ബലമായി ഉമ്മവയ്ക്കാന്‍ ശ്രമിച്ചു; പിന്നാലെ നടന്ന് സ്വകാര്യഭാഗം പുറത്തുകാട്ടുന്നത് പതിവ്; പെണ്‍കുട്ടിയുടെ പരാതിയില്‍ മധ്യവയസ്കനെതിരേ കേസെടുത്തത് മുണ്ടഴിച്ചു കാണിച്ചതിനു മാത്രം

child-600കോതമംഗലം: ബലമായി തന്നിലേക്ക് അടുപ്പിച്ച് ഉമ്മ വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കുതറിയോടി. പിന്നെ പിറകേ നടന്ന ജനനേന്ദ്രിയം പുറത്തുകാട്ടുന്നതും ലൈംഗികബന്ധത്തിനു ക്ഷണിക്കുന്നതും അയാള്‍ പതിവാക്കി. സംഭവമറിഞ്ഞ് ചോദിക്കാന്‍ ചെന്ന പെണ്‍കുട്ടിയുടെ കാന്‍സര്‍ രോഗിയായ മാതാവിനെ പച്ചത്തെറി വിളിച്ചു. ഹൃദ്രോഗിയായ പിതാവിനെ നടുറോഡില്‍ കുനിഞ്ഞു നിര്‍ത്തി ഇടിച്ചു. കോതമംഗലം പുന്നേക്കാട് സ്വദേശിയായ 18 കാരിയ്ക്ക്‌
അയല്‍വാസിയായ മധ്യവയസ്കനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെയും തുടര്‍സംഭവങ്ങളുടെയും ചുരുക്ക വിവരണമാണിത്. പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ ഉടന്‍ നടപടിയെന്നു പറഞ്ഞ പോലീസ് ഇപ്പോള്‍ സ്വീകരിക്കുന്നത് തണുപ്പന്‍ നയം. കഴിഞ്ഞ ഫെബ്രുവരി മുതലാണ് അയല്‍വാസിയായ മധ്യവയസ്കന്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങിയത്. സഹിക്കാവുന്നതിന്റെ പരിധി കഴിഞ്ഞപ്പോഴാണ് പെണ്‍കു്ട്ടി ബന്ധുവിനോട് വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.

അയല്‍വീട്ടുകാരുമായി തങ്ങള്‍ നല്ല സൗഹൃദത്തിലായിരുന്നെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഈ വീട്ടിലെ കഞ്ഞിവെള്ളം ആടിന് കൊടുക്കാനായി എടുക്കാന്‍ പോയിരുന്നത് ഈ പെണ്‍കുട്ടിയായിരുന്നു. ”കഴിഞ്ഞ ഫെബ്രുവരിയില്‍ ഇത്തരത്തില്‍ കഞ്ഞിവെള്ളമെടുക്കാന്‍ ചെന്നപ്പോള്‍ അവിടുത്തെ ചേച്ചിയുടെ ഭര്‍ത്താവ് ആംഗ്യം കാണിച്ചു.എനിക്ക് ആദ്യമൊന്നും മനസ്സിലായില്ല.പിന്നെ ഉമ്മ ചോദിച്ചാതാണോ എന്ന് സംശയം തോന്നി.ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോള്‍ അങ്ങിനെയൊന്നും ആവില്ലാന്ന് പറഞ്ഞ് അമ്മ സമാധാനപ്പെടുത്തി” പെണ്‍കുട്ടി പറയുന്നു.

ഏതാനും ദിവസത്തിനു ശേഷം പെണ്‍കുട്ടി കഞ്ഞിവെള്ളമെടുക്കാന്‍ ചെന്നപ്പോള്‍ ഇയാളുടെ ഭാര്യ മുറ്റമടിയ്ക്കുകയായിരുന്നു. ഈ അവസരത്തില്‍ ഇയാള്‍ കഞ്ഞിവെള്ളമെടുത്തു തരാനായി അടുക്കളഭാഗത്തേക്കു വന്നു. കഞ്ഞിവെള്ളത്തിന്റെ ബക്കറ്റ് നല്‍കുന്നതിനിടയില്‍ മുണ്ട് മാറ്റി ജനനേന്ദ്രിയം കാണിക്കുകയും അടുത്ത നിമിഷം ബലമായി പിടിച്ചു വലിച്ച് ഉമ്മവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒരു വിധത്തിലാണ് താന്‍ രക്ഷപ്പെട്ടോടിയതെന്ന് പെണ്‍കുട്ടി പറയുന്നു.

കാന്‍സര്‍ രോഗിയായ അമ്മ വീട്ടുവേലയ്ക്കു പോയും രണ്ടുവട്ടം ഹൃദാഘാതമുണ്ടായ പിതാവ് കെട്ടിടം പണിക്കും പോയും കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. ഇരുവരും രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ വൈകിട്ട് ആറുമണിയോടെ ഏറെ അവശരായിട്ടാണ് വീട്ടിലെത്തുന്നത്. ഇതുമൂലം ഇക്കാര്യങ്ങള്‍ കൂടി അറിയിച്ച് അവരുടെ മനസ്സ് വേദനിപ്പിക്കേണ്ടെന്ന് കരുതി പെണ്‍കുട്ടി എല്ലാം ഉള്ളിലൊതുക്കുകയായിരുന്നു. പല ഉന്നതരുമായും തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് പലപ്പോഴും ഇയാളുടെ ഭാര്യ പറഞ്ഞിട്ടുണ്ട്.ഇതുമൂലമുള്ള ഭയവും സംഭവങ്ങള്‍ ഉള്ളിലൊതുക്കാന്‍ പ്രേരണയായെന്ന് പെണ്‍കുട്ടി പറയുന്നു.

”പ്ലസ്ടു പരീക്ഷനടക്കുമ്പോള്‍ ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങുന്ന സമയം നോക്കി ഇയാള്‍ പിന്നാലെ വരും.അളുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലെത്തുമ്പോള്‍ മുന്നിലെത്തി ഉടുമുണ്ടഴിച്ച് ജനനേന്ദ്രിയം കാണിക്കും. അടുത്തിടെ ഞായറാഴ്ച വേദപാഠക്ലാസില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ഇയാള്‍ പിന്നാലെത്തി തടഞ്ഞുനിര്‍ത്തി സ്വയംഭോഗം ചെയ്യുന്ന തരത്തിലുള്ള പ്രകടനവും നടത്തി. ഈ സമയം നിലവിളിച്ച് സമീപത്തെ ബസ്‌റ്റോപ്പില്‍ നിന്നിരുന്ന സഹോദരന്റെ അടുത്തെത്തി. അവന്‍ കാര്യം തിരക്കിയെങ്കിലും ഒഴിഞ്ഞുമാറി. പള്ളിയിലെത്തി പരിചയക്കാരിയായ ചേച്ചിയോടാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. വീട്ടിലറിയിക്കാനായിരുന്നു ആ ചേച്ചിയുടെ നിര്‍ദ്ദേശം” പെണ്‍കുട്ടി പറയുന്നു

പി്ന്നീട് പിന്നാലെ നടന്ന് ലൈംഗിക വേഴ്ചയുടെ ആദ്യാവസാനംവരെയുള്ള കാര്യങ്ങള്‍ പച്ചയ്ക്ക് പറയുന്നത് പതിവായി.ഇക്കാര്യങ്ങള്‍ ആരോടെങ്കിലും തുറന്നു പറഞ്ഞില്ലെങ്കില്‍ ഭ്രാന്തു പിടിക്കുമെന്ന അവസ്ഥ വന്നതോടെയാണ് കൂട്ടുകാരിയേപ്പോലെ ഇടപെട്ടിരുന്ന ബന്ധുവിനോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞതെന്നും പെണ്‍കുട്ടി പറയുന്നു. കൂട്ടുകാരി വിവരങ്ങള്‍ പെണ്‍കുട്ടിയുടെ അമ്മയോടു പറഞ്ഞതോടെയാണ് സംഭവം വീട്ടിലറിയുന്നത്. സംഭവത്തെക്കുറിച്ച് ചോദിക്കാന്‍ അമ്മ അയാളുടെ വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. നിങ്ങളുടെ മകള്‍ എന്റെ ഭര്‍ത്താവിനെ വശീകരിക്കാന്‍ നടക്കുകയാണെന്നും അതുകൊണ്ടാണ് അവള്‍ അവയയവങ്ങളുടെ മുഴുപ്പും രൂപവും മറ്റും കാണാന്‍ പാകത്തിനുള്ള വസ്ത്രങ്ങള്‍ ധരിച്ച് നടക്കുന്നതെന്നും മറ്റും പറഞ്ഞ് അവര്‍ അമ്മയേ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുകയയായിരുന്നു.

പിന്നീട് അമ്മയാണ് അപ്പനോട് കാര്യങ്ങള്‍ പറഞ്ഞതെന്നു പെണ്‍കുട്ടി പറയുന്നു. പിറ്റേ ദിവസം ഇക്കാര്യം ചോദിക്കാന്‍ പെണ്‍കുട്ടിയുടെ അപ്പന്‍ കാത്തിരുന്നെങ്കിലും ഇയാളെ കണ്ടില്ല. വീട്ടില്‍ കയറി ചോദിക്കാനുള്ള ധൈര്യമൊട്ടുണ്ടായിരുന്നില്ല താനും.

” ഇങ്ങനെയിരിക്കേ ഒരു ദിവസം അപ്പ പണികഴിഞ്ഞ് കൂട്ടുകാരനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോള്‍ ഊഞ്ഞാപ്പാറക്ക് സമീപം വച്ച് ഇയാളെ കണ്ടു. കാര്യം തിരക്കിയപ്പോള്‍ ‘നീ അന്നുചോദിക്കാത്തതെന്താടാ,ഇപ്പോഴാണോടാ ഇതൊക്കെ ചോദിക്കുന്നത് ‘എന്നുചോദിച്ച് തല്ലി.പിന്നെ കുനിച്ച് നിര്‍ത്തി പുറത്ത് പലതവണ ഇടിച്ചു. അപ്പയുടെ നിലവിളികേട്ട് സഹിക്ക വയ്യാതെ കൂട്ടുകാരന്‍ ഇത് ചോദ്യം ചെയ്തു. പിന്നീട് മൂവരും തമ്മില്‍ ഉന്തും തള്ളും ബഹളവുമായി.ഇതിനിടയില്‍ ഇയാള്‍ പപ്പയെ ടാര്‍ റോഡിലിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തു”. പെണ്‍കുട്ടി പറയുന്നു.

ഇതോടെയാണ് പോലീസില്‍ പരാതി കൊടുക്കാന്‍ തീരുമാനിച്ചത്. ഇതു പ്രകാരം പെണ്‍കുട്ടിയും അമ്മയും 27ന് കോതമംഗലം പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഉടന്‍ കേസെടുക്കുമെന്നു പറഞ്ഞ് ഇരുവരെയും യാത്രയാക്കി. എന്നാല്‍ പോലീസിന്റെ ഭാഗത്തു നിന്ന് കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നതാണ് യാഥാര്‍ഥ്യം. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ അപ്പന്‍ കല്ലിനിടിച്ച് അയാളുടെ മൂക്കിന്റെ പാലം തകര്‍ത്തെന്നാരോപിച്ച് കോതമംഗലം പോലീസ് കേസെടുക്കുകയും ചെയ്തു. നിത്യവൃത്തിക്കും ചികിത്സക്കുമായി പണം കണ്ടെത്താന്‍ പാടുപെടുമ്പോള്‍ അഭിഭാഷകരെ കണ്ട് നിയമസഹായം തേടാന്‍ തങ്ങള്‍ക്കാവില്ലയെന്ന തിരിച്ചറിവുള്ളതിനാലാണ് പൊലീസ് സഹായത്തോടെ ഈ കേസിന്റെ മുനയൊടിക്കാന്‍ മറ്റൊരുകേസുമായി ഈ വൃത്തികെട്ടവന്‍ രംഗത്തെത്തിയതെന്നാണ് പെണ്‍കുട്ടിയുടെ മാതാവിന്റെ പ്രതികരണം.

ആലുവ റൂറല്‍ എസ്പിയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടും പോലീസ് അനങ്ങാപ്പാറ നയമാണ് തുടരുന്നതെന്നും തങ്ങള്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി വന്നാല്‍ പൊലീസ് സ്‌റ്റേഷനുമുന്നില്‍ സത്യാഗ്രഹം
ഇരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പരാതി പ്രകാരം അയല്‍വാസിക്കെതിരെ മുണ്ടഴിച്ച് കാണിച്ചതിന് കേസെടുത്തിട്ടുണ്ടെന്നും കല്ലിന് മൂക്കിനിടിച്ചതായുള്ള അയല്‍വാസിയുടെ പരാതിപ്രകാരം പെണ്‍കുട്ടിയുടെ പിതാവിനെതിരെ കേസെടുത്തതായും കോതമംഗലം സി ഐ വി.ടി ഷാജന്‍ അറിയിച്ചു.

Related posts