പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്ന് ആരോപിച്ച് യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് തല്ലി; സംഭവം മലപ്പുറത്ത് കരിങ്കല്ലത്താണിയില്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

മലപ്പുറം: യുവാവിനു നേരെ സദാചാരഗുണ്ടകളുടെ ആക്രമണം. മലപ്പുറം കരിങ്കല്ലത്താണിയില്‍ ഒരു സംഘമാളുകള്‍ യുവാവിനെ കെട്ടിയിട്ട് തല്ലി .പെണ്‍കുട്ടിയുടെ പിന്നാലെ പോയി ശല്യം ചെയ്‌തെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. യുവാവിനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം മലപ്പുറത്ത് പ്രചരിക്കുന്നുണ്ടായിരുന്നു. യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സദാചാര ഗുണ്ടകള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയായ യുവാവിനെയാണ് ഒരു സംഘമാളുകള്‍ ചേര്‍ന്ന് പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്.

മലപ്പുറം കരിങ്കല്ലത്താണിയില്‍ ഒരാഴ്ച മുന്‍പായിരുന്നു സംഭവം. പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ചാണ് പെരിന്തല്‍മണ്ണ സ്വദേശിയായ യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സദാചാര പോലീസായി യുവാവിനെ ആക്രമിച്ചത് പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുമാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ തന്നെയാണ് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പെന്ന പേരിലായിരുന്നു വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്.

പോസ്റ്റില്‍ കെട്ടിയിട്ട യുവാവിനോട് നാട്ടുകാരിലൊരാള്‍ വീടും വിലാസവും പിതാവിന്റെ പേരും ചോദിച്ചറിയുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. പിന്നീട് അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശിയായ നീ എന്തിനാണ് കരിങ്കല്ലത്താണിയില്‍ വന്നതെന്നും സദാചാര ഗുണ്ടകള്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പരാതിയുമായി യുവാവ് രംഗത്തിറങ്ങിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി വിവാഹ അഭ്യര്‍ത്ഥന നടത്താനായിരുന്നു ഉദ്ദേശമെന്നാണ് യുവാവ് പറയുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ള യുവാവ് തന്നെയാണ് പരാതി നല്‍കിയതെന്ന് പോലീസ് അറിയിച്ചു. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായോ നടപടിയെടുത്തതായോ വിവരം ലഭിച്ചിട്ടില്ല. മര്‍ദ്ദിച്ചവര്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

 

Related posts