍ എത്തിയത്. ഒന്നുമില്ലാതെ ആരും കഥ പറഞ്ഞുകൊടുക്കില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും എല്ലാവരും എന്നോട് പറഞ്ഞിരുന്നു.

എന്നാല്‍ സംവിധായകന്റെ വാക്കുകളില്‍ വിശ്വസിച്ചു. പ്രതിഫലം തന്നിട്ടേ അനുഭവ കഥ പറയാനാകൂ എന്ന് ഒരിക്കലും ഞാന്‍ നിലപാടെടുത്തതുമില്ല. രണ്ട് മണിക്കൂര്‍ സമയമെടുത്താണ് ഇറാഖിലെ അനുഭവങ്ങള്‍ വിവരിച്ചത്. പിന്നീട് നായികയായ പാര്‍വതിയെയും കൂട്ടി എത്തുകയും അവര്‍ക്കായി മുക്കാല്‍ മണിക്കൂര്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. എല്ലാവരും എന്റെ വിവരണം റൊക്കോര്‍ഡ് ചെയ്താണ് പോയത്. സിനിമയുടെ പ്രൊമോഷന് വേണ്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരെ എന്നെ നിര്‍ബന്ധിച്ച് കൊണ്ടുപോയി. പിന്നീട് ഒരു നന്ദി പറയാന്‍ പോലും ആരും വിളിച്ചിട്ടില്ല.

എന്റെ പല ഫോട്ടോകളും തിരികെ ലഭിക്കാനായി അസിസ്റ്റന്റിനെ പലതവണ വിളിച്ചിട്ടും തിരികെ തന്നില്ല. മടുത്തപ്പോള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കൊടുക്കും എന്ന് പറഞ്ഞപ്പോള്‍ അവരുടെ കൈയില്‍ ഫോട്ടോ ഒന്നുമില്ലെന്നായി. ഗോവയില്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ സംവിധായകനെ വിളിച്ചു. നേരത്തെ വാഗ്ദാനം ചെയ്ത കാര്യം പറഞ്ഞപ്പോള്‍ മോശമായാണ് പ്രതികരിച്ചത്. ‘ഇതുവരെ നിങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നല്ലോ, അവാര്‍ഡ് തുക മുഴുവന്‍ നിങ്ങള്‍ക്ക് വേണോ എന്നൊക്കെയായിരുന്നു അയാളുടെ ചോദ്യം. ഇത് തുടര്‍ന്നാല്‍ നിയമപരമായി നേരിടും എന്ന ഭീഷണിയും അയാള്‍ മുഴക്കി. പിന്നീട് ഞാന്‍ വിളിച്ചില്ല. അയാളുടെ നമ്പര്‍ ഞാന്‍ തന്നെ ഫോണില്‍ ബ്ലോക്ക് ചെയ്തു.

ടേക്ക് ഓഫ് കേവലം ഒരു കഥയല്ല. ഇറാഖിലെ എന്റെ അനുഭവ സാക്ഷ്യമാണ്. ഞങ്ങളുടെ കണ്ണുനീര് വിറ്റാണ് അവര്‍ പൈസയുണ്ടാക്കിയത്. ജീവിതത്തിനും മരണത്തിനുമിടയില്‍ ഞങ്ങള്‍ അനുഭവിച്ച സംഭവങ്ങളാണ് അവര്‍ക്ക് പകര്‍ന്നുനല്‍കിയത്. എന്നിട്ട് ഇത്‌പോലെ പ്രതികരിക്കുമ്പോള്‍ ഞാന്‍ എന്തിന് വെറുതെയിരിക്കണം. ചിത്രത്തിന് സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ പത്രക്കാരും സാമൂഹിക പ്രവര്‍ത്തകരും എന്നെ വിളിച്ചിരുന്നു. രണ്ടാമതും അവാര്‍ഡ് കിട്ടിയല്ലോ, അവര്‍ നിങ്ങള്‍ക്ക് വല്ലതും ചെയ്‌തോ എന്ന് ചോദിച്ചു. എനിക്ക് വേണ്ടി അവര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. വഞ്ചിച്ചുവെന്ന തോന്നലില്‍ നിന്നാണ് ഈ തുറന്നുപറച്ചില്‍. ഞാന്‍ ഇതൊന്നും പുറത്തുപറയില്ല എന്ന് അവര്‍ കരുതിക്കാണും.

എന്റെ അനുഭവ കഥ അഭിനയിച്ച് മികച്ച നടിക്കുള്ള സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടും പാര്‍വതി ഒരിക്കല്‍ പോലും വിളിക്കാതിരുന്നത് വേദനയുണ്ടാക്കി. അവാര്‍ഡ് കിട്ടിയപ്പോഴെങ്കിലും പാര്‍വതി വിളിക്കുമെന്ന് കരുതി. അവര്‍ കണ്ടതാണ് ഞാന്‍ എങ്ങനെ ജീവിക്കുന്നുവെന്നത്. ജോലി വല്ലതും ആയോ എന്ന ചോദ്യമെങ്കിലും.. ഞാന്‍ ഒരു സഹായവും ചെയ്തുകൊടുക്കാത്ത എത്രയോ പേര്‍ എന്നെ വിളിച്ച് കാര്യങ്ങള്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ പാര്‍വതി അത് ചെയ്തില്ല. സിനിമ കണ്ടിട്ട് എത്രയോ പേര്‍ വിളിച്ചു. എന്നാല്‍ ഇവര്‍ക്ക് ബിസിനസ് മാത്രമായിരുന്നു ലക്ഷ്യം. അവര്‍ വന്നു. അവര്‍ക്ക് വേണ്ടത് കിട്ടി. അവര്‍ പോയി. പാര്‍വതി വീട്ടില്‍ വന്നപ്പോള്‍ എനിക്കും മക്കള്‍ക്കുമൊപ്പം എടുത്ത ഫോട്ടോയാണ് സിനിമയുടെ അവസാനത്തില്‍ കാണിക്കുന്നത്.

 

 

Related posts