ആ വാര്‍ത്ത തെറ്റാണ്, മൊബൈല്‍ നമ്പര്‍ പത്തക്കം തന്നെ, പതിമൂന്ന് അക്കമാകുന്നത് മൊബൈല്‍ ടു മൊബൈല്‍ ആശയവിനിമയത്തിന്, രാവിലെ മുതല്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ

സോനു തോമസ്

മൊബൈല്‍ നമ്പര്‍ 13 അക്കമാകുന്നു! സന്ദേശം കണ്ട് പലരും വിഷമിച്ചു. പത്തക്ക നമ്പര്‍ ഓര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ടുമ്പോഴാണ് 13 അക്കം. മൊബൈല്‍ നമ്പര്‍ പത്ത് അക്കത്തില്‍ നിന്ന് 13 അക്കമാക്കുന്നുവെന്ന പ്രചരണമാണ് ബിഎസ്എന്‍എല്ലിന്റെ എജിഎം മഹേന്ദര്‍ സിംഗിന്റെ ഒരു ഉത്തരവിന്റെ പകര്‍പ്പിനൊപ്പം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമാകുന്നത്. എം2എം നമ്പറുകള്‍ ജൂലൈ ഒന്നുമുതല്‍ പതിമൂന്ന് അക്കമാക്കുമെന്ന് ഉത്തരവിന്റെ പകര്‍പ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് തെറ്റുധരിക്കാന്‍ ഇടയായത്.

എം2എം എന്നത് മൊബൈല്‍ ടു മൊബൈലാണെന്നാണ് ആളുകള്‍ തെറ്റുധരിച്ചതാണ് പ്രശ്‌നമായത്. പക്ഷെ എം2എം എന്നത് മെഷീന്‍ ടു മെഷീന്‍ എന്നാണ് ഉദേശിച്ചിരിക്കുന്നത്. മനുഷ്യ സഹായമില്ലാതെ മെഷീനുകള്‍ തമ്മില്‍ സന്ദേശം കൈമാറുന്നതിനുള്ളതാണ് എം2എം കമ്യൂണിക്കേഷന്‍. ഇന്റര്‍നെറ്റ് മുഖേനയുള്ള ഉപകരണങ്ങളായ റോബോട്ടിക്‌സ്, ട്രാഫിക് കണ്‍ട്രോള്‍, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഇത് ഉപയോഗിക്കുന്നത്. ഈ നമ്പറാണ് കൂടുതല്‍ സുരക്ഷിതത്വത്തിനായി അപ്‌ഡേറ്റ് ചെയ്യുന്നത്.

പൊതുജനവുമായി പുതിയ മാറ്റത്തിന് ബന്ധമില്ല. ജൂലൈ ഒന്നു മുതല്‍ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാകുമെന്നും നിലവിലുള്ള പത്തക്ക നമ്പറുകള്‍ ഒക്‌ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 13 അക്കത്തിലേക്ക് മാറുമെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണം. നോക്കിയ കമ്പനിക്ക് ബിഎസ്എന്‍എല്‍ അയച്ച സര്‍ക്കുലറാണ് സോഷ്യല്‍ മീഡിയവഴി വ്യാപകമായി പ്രചരിച്ചത്. എം2എം എന്നത് മെഷീന്‍ ടു മെഷീന്‍ ആണെന്ന് നോക്കിയായും സ്ഥിരീകരിച്ചിട്ടുണ്ട്.

Related posts