മിഷേലിനെ തിരഞ്ഞ് അന്നവര്‍ കൊച്ചിയിലെത്തിയിരുന്നു; ബൈക്കിലെത്തി കാത്തു നിന്നതും അവര്‍ തന്നെ; മിഷേല്‍ കേസ് പുതിയ വഴിത്തിരിവിലേക്ക്…

mishelകൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ  അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. മിഷേലിനെ കാണാതായ ദിവസം കലൂര്‍ പള്ളിക്കു മുമ്പില്‍ ബൈക്കിലെത്തിയ രണ്ടു പേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
നേരത്തേ ഇവരെക്കുറിച്ച് കാര്യമായി അന്വേഷണം നടത്താതിരുന്ന പോലീസ് ഇപ്പോള്‍ ഇവര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന നിലപാടിലാണ് അന്വേഷണം മുമ്പോട്ടു കൊണ്ടു പോകുന്നത്. ക്രൈംബ്രാഞ്ച് ഈ യുവാക്കളെ തേടി അയല്‍സംസ്ഥാനങ്ങളിലേക്ക് പോവാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളില്‍ കണ്ടവരുടെ രൂപം ഉപയോഗിച്ച് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ബൈക്കിലെത്തിയ ആ യുവാക്കളെക്കുറിച്ച് പോലീസ് കേസിന്റെ പ്രാരംഭഘട്ടത്തില്‍ അന്വേഷണം നടത്തിയിരുന്നു. അന്ന് അവരെ തിരിച്ചറിഞ്ഞെന്നും കേസുമായി ബന്ധമില്ലെന്നുമാണ് പോലീസ് പറഞ്ഞത്. കൂടാതെ അവരെ കുറിച്ച് അന്വേഷിച്ചെങ്കിലും വിവരങ്ങള്‍ ലഭിച്ചില്ലെന്നും അന്വേഷണസംഘം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവരും മിഷേലും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് മിഷേലിന്റെ കുടുംബം നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു.യുവാക്കള്‍ മിഷേലിനെ തിരഞ്ഞാണോ വന്നതെന്ന് തങ്ങള്‍ക്കു സംശയമുണ്ടെന്നും അവരെ കണ്ടു മിഷേല്‍ ഭയപ്പെട്ടിരുന്നുവെന്നും കുടുംബം പറയുന്നു.

യുവാക്കള്‍ കേരളം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് അയല്‍ സംസ്ഥാനങ്ങളില്‍ സിസിടിവി ദൃശ്യങ്ങള്‍ വച്ച് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്്. മകള്‍ അത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ മകനു പങ്കുണ്ടെന്നും മിഷേലിന്റെ പിതാവ് ഷാജി ആരോപിക്കുന്നു. മിഷേലിന്റെ മൃതദേഹം ലഭിച്ചതു മുതല്‍ പ്രമുഖ രാഷ്ട്രീയ സംഘനയിലെ യുവ നേതാക്കള്‍ കേസുമായി ബന്ധപ്പെട്ടിരുന്നതായും ഇതില്‍ ദുരൂഹതയുണ്ടെന്നും ഷാജി വ്യക്തമാക്കുന്നു.

കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട മിഷേലിന്റെ കാമുകനായ ക്രോണിന് ഉന്നതരുടെ സഹായം ലഭിച്ചതായി മിഷേലിന്റെ കുടുംബം ആരോപിക്കുന്നു. കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ലഭിച്ചിട്ടും ആത്മഹത്യയാക്കി മാറ്റാനാണ് െ്രെകം ബ്രാഞ്ച് ശ്രമിക്കുന്നതെന്നും അവര്‍ പറയുന്നു. മിഷേലിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കൃത്രിമം നടന്നിട്ടുണ്ടെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. പല കാര്യങ്ങളും അവ്യക്തമാണ്. കണ്ണുകളുടെ താഴെ നഖം ആഴ്ന്നിറങ്ങിയ പാടുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. ഇരുകൈകളും ബലമായി പിടിച്ചു വച്ചതിന്റെ പാടുകള്‍ ഉണ്ടായിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു. എന്തായാലും പുതിയ കണ്ടെത്തല്‍ സംഭവത്തിലെ ദൂരുഹത മറനീക്കി പുറത്തു വരാന്‍ സഹായിക്കും എന്നാണ് മിഷേലിന്റെ കുടുംബത്തിന്റെ പ്രതീക്ഷ.

Related posts