വിളിക്കാത്ത കല്യാണത്തിന് പാക്കിസ്ഥാനില്‍ ഷെരീഫിന്റെ അടുത്ത് പോയ ആളാണ് ഞങ്ങളെ കുറ്റപ്പെടുത്തുന്നത്! തങ്ങള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ശക്തമായി തിരിച്ചടിച്ച് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ്. ഇന്ത്യ നേരിട്ട രണ്ട് ഭീകരാക്രമണങ്ങള്‍ക്ക് ശേഷവും ആരും വിളിക്കാതെ നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തിനു പാക്കിസ്ഥാനില്‍ പോയത് കോണ്‍ഗ്രസുകാരല്ല മോദി തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടലുണ്ടെന്നും അയല്‍രാജ്യമായ പാക്കിസ്ഥാനിലെ നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതില്‍ പാര്‍ട്ടി വിശദീകരണം തേടണമെന്നും കഴിഞ്ഞ ദിവസം നരേന്ദ്രമോദി തെരഞ്ഞെടുപ്പ് റാലിയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയെന്ന നിലയ്ക്കാണ് രണ്‍ദീപ് സിംഗിന്റെ ചോദ്യം. വിളിക്കാത്ത കല്യാണത്തിന് പാക്കിസ്ഥാനില്‍ പോയ ആളാണ് ഇപ്പോ ഞങ്ങളെ കുറ്റപ്പെടുത്തുന്നതും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് നേരിടാനാണെങ്കില്‍ പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ പഠാന്‍കോട്ടിലേക്ക് കയറ്റിയതാരെന്നും ചോദിക്കേണ്ടിവരും.

അതിനാല്‍ ഇവിടെ ആര്‍ക്കാണ് പാക്കിസ്ഥാനോട് സ്‌നേഹമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ നടന്ന മൂന്നു മണിക്കൂര്‍ നീണ്ട യോഗത്തില്‍ കോണ്‍ഗ്രസിന്റെയും പാക്കിസ്ഥാന്റെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തെന്നായിരുന്നു മോദിയുടെ ആരോപണം. ഇത്തരം ചിന്തകള്‍ പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. പ്രധാനമന്ത്രിയുടെ ആരോപണം അദ്ദേഹത്തിന്റെ വയസിനും അനുഭവത്തിനും ചേര്‍ന്നതല്ലെന്നും സുര്‍ജേവാല പ്രതികരിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ അടിപതറുമോ എന്ന ആശങ്കയാണ് മോദിയെ ഇത്തരം തലയും വാലുമില്ലാത്ത ആരോപണങ്ങള്‍ പറയാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് നിലപാട്.

 

Related posts